S7 yt cover

https://dailynewslive.in/ സിഎഎ ഇല്ലാതാക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഭജനത്തിന്റെ ഇരകള്‍ക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയില്‍ ശരണം പ്രാപിച്ചവരെ കോണ്‍ഗ്രസ് അവഗണിച്ചു. കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക് അല്ലാത്തവരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും ഇന്ത്യാ സഖ്യം സിഎഎയുടെ പേരില്‍ കലാപം ഉണ്ടാക്കാന്‍ നോക്കിയെന്നും മോദി പറഞ്ഞു.

https://dailynewslive.in/ 75 വയസ്സ് കഴിഞ്ഞവര്‍ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയമെന്നും അതിനാല്‍ നരേന്ദ്ര മോദി റിട്ടയര്‍ ചെയ്യുമോ എന്ന ചോദ്യവുമായി വീണ്ടും അരവിന്ദ് കെജ്രിവാള്‍. എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി. എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

https://dailynewslive.in/ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിലും ഹോട്ടല്‍ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കണ്ടെത്തി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചയുടെ സമയത്ത് സിപിഎം രാജ്യസഭ സീറ്റ് ഉറപ്പ് നല്‍കിയതാണെന്നും അന്ന് കത്ത് കൊടുത്തിരുന്നുവെന്നും ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും മതിയായ പരിഗണന ഉണ്ട്. വടക്കന്‍ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആര്‍ജെഡിക്ക് സീറ്റ് കിട്ടണം. ആര്‍ജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാന്‍ ആകില്ലെന്നും അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ പന്തീരാങ്കാവില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റതില്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പന്തീരാങ്കാവില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂരമര്‍ദ്ദനമേറ്റ കേസ് ആദ്യം അന്വേഷിച്ച ഇന്‍സ്പെക്ടര്‍ക്ക് വീഴ്ച പറ്റി എന്ന കണ്ടെത്തലിന് തൊട്ടുപുറകെയാണ് രാജഭവന്റെ ഇടപെടല്‍.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകന്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ. സംഭവിച്ചതില്‍ വിഷമമുണ്ടെന്നും രാഹുല്‍ രാജ്യം വിട്ടതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. പ്രതി രാഹുല്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിന്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി. യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം.

https://dailynewslive.in/ ഭക്ഷണം കാറിലേക്കെത്തിച്ചു നല്‍കാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു.

https://dailynewslive.in/ ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത രണ്ടുതവണ വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. ഇതിനിടയില്‍ മെയ് 13ന് രാജേഷ് ഒമാനില്‍ വച്ച് മരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ എത്തിയ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്‌കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയില്‍ കുടുംബം സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പി രാജേഷിന്റെ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം കുടുംബം നമ്പി രാജേഷിന് യാത്രാമൊഴിയേകി. ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.

https://dailynewslive.in/ ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നില്‍ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേര്‍ക്കും എതിരെ കേസെടുത്തു. പണമിടപാട് സംബന്ധിച്ച തര്‍ക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകന്‍ പണം നല്‍കാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

https://dailynewslive.in/ കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.

https://dailynewslive.in/ തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സംഭവത്തില്‍ കേസെടുത്തു. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.

https://dailynewslive.in/ കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.

https://dailynewslive.in/ അപ്പര്‍കുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളൈകോ നിര്‍ദേശിച്ച മില്ലുകാര്‍ നെല്ല് സംഭരിക്കാത്തതിനെ തുടര്‍ന്ന് അപ്പര്‍കുട്ടനാട് സ്വതന്ത്ര നെല്‍ കര്‍ഷക കുട്ടായ്മയുടെയും സംയുക്ത പാടശേഖര സമിതിയുടെയും നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ സംഘടിച്ച് ചെന്നിത്തല കൃഷിഭവന്‍ ഉപരോധിച്ചു.

https://dailynewslive.in/ ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാന്‍ലി ആണ് മരിച്ചത്. പ്രതി അലന്‍ കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു ആക്രമണം.

https://dailynewslive.in/ തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ,ഭാര്യ മേഴ്സി, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതാകുകയായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രര്‍ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

https://dailynewslive.in/ കേരളത്തില്‍ ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേര്‍ന്ന് ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

https://dailynewslive.in/ ദില്ലിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയില്‍ ഒരു ടിഷ്യൂ പേപ്പറില്‍ ബോംബ് എന്ന് എഴുതി കണ്ടതോടെയാണ് ആശങ്ക പരന്നത്. തുടര്‍ന്ന് വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

https://dailynewslive.in/ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ക്രൗഡ്ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

https://dailynewslive.in/ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കേദന്‍ തിരോഡ്ക്കറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ കേദന്‍ തിരോഡ്ക്കറെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സൈബര്‍ പൊലീസാണ് കേദന്‍ തിരോഡ്ക്കറെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ സ്ത്രീകള്‍ ജോലിയില്‍ പ്രവേശിക്കുന്നത് വര്‍ധിച്ചതോടെ വിവാഹമോചനങ്ങള്‍ കൂടിയെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സയീദ് അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാല്‍ ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാന്‍ കഴിയില്ലെന്നുമാണ് വിമര്‍ശനങ്ങള്‍.

https://dailynewslive.in/ വെടിവയ്പില്‍ പരിക്കേറ്റ സ്ലോവാക്കിയന്‍ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമ കാരണമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെ 39കാരനായ ഛേത്രി വ്യക്തമാക്കി. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.

https://dailynewslive.in/ ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാരായ താജ് ഹോട്ടല്‍സ് ഗുരുവായൂരില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ആധ്യാത്മിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗുരുവായൂരിലേക്കുള്ള വരവ്. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലും വാരണാസിയിലും അടക്കം വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഐ.എച്ച്.സി.എല്‍ ആധ്യാത്മിക ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ചത്വാല്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് പുതിയ പ്രൊജക്ടുകള്‍ പരിഗണിക്കുന്നുണ്ട്. രമേശ്വരത്തും മധുരയിലും സാന്നിധ്യമെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ തിരുപ്പതിയില്‍ രണ്ടാമത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താജ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൂടുതല്‍ വികസനം നടക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചത്വാല്‍ പങ്കുവച്ചു.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

https://dailynewslive.in/ നവാഗതനായ സംജാദിന്റെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലര്‍ ‘ഗോള’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സമൂഹമാധ്യമ ഹാന്‍ഡിലുകളിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് ‘ഗോളം’ നിര്‍മ്മിക്കുന്നത്. ചിന്നു ചാന്ദ്നി, സണ്ണി വെയിന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ജൂണ്‍ 7 ന് ചിത്രം തിയേറ്ററുകളിലെത്തും.

https://dailynewslive.in/ വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ പുറത്തുവിട്ടു. കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മധ്യവയസ്‌ക്കരായ കഥാപാത്രങ്ങളാണ് ഇരുവരും ചെയ്യുന്നത് എന്നത് വ്യക്തമാണ്. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്. എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഓണത്തോട് അനുബന്ധിച്ച് സിനിമ ലോകമെമ്പാടും തിയറ്ററുകളിലെത്തും. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു.

https://dailynewslive.in/ സ്‌കോഡയുടെ എസ്യുവി കുഷാക്കിന്റെ 5 സ്റ്റാര്‍ സുരക്ഷയില്‍ നടനും സംവിധായകനുമായ രാജേഷ് മാധവന്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച രാജേഷ് മാധവന്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് രാജേഷ് മാധവന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ആദ്യം സംവിധാന സംരംഭം പെണ്ണും പൊറാട്ടും റീലീസിന് തയ്യാറെടുക്കുന്നു. കുഷാക്കിന്റെ 1.5 സ്റ്റൈല്‍ ടിഎസ്ഐ ഓട്ടമാറ്റിക് മോഡലാണ് രാജേഷ് മാധവന്റെ പുതിയ വാഹനം. കൊച്ചിയിലെ ഇവിഎം സ്‌കോഡയില്‍ നിന്നാണ് വാഹനം വാങ്ങിയത്. കുഷാക്കിന്റെ 1.5 ലീറ്റര്‍ മോഡലാണ് നടന്‍ വാങ്ങിയത്. 110 കിലോവാട്ട് കരുത്തുള്ള വാഹനത്തില്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതു കൂടാതെ ഒരു ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും കുഷാക്കിനുണ്ട്. ഏകദേശം 11.99 ലക്ഷം രൂപ മുതല്‍ 19.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

https://dailynewslive.in/ കോരിത്തരിപ്പിന്റെ രൂപകങ്ങളിലേക്കോ വാഗ്വിലാസത്തിന്റെ മലര്‍ശയ്യയിലേക്കോ മൂലദ്രാവിഡത്തിന്റെ മൂലകളുന്തിയ ചുരങ്ങളിലേക്കോ വഴുക്കാതെ അടിപറിഞ്ഞ നിലപാടുകളും വിടപറഞ്ഞ നിശ്ശബ്ദ താരാവലികളുമായി ഒരു കവി. പതിനൊന്നു വര്‍ഷമായി സമാഹരിക്കപ്പെടാതെയും സംഹരിക്കപ്പെടാതെയും ആടിയാടി അലഞ്ഞ കവിതകള്‍. ‘ആടിയാടി അലഞ്ഞ മരങ്ങളേ’. അന്‍വര്‍ അലി. ഡിസി ബുക്സ്. വില 94 രൂപ.

https://dailynewslive.in/ ചര്‍മ്മാര്‍ബുദമായ മെലനോമയ്‌ക്കെതിരെ സംരക്ഷണം നല്‍കാനായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലിലാണ് എംആര്‍എന്‍എ അധിഷ്ഠിത കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടക്കുന്നത്. ലോകത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു വാക്‌സീന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് മെലനോമ. ഇതിന്റെ ഭാഗമായ അര്‍ബുദ മുഴകള്‍ നീക്കം ചെയ്ത ശേഷം അവ വീണ്ടും വരാതിരിക്കാനുള്ള വാക്‌സീന്റെ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ രോഗിയുടെയും മുഴയുടെ ജനിതക ഘടനയ്ക്ക് അനുസൃതമായാണ് ഈ ഇമ്മ്യൂണോതെറാപ്പി. ഇതിനായി ശസ്ത്രക്രിയയുടെ സമയത്ത് രോഗിയുടെ മുഴയിലെ സാംപിള്‍ ശേഖരിക്കും. ഈ സാംപിളിനെ ഡിഎന്‍എ സീക്വന്‍സിങ് നടത്തി, നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് വ്യക്തിഗത ചികിത്സാ പദ്ധതി വികസിപ്പിക്കുന്നത്. നിലവിലെ ചികിത്സയുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ബുദം മടങ്ങി വരാനോ, മൂന്ന് വര്‍ഷത്തിന് ശേഷം രോഗി മരണപ്പെടാനോ ഉള്ള സാധ്യത പുതിയ ഇമ്മ്യൂണോതെറാപ്പിയില്‍ 49 ശതമാനം കുറവാണെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എംആര്‍എന്‍-4157ന്റെയും പെംബ്രോലിസുമാബിന്റെയും ഒരു സംയുക്തമാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഉപയോഗിക്കുന്നത്. അര്‍ബുദകോശങ്ങളിലെ നിയോആന്റിജനുകളെ ലക്ഷ്യം വയ്ക്കുന്ന 34 പ്രോട്ടീനുകളെ നിര്‍മ്മിക്കാന്‍ ശരീരത്തിന് നിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ ചികിത്സ.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.50, പൗണ്ട് – 105.84, യൂറോ – 90.75, സ്വിസ് ഫ്രാങ്ക് – 92.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.77, ബഹറിന്‍ ദിനാര്‍ – 221.50, കുവൈത്ത് ദിനാര്‍ -271.99, ഒമാനി റിയാല്‍ – 216.93, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 61.30.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *