P10 yt cover 1

https://dailynewslive.in/ ജമ്മു കശ്മീരിലെ കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഭീകരരുടേത് തിരിച്ചടി അര്‍ഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. അതിര്‍ത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജന്‍സികളുടെ നിഗമനം. ഇന്നലെ വൈകുന്നേരം 3.10ഓടെയാണ് കത്വവയിലെ മച്ചേഡി മേഖലയില്‍ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്.

https://dailynewslive.in/ കത്വ ഭീകരാക്രമണത്തില്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പ്രതിരോധമന്ത്രാലയം. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും. സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഭീകരരെ പിടികൂടാന്‍ സൈന്യം മേഖലയില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് അറിയിച്ചു.

https://dailynewslive.in/ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെക്കോര്‍ഡ് വേഗത്തില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അതു ലോകം ശ്രദ്ധിക്കുകയാണെന്നും മോദി പറഞ്ഞു. മൂന്നാംതവണ രാജ്യത്തിനായി മൂന്നിരട്ടി കഠിനാധ്വാനം നടത്തുമെന്നാണു പറയാനുള്ളതെന്നും മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗതയിലും രാജ്യത്തെ മുന്നോട്ടുനയിക്കുമെന്നും മൂന്നാംവട്ടത്തില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തുകയാണു ലക്ഷ്യമെന്നും മോദി പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ലെന്നും അംഗങ്ങളുടെ നിയമനം സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ വാര്‍ത്ത അല്ലാതെയുള്ള ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും നിയമനത്തില്‍ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാമെന്നും നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പിഎസ്സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചു. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും, തട്ടിപ്പ് നടത്തുന്നവര്‍ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പിഎസ്സിയെ ഇതിന്റെ പേരില്‍ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോഴ ആരോപണം ഇപ്പോള്‍ സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

https://dailynewslive.in/ പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങള്‍ക്കില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും പി.മോഹനന്‍ പ്രതികരിച്ചു.

https://dailynewslive.in/ പിഎസ്സി കോഴ ആരോപണ വിധേയനായ കോഴിക്കോട്ടെ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് പാര്‍ട്ടി വിശദീകരണം തേടും. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം സംഘടിപ്പിച്ച് നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് പ്രമോദ് കോട്ടൂളി 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീല്‍ ഉറപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയില്‍ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി.

https://dailynewslive.in/ പിഎസ്സി കോഴ ആരോപണം നിഷേധിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ലോണ്‍ അടക്കാന്‍ കഴിയാതെ ജപ്തിയില്‍ നില്‍ക്കുകയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. പരാതി പാര്‍ട്ടി പരിശോധിക്കട്ടെയെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്നൊക്കെ പാര്‍ട്ടി പരിശോധിക്കട്ടെയെന്നും പ്രമോദ് പ്രതികരിച്ചു.

https://dailynewslive.in/ എസ്എഫ്ഐയില്‍ നിന്ന് എഐഎസ്എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ നേതാവിന്റെ അസഭ്യ വര്‍ഷവും ഭീഷണിയും. പുനലൂര്‍ എസ്.എന്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹരനെ ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം എഐഎസ്എഫ് പുറത്തുവിട്ടു. വീട്ടുകാരുടെ മുന്നിലിട്ട് അടിക്കുമെന്നും ആരും ചോദിക്കാന്‍ വരില്ലെന്നുമാണ് ഭീഷണി.

https://dailynewslive.in/ ചേര്‍ത്തല പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപണം. തൈക്കാട്ടുശ്ശേരി സ്വദേശിയും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ ഷൈജുവിനും സഹോദരനുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടി വ്യക്തമാക്കി. ഇളയ സഹോദരങ്ങളെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണെന്നും ഒക്ടോബറില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ ഡിസംബറില്‍ കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചിലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന്‍. കാസര്‍കോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇയാളുടെ വരുമാനവും ചെലവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പരാതി.

https://dailynewslive.in/ കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്ന രോഹിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയം.

https://dailynewslive.in/ തിരുവനന്തപുരത്ത് സ്‌കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാര്‍ ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ് അലവന്‍സുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.

https://dailynewslive.in/ കൊല്ലം അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ വൈകിട്ട് സ്‌കൂളിന് സമീപത്തുവച്ചായിരുന്നു സഹപാഠിയെ തല്ലിചതച്ചത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും മറ്റൊരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് മര്‍ദ്ദന വിവരം പുറത്തറിഞ്ഞത്.

https://dailynewslive.in/ തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരന്‍ മരിച്ചിരുന്നു. പത്തു വയസുകാരനും കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചു.

https://dailynewslive.in/ നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല, രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനാല്‍ യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും, ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.

https://dailynewslive.in/ അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ആംബുലന്‍സ് തടഞ്ഞിട്ട് കബാലി എന്നറിയപ്പെടുന്ന കാട്ടുകൊമ്പന്‍. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയില്‍ നിന്ന് രണ്ട് രോഗികളെ ആശുപത്രിയില്‍ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലന്‍സ് കബാലിയുടെ മുന്നില്‍പ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.

https://dailynewslive.in/ തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ വസ്തുക്കള്‍ മുന്‍കൂറായി ബാങ്കിലേക്ക് കണ്ടുകെട്ടിയെന്ന് ബാങ്ക് അധികൃതര്‍. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാങ്കിലെ ഹെഡ് ക്ലര്‍ക്കായിരുന്ന തിരുവില്വാമല ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷ് ബന്ധുക്കളുടേയും പരിചയക്കാരുടേയും അയല്‍വാസികളുടേയും ഫിക്‌സ്ഡ് ഡിപ്പോസിറ്റുകള്‍ വ്യാജ ഒപ്പും രേഖയും ഉണ്ടാക്കി ബാങ്കില്‍നിന്ന് പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു.

https://dailynewslive.in/ ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്ന് ഈ മാസവും ഫണ്ട് ലഭിച്ചില്ലെങ്കില്‍ 108 ആംബുലന്‍സ് ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാര്‍ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

https://dailynewslive.in/ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍. 45കാരന്‍ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പില്‍ റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

https://dailynewslive.in/ അങ്കമാലിയില്‍ അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യന്റെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയാണെന്ന് സംശയം. കുടുംബനാഥനായ ബിനീഷ് കുര്യന്‍ കാനില്‍ പെട്രോള്‍ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ റിപ്പോര്‍ട്ടും വരേണ്ടതായിട്ടുണ്ട്.

https://dailynewslive.in/ ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയില്‍ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പ്ലാന്റേഷന്‍ മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്.

https://dailynewslive.in/ ആലപ്പുഴയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

https://dailynewslive.in/ പെരുമ്പാവൂരില്‍ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജര്‍ ലിയോ ജോണ്‍സണ്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിമര്‍ശനമായി ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്ത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് സര്‍ക്കാരിന്റെ കൊലപാതകത്തിലുള്ള പ്രതികരണത്തില്‍ നിരാശ രേഖപ്പെടുത്തി. ഈ കുറ്റകൃത്യം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ട് അടുത്താണെന്നും, കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താന്‍ ശ്രമിക്കാതെ കൊലനടത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരുടെ കുറ്റസമ്മതം മാത്രം തെളിവായി എടുക്കുന്നതിനെയും രഞ്ജിത്ത് വിമര്‍ശിച്ചു.

https://dailynewslive.in/ ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു യുപി സര്‍ക്കാര്‍. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ സംഘാടകരെ പോലെ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

https://dailynewslive.in/ ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദമാക്കിയിരിക്കുന്നത്. എച്ച്ഐവി ബാധിതരായ 828 കുട്ടികളില്‍ 572 പേര്‍ ജീവനോടെയുള്ളതായും 47 പേര്‍ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വിശദമാക്കുന്നത്. ലഹരി ഉപയോഗമാണ് എച്ച്‌ഐവി കേസുകളിലെ കുത്തനെയുള്ള വര്‍ധനയ്ക്ക് കാരണമാകുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവര്‍ത്തിച്ചതിനാണ് കേസ്. ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തത്.

https://dailynewslive.in/ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളില്‍ ഐ ഫോണ്‍ വാങ്ങണമെന്നാണ് ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ചൈനയില്‍ ലഭ്യമാകാത്തതാണ് തീരുമാനത്തിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ലോസ് ഏഞ്ചല്‍സില്‍ നിന്ന് പറന്നുയര്‍ന്ന ബോയിംഗ് ജെറ്റ്‌ലൈനറിന്റെ ചക്രം താഴെ വീണു. ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ചക്രം താഴെ വീണത്. വിമാനത്തിന്റെ ചക്രം നഷ്ടപ്പെട്ടുവെന്നും എന്നാല്‍ ലക്ഷ്യസ്ഥാനമായ ഡെന്‍വറില്‍ സുരക്ഷിതമായി ഇറക്കിയെന്നും ബോയിംഗ് 757-200 യുണൈറ്റഡ് എയര്‍ലൈന്‍സ് പറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ചക്രം വീണ്ടെടുത്തുവെന്നും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ 400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസില്‍ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റര്‍ പോള്‍ എന്തെന്‍ഗെ മക്കെന്‍സിയെ വിചാരണ ചെയ്യുന്നത്. കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് അഥവാ ഷാക്കഹോള കള്‍ട്ട് എന്ന പേരില്‍ പോള്‍ എന്തെന്‍ഗെ മക്കെന്‍സി ആരംഭിച്ച മതപ്രസ്ഥാനം ലോക ശ്രദ്ധയിലെത്തുന്നത് വിശ്വാസികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദര്‍ശനത്തിലാണ് വിമര്‍ശനം. റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു.

https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളിന്റെ ആദ്യ സെമിയില്‍ സ്പെയിനും ഫ്രാന്‍സും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. അതേസമയം കോപ്പാ അമേരിക്കയിലെ ആദ്യ സെമിയില്‍ അര്‍ജന്റീന കാനഡയുമായി ഏറ്റുമുട്ടും. ഇന്ന് പുലര്‍ച്ച 5.30 നാണ് മത്സരം

https://dailynewslive.in/ 2022-23 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷത്തില്‍ തൊഴിലുകളുടെ എണ്ണത്തില്‍ രണ്ടര മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. തൊഴില്‍ശേഷിയിലേക്ക് 4.67 കോടി തൊഴിലാളികളെ കൂടിയാണ് ചേര്‍ത്തത്. 1981-82ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ തൊഴില്‍ വളര്‍ച്ചാനിരക്ക് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളെ മറികടന്നു. 6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പാദന വളര്‍ച്ച നേരിയ തോതില്‍ ഉയര്‍ന്നതാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായത്. 2017-18ല്‍ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2022-23ല്‍ ഏറ്റവും താഴ്ന്ന നിലവാരമായ 3.2 ശതമാനത്തിലേക്ക് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ 59.7 കോടി തൊഴിലാളികളില്‍ നിന്ന് 64.3 കോടിയായാണ് തൊഴിലാളികളുടെ എണ്ണം ഉയര്‍ന്നത്. 2020 സാമ്പത്തികവര്‍ഷത്തിലാണ് ഇതിന് മുന്‍പ് നാലു കോടിയില്‍പ്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട തൊഴില്‍ കണക്കുകള്‍ അനുസരിച്ച് 24 സാമ്പത്തിക വര്‍ഷത്തില്‍ 3.1 കോടി ജീവനക്കാരാണ് സംഘടിത തൊഴിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ 21 ദശലക്ഷം പേര്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലും 10 ദശലക്ഷം പേര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിലും ചേര്‍ന്നിട്ടുണ്ട്. 2022-23 ല്‍ സൃഷ്ടിക്കപ്പെട്ട 1.9 കോടി തൊഴിലില്‍ അഞ്ചില്‍ മൂന്നും കൃഷി, നിര്‍മ്മാണം, മറ്റ് സേവനങ്ങള്‍ എന്നിവയിലാണ്. രാജ്യത്തെ മൊത്തം തൊഴിലിന്റെ 42.4 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. 12.5 ശതമാനം പേര്‍ നിര്‍മ്മാണ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഉപയോക്താക്കള്‍ അയയ്ക്കുന്ന ഫോട്ടോകള്‍ക്ക് മറുപടി നല്‍കാനും അവ എഡിറ്റ് ചെയ്യാനും കഴിയുന്ന തരത്തില്‍ മെറ്റാ എഐയില്‍ മാറ്റം വരുത്താന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റില്‍ ഇത്തരത്തില്‍ മാറ്റം വരുത്താനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്, പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20ല്‍ കണ്ടെത്തിയയായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ മെറ്റാ എഐയുമായി നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്ന പുതിയ ചാറ്റ് ബട്ടണ്‍ കൊണ്ടുവരുന്നതിനായി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. മെറ്റാ എഐയിലേക്ക് ചിത്രങ്ങള്‍ അയച്ചതിന് ശേഷം, ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഒബ്ജക്റ്റ് തിരിച്ചറിയാനോ സന്ദര്‍ഭം പറയാനോ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാന്‍ കഴിയും. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഒരു ടെക്സ്റ്റ് സന്ദേശം വഴി ഒരു ഇമേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാനും കഴിയും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അയക്കുന്ന ചിത്രങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മെറ്റാ എഐയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ ഉപയോക്താക്കള്‍ക്ക് എഐ ചിത്രങ്ങള്‍ ലഭിക്കുന്നതിനായുള്ള ഫീച്ചറിനായി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

https://dailynewslive.in/ അഴിമതിക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ ശങ്കര്‍ – കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍’ പ്രേക്ഷകര്‍ ഏറ്റെടുത്തത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം പുതിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിന്‍ബലത്തോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്. 200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഈ ബ്രഹ്‌മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമല്‍ ഹാസന്‍ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും.

https://dailynewslive.in/ അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ആഗസ്റ്റ് രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. ബിഗ് ബഡ്ജറ്റില്‍, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ‘ ചിത്തിനി ‘ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

https://dailynewslive.in/ കല്യാണ മേളത്തിന് കൊഴുപ്പ് കൂട്ടാന്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഗാരിജിലേക്ക്. റോള്‍സ് റോയ്‌സ് കള്ളിനാന്‍ എസ്യുവി ആണ് ഇത്തവണയും അംബാനി കുടുംബം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള ഈ എസ്യുവി കൂടി എത്തിയതോടെ ഗാരിജിലെ റോള്‍സ് റോയ്‌സ് കള്ളിനാന്റെ എണ്ണം ഒന്‍പതിലേക്കെത്തി. മുംബൈയിലെ നിരത്തിലൂടെ നീങ്ങുന്ന അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളില്‍ ഫെറാറി, നിത അംബാനിയുടെ റോള്‍സ് റോയ്‌സ് ഫാന്റം ഢകകക ഇ ഡബ്ള്യു ബി, പുതിയ റോള്‍സ് റോയ്‌സ് കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജ്, മറ്റൊരു റോള്‍സ് റോയ്‌സ് എന്നിവയും കാണുവാന്‍ കഴിയും. സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹന വ്യൂഹം നീങ്ങുന്നത്. പുതിയ കള്ളിനാന്‍ എസ് യു വി യ്ക്കായി അംബാനി കുടുംബം തിരഞ്ഞെടുത്തിരിക്കുന്നത് വളരെ അപൂര്‍വമായ പെബ്ബിള്‍ പാരഡൈസോ എന്ന നിറമാണ്. ഈ ഇളം നീല നിറം റോള്‍സ് റോയ്സിന്റെ കസ്റ്റം കളര്‍ ആണ്. 2018 ലെ പെബ്ബിള്‍ ബീച്ച് കാര്‍ വീക്കിലാണ് ആദ്യമായി ഈ നിറം അവതരിപ്പിക്കപ്പെട്ടത്. ഏറെ വിശേഷപ്പെട്ട, കൈകള്‍ കൊണ്ട് വരച്ച ഗോള്‍ഡന്‍ കോച്ച് ലൈനോടെയും ഈ എസ് യു വി ലഭ്യമാണ്. പുറംകാഴ്ച്ചയില്‍ മാത്രമല്ല, എസ് യു വിയുടെ അകത്തളത്തിലും പെബ്ബിള്‍ പാരഡൈസോ നിറം കാണാം. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ് റോള്‍സ് റോയ്‌സ് കള്ളിനാന്‍ ബ്ലാക്ക് ബാഡ്ജിന്റെ ശക്തി. 600 ബി എച്ച് പി കരുത്തും 900 എന്‍ എം ടോര്‍ക്കുമിത് ഉല്പാദിപ്പിക്കും. സാധാരണ കള്ളിനാനെ അപേക്ഷിച്ച് 29 ബി എച്ച് പിയും 50 എന്‍ എം ടോര്‍ക്കും കൂടുതലുണ്ട്.

https://dailynewslive.in/ പതിവ് ബഷീര്‍പഠനങ്ങളില്‍നിന്ന് ഈ പുസ്തകത്തിനുള്ള പ്രധാനവ്യത്യാസം രചനകള്‍ക്കൊപ്പം എഴുത്തുകാരന്റെ വ്യക്തിത്വവും വിശകലനം ചെയ്യുന്നു എന്നതാണ്. ഇവിടെ ബഷീര്‍ പാഠ്യവിഷയം മാത്രമല്ല, ഒരനുഭവംകൂടിയാണ്. ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന ‘പൂങ്കാവനം’ സഹൃദയശ്രദ്ധ നേടിയത് പ്രതിപാദനത്തിലെ ലാളിത്യംകൊണ്ടാണ്. എം.എന്‍. കാരശ്ശേരിയുടെ പ്രശസ്തമായ ഗ്രന്ഥത്തിന്റെ മാതൃഭൂമിപ്പതിപ്പ്. ‘ബഷീറിന്റെ പൂങ്കാവനം’. എം.എന്‍. കാരശ്ശേരി. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ് സംഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു. പുകവലി, മദ്യപാനം, എച്ച്പിവി വൈറസ്, പോഷണക്കുറവ് എന്നിവയാണ് ഇന്ത്യയിലെ പുരുഷന്മാരില്‍ ഓറല്‍ കാന്‍സര്‍ നിരക്ക് ഉയരാനുള്ള മറ്റ് കാരണങ്ങള്‍. പുകയില ഉപയോഗത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. മുന്‍പ് വായിലെ അര്‍ബുദം ബാധിക്കുന്നവര്‍ പലരും 40കളില്‍ ഉള്ളവരായിരുന്നെങ്കില്‍ ഇന്ന് 20കളിലും 30കളിലുമുള്ള യുവാക്കള്‍ക്ക് ഓറല്‍ കാന്‍സര്‍ വരുന്ന സാഹചര്യമുണ്ട്. നിര്‍ണ്ണയിക്കപ്പെടുന്ന ഓറല്‍ കാന്‍സര്‍ കേസുകളില്‍ 50 ശതമാനത്തിലധികം എച്ച്പിവി 16 വൈറസായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും ഓറല്‍ സെക്‌സ് ചെയ്യുന്നവരിലും ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത അധികമാണ്. പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ട ഓറല്‍ കാന്‍സറിനെ അപേക്ഷിച്ച് എച്ച്പിവി വൈറസ് മൂലമുള്ള അര്‍ബുദത്തിന്റെ രോഗമുക്തി നിരക്ക് ഉയര്‍ന്നതാണെന്ന വ്യത്യാസമുണ്ട്. പച്ചിലകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതും വായിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ ഓറല്‍ കാന്‍സര്‍ രോഗികളില്‍ 99 ശതമാനത്തിനും കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവരായിരുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പോഷണമില്ലായ്മ ഈ അര്‍ബുദത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഡിസ്‌കെരാറ്റോസിസ് കണ്‍ജെനിറ്റ, ഫാന്‍കോണിയ അനീമിയ പോലുള്ള ചില ജനിതക രോഗങ്ങളും വായിലെ അര്‍ബുദ സാധ്യതയേറ്റുന്നു. വായിലും തൊണ്ടയിലും തുടര്‍ച്ചയായ വേദന, ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ചുണ്ടിലും നാക്കിലും തൊണ്ടയിലും കവളിനുള്ളിലും നീര്‍ക്കെട്ട്, കുരുക്കള്‍, നാക്കിനോ വായ്‌ക്കോ മരവിപ്പ്, നാക്കിലും കവിളിനുള്ളിലും വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, ദീര്‍ഘകാലമായുള്ള വായ്‌നാറ്റം, ഇളകിയ പല്ലുകള്‍, കാതിനും താടിക്കും വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഉടനടി ദന്തരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടത് അര്‍ബുദത്തിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.48, പൗണ്ട് – 106.90, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 92.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.28, ബഹറിന്‍ ദിനാര്‍ – 221.49, കുവൈത്ത് ദിനാര്‍ -272.81, ഒമാനി റിയാല്‍ – 216.86, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.20.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *