p6 yt cover

ഡിഎ കുടിശിക ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കി. തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെ എത്തിയ ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്കുന്നവരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. ഇടതു സംഘടനാ പ്രവര്‍ത്തകന്‍ ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജന്‍സി വേണ്ടെന്നും സി.എംആര്‍എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും നിലപാടെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിനു സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെ തുടങ്ങും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെടും. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

കോഴിക്കോട് ചക്കിട്ടപാറയില്‍ പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം. പിണറായി സര്‍ക്കാര്‍ മരിച്ചിരിക്കുന്നുവെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. എംകെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സമരം.

ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍. മരിച്ച ജോസഫ് കോണ്‍ഗ്രസ് അനുഭാവിയാണെന്നും ആത്മഹത്യ രാഷ്ട്രീയ നാടകമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാല്‍ ഏക്കര്‍ മിച്ചഭൂമി ഒരാഴ്ചയ്ക്കകം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. വിട്ടു നല്കിയില്ലെങ്കില്‍ തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.

ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ റിപ്പപ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാന്‍ സിപിഎം തീരുമാനി്ച്ചു. പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. അതിനുശേഷം ഹിയറിംഗ് നടത്തും. 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് കണ്ടെത്തല്‍.

നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന് തിങ്കളാഴ്ച്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു നോട്ടീസ്. സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നല്‍കി.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറന്നെങ്കിലും എസ്എഫ്ഐ അനിശ്ചിതകാല സമരം ആരംഭിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു സമരം. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമാണ് വിദ്യാര്‍ത്ഥികളെ അകത്തേക്കു പ്രവേശിപ്പിച്ചത്. ക്യാംപസില്‍ പൊലീസ് സാന്നിധ്യം തുടരുന്നുണ്ട്.

പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ലയിലെ മതില്‍ഭാഗം മുറിയായിക്കല്‍ വീട്ടിലായിരുന്നു അന്ത്യം.

സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ‘എന്റെ മെഴുകുതിരിയത്താഴങ്ങള്‍’, ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍.

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്.

ശബരിമലയില്‍ മകര വിളക്ക് തെളിച്ചു എന്നു പറയുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൊന്നമ്പലമേട്ടില്‍ കാട്ടുമൂപ്പന്മാരാണ് പരമ്പരഗതമായി വിളക്ക് തെളിച്ചിരുന്നത്. തെളിഞ്ഞു എന്നും തെളിച്ചു എന്നും പറയുന്നതിലും വലിയ വ്യത്യാസം ഇല്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ കേസില്‍ നാല് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

താമരശേരി ചുരത്തിലെ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ്സും സമീപത്ത് ഒരു ലോറിയും തകരാറിലായി കിടന്നതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.

ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.

മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐ ഗോപിമോഹനെ നാട്ടുകാര്‍ പിടികൂടി. ഇയാള്‍ക്കെതിരേ കേസെടുത്തു. കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.

ബേപ്പൂരില്‍ ബോട്ട് കത്തി ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു.

എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണം നടത്തണമെന്ന് തൃശൂര്‍ എസ്സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്തത്.

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി പതിനാലുകാരനായ സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി. സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുക്കുകയും കസ്റ്റഡിയിലെക്കുകയും ചെയ്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തടയാന്‍ ആസാം സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. യാത്രക്കെതിരേ ബിജെപി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. .തൃണമൂല്‍ മതേതര പാര്‍ട്ടിയാണ്. ബിജെപിയെ ഒറ്റക്കു നേരിടും. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിനു പിറകേയാണ് മമത നിലപാട് വ്യക്തമാക്കിയത്.

നിയമസംഹിതകളുടെ പുതിയ ഹിന്ദി പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ്. പഴയ ഐപിസി, സിആര്‍പിസി എന്നീ പേരുകള്‍ തന്നെ തുടരും. തനിക്ക് ഹിന്ദി അറിയില്ല, ഹിന്ദി അടിച്ചേല്‍പിക്കാനാവില്ല. ഒരു കേസിന്റെ വാദത്തിനിടെയാണ് ജഡ്ജി വിചിത്ര പരാമര്‍ശം നടത്തിയത്.

നടി ഷക്കീല മദ്യപിച്ചശേഷം തന്നെ അടിച്ചപ്പോഴാണ് താന്‍ തിരിച്ചടിച്ചതെന്നു വളര്‍ത്തു മകള്‍ ശീതള്‍. ഷക്കീല എല്ലാ ദിവസവും മദ്യപിക്കും. മദ്യപിച്ചാല്‍ നിസാര കാര്യങ്ങളുടെ പേരില്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു.

ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ 2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സൂര്യകുമാര്‍ യാദവിനെ തേടി ഈ പുരസ്‌കാരമെത്തുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ അഞ്ച് രൂപയാണ് പ്ലാറ്റ്ഫോം ഫീസ്. ഇത് 10 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെറിയൊരു വിഭാഗം ഉപയോക്താക്കളിലായിരിക്കും പരീക്ഷണാര്‍ത്ഥം പ്ലാറ്റ്ഫോം ഫീസ് വര്‍ധന കൊണ്ടുവരിക. പിന്നീട് എല്ലാ ഉപയോക്താക്കളിലേക്കും ഫീസ് വര്‍ധന വ്യാപിപ്പിക്കുമെന്നാണു സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കമ്പനി 2 രൂപ പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയത്. ശേഷം എല്ലാ ഉപഭോക്താക്കളിലേക്കും ഇത് വ്യാപിപ്പിച്ചു. പിന്നീട് ഈ പ്ലാറ്റ്ഫോം ഫീസ് 3 രൂപയായും ശേഷം 5 രൂപയായും വര്‍ധിപ്പിക്കുകയായിരുന്നു.സൊമാറ്റോയും ഉപയോക്താക്കളില്‍ നിന്ന് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൊമാറ്റോ 2 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ ആരംഭിച്ചത്. പിന്നീട് ഇത് 3 രൂപയായും പുതുവര്‍ഷത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചില വിപണികളില്‍ 9 രൂപയായും ഇത് ഉയര്‍ത്തി.

ടെക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ വിഷന്‍ പ്രോയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷന്‍ പ്രോ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ടാണ് വിറ്റഴിഞ്ഞത്. ജനുവരി 19 വെള്ളിയാഴ്ച മുതലാണ് വിഷന്‍ പ്രോയുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഇവ സ്റ്റോറേജ് വേരിയന്റുകളില്‍ എത്തിച്ചത്. മണിക്കൂറുകള്‍ക്കകം നിരവധി ആളുകള്‍ ഓര്‍ഡര്‍ ചെയ്തതോടെ പ്രീ ഓര്‍ഡര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് ആപ്പിള്‍ വ്യക്തമാക്കി. പ്രീ ഓര്‍ഡര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി 2 മുതല്‍ വിഷന്‍ പ്രോ ലഭ്യമായി തുടങ്ങും. അടുത്ത ഘട്ട ബുക്കിംഗ് മാര്‍ച്ചിലാണ് ആരംഭിക്കുക. 256 ജിബി വേരിയന്റിന് 3,499 ഡോളറും (ഏകദേശം 2,90,854 രൂപ), 512 ജിബി വേരിയന്റിന് (ഏകദേശം 3,07,479 രൂപ), 1 ടിബി വേരിയന്റിന് 3,899 ഡോളറുമാണ് (ഏകദേശം 3,24,104 രൂപ) വില. അതേസമയം, വിഷന്‍ പ്രോ കൊണ്ടുനടക്കാന്‍ ഉതകുന്ന, കെയ്സ് വേണമെങ്കില്‍ 199 ഡോളര്‍ അധികമായി നല്‍കണം.

രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നായ രോമാഞ്ചം വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റ് അടിച്ച പടമാണ്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആവേശം’ നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവരാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജിത്തു മാധവന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സമീര്‍ താഹിര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. 2024 ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും.

കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ പ്രൊഡക്ഷനില്‍ അഭിലാഷ് ജി ദേവന്‍ ആണ് ‘റൂട്ട് നമ്പര്‍ 17’ എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിത്തന്‍ രമേശ് നായകന്‍ ആകുന്ന ചിത്രത്തില്‍ നായികയായി അഞ്ജു പാണ്ഡ്യയും പ്രതിനായകനായി ഹരീഷ് പേരടിയും എത്തുന്നു. ഔസേപ്പച്ചന്‍ സംഗീത സംവിധാനം ചെയുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും റൂട്ട് നമ്പര്‍ 17 നു ഉണ്ട്. തമിഴ്നാട്ടില്‍ ഇതിനോടകം തന്നെ വിജയം നേടിയ ചിത്രം ജനുവരി 26നു കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. സത്യമംഗലം കാട്ടിലെ പതിറ്റാണ്ടുകാലായി നിരോധിക്കപ്പെട്ട റൂട്ട് നമ്പര്‍ 17 എന്ന പാതയുമായി ബന്ധപെട്ടാണ് കഥ വികസിക്കുന്നത്. ആ പാതയിലേക്കു ഒരുകൂട്ടം ആളുകള്‍ കടക്കാന്‍ ശ്രമിക്കുന്നതും ദാരുണമായി കൊലപ്പെടുന്നതും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു ,കൊടും വനത്തിന്റെ നിഗൂഢതയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രം നല്ലൊരു ത്രില്ലര്‍ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. അമര്‍ രാമചന്ദ്രന്‍, മാസ്റ്റര്‍ നിഹാല്‍, അകില്‍ പ്രഭാകരന്‍, ജെന്നിഫര്‍, ബിന്ദു, കാശി വിശ്വനാഥന്‍, ടൈറ്റസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മുന്നറിയിപ്പുകള്‍ക്കൊടുവില്‍ തിരഞ്ഞെടുത്ത മോഡല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാറുകളുടെ വില 0.7 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്താണ് കാറുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ വൈദ്യുത വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. 2023 മെയ് മാസത്തില്‍ വിവിധ മോഡല്‍ കാറുകളുടെ വില 0.6 ശതമാനമായാണ് ടാറ്റ മോട്ടോഴ്സ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം വോള്‍വോ ഇന്ത്യ, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ്, ഓഡി ഇന്ത്യ എന്നിവയും വിവിധ മോഡല്‍ കാറുകളുടെ വില ഉയര്‍ത്തിയിരുന്നു.

സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെര്‍ഗെയ് യെസേനിന്‍ പുരസ്‌കാരജേതാവായ ശരത് മണ്ണൂരിന്റെ പരിഭാഷ. ‘മൂന്ന് സ്ത്രീകഥകള്‍’. മാതൃഭൂമി. വില 144 രൂപ.

വെണ്ടയ്ക്ക വിറ്റാമിന്‍ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ്. പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് അടുക്കളയിലെ ഈ കാര്യക്കാരിയെ അറിയപ്പെടുന്നത്. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിയവയെ നിയന്ത്രിക്കുന്നു. കൂടാതെ യുജെനോള്‍ എന്ന ഫൈബര്‍ ദഹനത്തെ എളുപ്പത്തിലാക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കുന്നതിന് വെണ്ടയ്ക്ക സ്ഥിരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. വെണ്ടയ്ക്ക പതിവായി ആഹാരത്തിന്റെ ഭാഗമാക്കുന്നത് മലസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണ്. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്നു. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിര്‍ബന്ധമായും ആഹാരക്രമത്തില്‍ ഉണ്ടാകണം. ഫോളേറ്റ്, വിറ്റാമിന്‍ കെ, അയണ്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ഏറെ ഗുണം ചെയ്യും. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ എ യും, ബീറ്റാ കരോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ നല്ല കാഴ്ചയ്ക്കും ഇത് നല്ലതാണ്. കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പ് മാരാന്‍ വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി, ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുന്നത് നല്ലതാണ്. വെണ്ടയ്ക്ക കുറുകെ മുറിച്ചു സ്വല്പം വെള്ളത്തിലിട്ടു തിളപ്പിച്ചാറിച്ച വെള്ളത്തിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു തല കഴുകുന്നത്, പേന്‍ ശല്യം കുറയ്ക്കുകയും തലയില്‍ താരന്‍ വരാതിരിക്കുവാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ധിപ്പിക്കുവാനും ഇത് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.16, പൗണ്ട് – 105.69, യൂറോ – 90.44, സ്വിസ് ഫ്രാങ്ക് – 95.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.76, ബഹറിന്‍ ദിനാര്‍ – 220.62, കുവൈത്ത് ദിനാര്‍ -270.25, ഒമാനി റിയാല്‍ – 216.03, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.82.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *