https://dailynewslive.in/ വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് സംഭവം.

https://dailynewslive.in/ നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. അതോടൊപ്പം വയനാട്ടില്‍ പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

https://dailynewslive.in/ എല്ലാ വികസനകാര്യങ്ങളിലും എല്ലാ നയരൂപീകരണത്തിലും പ്രധാന ഘടകം കാലാവസ്ഥാ വ്യതിയാനം ആയിരിക്കണമെന്നും ഈ ഒറ്റ കാര്യത്തിലാണ് കെ-റെയിലിനെ എതിര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഏത് വലിയ വികസന പദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസ്സിലാക്കി സര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്താതെ അത്തരം പദ്ധതികളിലേക്ക് പോകാന്‍ കഴിയുന്ന സ്ഥിതിയിലല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട്ടിലെ സൂചിപ്പാറ – കാന്തന്‍പാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കൂടി കണ്ടെത്തി. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പരിഗണിക്കും. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

https://dailynewslive.in/ മുണ്ടക്കൈയില്‍ കെട്ടിടങ്ങള്‍ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ വ്യക്തമാക്കി. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉള്‍പ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ ഈ മേഖലയില്‍ നിയന്ത്രിക്കണം. എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും മറ്റും അടിയന്തരമായി നിര്‍ത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ ആവശ്യമെങ്കില്‍ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട്ടിലെ പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷത്തെയും, വിദ്ഗധരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ത്ഥികള്‍, വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കുറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതോടൊപ്പം ദുരന്ത സ്ഥലത്തു നിന്നും സൈന്യം മാത്രമാണ് മടങ്ങിയതെന്നും എന്‍ഡിആര്‍എഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ടെന്നും റിയാസ് പറഞ്ഞു. കൂടാതെ ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചുവെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുസ്ലീം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംഘടനാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എല്ലാ ശാഖാ യോഗങ്ങളില്‍ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആര്‍.രവിയുടെ ഉത്തരവ്. എസ്.എന്‍.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

https://dailynewslive.in/ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നടന്‍ മോഹന്‍ലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയില്‍ അജുവിനെതിരെ കേസ് എടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

https://dailynewslive.in/ അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവര്‍ക്കിടയിലാണ് അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലഹരിപദാര്‍ഥവും മറ്റും വെള്ളത്തില്‍ കലര്‍ത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.

https://dailynewslive.in/ ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ – മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ശ്രീനാരായണ ബസിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

https://dailynewslive.in/ കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

https://dailynewslive.in/ ഡോ വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കി. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.

https://dailynewslive.in/ സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, തൃശൂര്‍ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നല്‍കിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി.

https://dailynewslive.in/ വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ചേര്‍ന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടനയായ അമ്മ കൊച്ചിയില വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിന്റെ വിഹിതം വയനാട് ദുരിതബാധിതര്‍ക്കായി നല്‍കുമെന്നും ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.

https://dailynewslive.in/ വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്‍ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. സിനിമാ നടനും കാസര്‍കോട്ടെ അഭിഭാഷകനുമായി സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹര്‍ജിക്കാരനോട് ആരാഞ്ഞു.

https://dailynewslive.in/ സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സിബിഐ. സിബിഐ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുവെന്നും, വാറന്റും സമന്‍സും കൃത്രിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്നുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ തട്ടിപ്പില്‍ വീഴരരുതെന്നും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍?ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

https://dailynewslive.in/ ഇക്കഴിഞ്ഞ ഹജ്ജ് കര്‍മത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ മകനും വാഹനാപകടത്തില്‍ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തില്‍നിന്നും മക്കയിലെത്തിയ മകന്‍ റിയാസ് ആണ് മരിച്ചത്.

https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാള്‍ മരിച്ചു. ഇന്നലെ ചൂരല്‍ മലയിലേക്ക് വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ജീപ്പ് ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിയടക്കം പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കേരളത്തില്‍ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി. അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുമായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം.

https://dailynewslive.in/ പലസ്തീന്‍ ഐക്യദാര്‍ഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയത്. ഖാന്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യ തുകയായി 2 ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ തുടങ്ങാത്തത്തിന്റെ പേരില്‍ ദീര്‍ഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

https://dailynewslive.in/ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാന്‍ അബ്ദുള്‍ ഹാജി അലി ആണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

https://dailynewslive.in/ ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ പരസ്പര സഹകരണം പ്രയാസമായിരിക്കുമെന്ന് ബി.എന്‍.പിയുടെ മുതിര്‍ന്നനേതാവ് വ്യക്തമാക്കി.

https://dailynewslive.in/ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകന്‍ സജീബ് വസീദ്. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സര്‍ക്കാരോ വ്യക്തമാക്കിട്ടില്ല. നിലവില്‍ ദില്ലിയിലുള്ള ഹസീന യുകെയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് പരിശീലകനായേക്കും. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കുമെന്നും പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ മൂലധന സമാഹരണത്തിനായി ഐപിഒ ഇറക്കിയ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയ്ക്ക് ഓഹരി വിപണിയില്‍ മികച്ച തുടക്കം. വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഉടനെ തന്നെ ഐപിഒ അലോട്ട്‌മെന്റ് വിലയേക്കാള്‍ 16 ശതമാനം മുന്നേറ്റമാണ് ഒല നടത്തിയത്. പബ്ലിക് ഇഷ്യുവില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പങ്കാളിത്തം ഉണ്ടായതിന് പിന്നാലെയാണ് വിപണിയില്‍ ഉണ്ടായ മുന്നേറ്റം. പുതിയ ഇഷ്യുവും ഓഫര്‍ ഫോര്‍ സെയിലും ചേര്‍ത്താണ് പബ്ലിക് ഇഷ്യു നടത്തിയത്. വ്യാപാരം ആരംഭിച്ച് രണ്ടുമണിക്കൂറിനകം ഐപിഒ വിലയായ 76 രൂപയില്‍ നിന്ന് 88 രൂപയിലേക്കാണ് ഒല കുതിച്ചത്. ഏകദേശം 16.45 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. 6,154 കോടി രൂപയുടെ ഐപിഒയില്‍ ഇഷ്യു ചെയ്തതിനേക്കാള്‍ 4.27 മടങ്ങ് സബ്ക്രിപ്ഷനാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. നിക്ഷേപ സ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരും ഓഹരി വാങ്ങിക്കൂട്ടാന്‍ വലിയ താത്പര്യമാണ് കാഴ്ചവെച്ചത്. സെല്‍ നിര്‍മാണ പ്ലാന്റിന്റെ ശേഷി 5 ജിഗാവാട്ട്അവറില്‍ നിന്ന് 6.4 ജിഗാവാട്ട്അവര്‍ ആയി വികസിപ്പിക്കാന്‍ 1,227.64 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ, കടം തിരിച്ചടയ്ക്കുന്നതിന് 800 കോടി രൂപയും ഗവേഷണത്തിനും ഉല്‍പ്പന്ന വികസനത്തിനും 1,600 കോടി രൂപയും അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് പബ്ലിക് ഇഷ്യു നടത്തിയത്.

https://dailynewslive.in/ വാട്സ്ആപ്പില്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമാണ് മെറ്റ എ.ഐ. കൂടുതല്‍ ഫലപ്രദമായി മെറ്റ എ.ഐ ഉപയോഗിക്കാന്‍ സാധിക്കുന്ന പരീക്ഷണങ്ങളിലാണ് കമ്പനിയുളളത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ചാറ്റ്ബോട്ടുമായി സംസാരിക്കാന്‍ സാധിക്കുന്ന സവിശേഷത ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഐ.ഒ.എസ് 24.16.10.70 വാട്ട്സ്ആപ്പ് ബീറ്റ പതിപ്പില്‍ ഉപയോക്താക്കള്‍ക്കായി മെറ്റ വോയ്‌സ് ചാറ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് ചാറ്റ് മോഡ് ഡിഫോള്‍ട്ടായി വാട്സ്ആപ്പില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കില്ല. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചാറ്റ്ബോട്ടുമായുളള ശബ്ദ സംഭാഷണം നിര്‍ത്താനും സാധിക്കും. കൂടാതെ ഉപയോക്താക്കളുടെ ചോദ്യം കേള്‍ക്കുന്നത് മെറ്റ എ.ഐ നിര്‍ത്തിയെന്ന സ്ഥിരീകരണവും അവര്‍ക്ക് ലഭിക്കും. ഇത് സ്മാര്‍ട്ട്ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിക്കുമ്പോള്‍ അറിയാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. മെറ്റ എ.ഐ ചാറ്റ്‌ബോട്ടില്‍ വോയ്‌സ് സംഭാഷണങ്ങള്‍ നല്‍കി ടെക്സ്റ്റാക്കി മാറ്റുന്ന സവിശേഷതയും വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ബ്രീഫ്, ഫുള്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ മെറ്റ എ.ഐയുമായി സംവദിക്കാനുളള ഓപ്ഷനും ലഭ്യമാക്കും. ഉപയോക്താക്കളുടെ സങ്കീര്‍ണ്ണമായ ഒരു ചോദ്യത്തിനുള്ള പ്രതികരണമോ അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിശദമായ വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ മെറ്റ എ.ഐയുടെ സമഗ്രവുമായ ഉത്തരങ്ങളോ നല്‍കാന്‍ സാധിക്കുന്ന ഓപ്ഷനാണ് ഫുള്‍ മോഡ്. ദൈര്‍ഘ്യമേറിയ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ സംക്ഷിപ്തമായും പോയിന്റുകളായും ഉത്തരങ്ങള്‍ നല്‍കാന്‍ ചാറ്റ്ബോട്ടിനെ അനുവദിക്കുന്നതായിരിക്കും സംക്ഷിപ്ത മോഡ്.

https://dailynewslive.in/ മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന വേഷത്തില്‍ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘പാലും പഴവും’ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റര്‍ടെയ്നറാണ്. മലയാളി പ്രേക്ഷകര്‍ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിന്‍. പ്രേക്ഷകര്‍ ഏത് രീതിയിലാണോ ആ നടിയെ കാണാന്‍ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് ‘പാലും പഴവും ‘എന്ന ചിത്രത്തില്‍ മീരാജാസ്മിന്‍ എത്തുന്നത്. ‘പാലും പഴവും ‘പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാന്‍ങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

https://dailynewslive.in/ റാം പൊത്തിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ‘ഡബിള്‍ ഐ സ്മാര്‍ട്ട്’ ആണ്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. കാവ്യ താപര്‍ റാം പൊത്തിനേനി ചിത്രത്തില്‍ നായികയാകുന്നു. റിലീസിനൊരുങ്ങിയ ഡബിള്‍ ഐ സ്മാര്‍ട്ട് സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞു എന്ന ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് റാം പൊത്തിനേനി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഡബിള്‍ ഐ സ്മാര്‍ട്ടില്‍ വയലന്‍സ് രംഗങ്ങള്‍ നിറയെ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. റാം പൊത്തിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‌കന്ദയും വന വിജയമായി മാറിയിരുന്നു.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2555 ആള്‍ട്ടോ കെ 10 കാറുകള്‍ തിരികെ വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്റ്റിയറിങ് ഗിയര്‍ ബോക്‌സ് അസംബ്ലിയില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ‘തകരാര്‍, വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെ ബാധിച്ചേക്കാം. തകരാര്‍ ഉള്ള വാഹനങ്ങളുടെ ഉപഭോക്താക്കള്‍ പാര്‍ട്‌സ് മാറ്റി സ്ഥാപിക്കുന്നതുവരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. തകരാര്‍ ബാധിച്ച വാഹനം മാരുതി സുസുക്കി അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകള്‍ പരിശോധിച്ച് സൗജന്യമായി പാര്‍ട്‌സ് മാറ്റിസ്ഥാപിക്കുന്നതിന് ഉടമകളെ ബന്ധപ്പെടും’-എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മാരുതി വ്യക്തമാക്കി. 2019 ജൂലൈ 30 നും 2019 നവംബര്‍ 1 നും ഇടയില്‍ നിര്‍മ്മിച്ച 11,851 യൂണിറ്റ് ബലേനോയും 4,190 യൂണിറ്റ് വാഗണ്‍ആറും മാര്‍ച്ചില്‍ മാരുതി സുസുക്കി തിരിച്ചുവിളിച്ചിരുന്നു. ഇന്ധന പമ്പ് മോട്ടോറിന്റെ ഒരു ഘടകത്തില്‍ തകരാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തിരിച്ചുവിളിക്കാന്‍ മാരുതി തീരുമാനിച്ചത്.

https://dailynewslive.in/ എഴുത്ത് മഹത്വപൂര്‍ണമാകുന്നത് അന്യജീവനു നല്‍കി സ്വജീവിതം ധന്യമാക്കുമ്പോള്‍ തന്നെയാണെന്ന് വിശ്വസിക്കുന്ന, വളരെ മാനവികമായ പ്രവണതകള്‍ പുലര്‍ത്തുന്ന ഒരു ആരോഗ്യശുശ്രൂഷകനായ ഡോ.പി.സജീവ്കുമാറിന്റെ ഏറ്റവും പുതിയ കൃതി. കഥ പറയുന്നതിലുള്ള ഒതുക്കം, പ്രമേയപരിചരണത്തിലുള്ള വഴക്കം, ആശയാവതരണത്തിലുള്ള ഔന്നത്യം തുടങ്ങി എല്ലാംകൊണ്ടും ശ്രദ്ധേയമായ കഥകളുടെ സമാഹാരം. ‘മഹാമാരിയും മക്കോണ്ടയും’. ഡോ.പി.സജീവ്കുമാര്‍. തിങ്കള്‍ ബുക്സ്. വില 119 രൂപ.

https://dailynewslive.in/ ചെറിയ വീഴ്ചകളില്‍ വരെ എല്ലിന് പൊട്ടലുണ്ടാകുന്ന അവസ്ഥയെ നിസാരമായി തള്ളിക്കളയരുത്. എല്ലിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചന കൂടിയാണിത്. ഓസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗാവസ്ഥയില്‍ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം കുറയും. ഈ സമയത്ത് ചെറിയ വീഴ്ചകള്‍ വരെ നിങ്ങളുടെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന എല്ലുകളില്‍ പൊള്ളലുണ്ടാക്കിയേക്കാം. ഇടുപ്പെല്ല്, മുട്ട് എന്നീ ഭാഗങ്ങളില്‍ സ്ഥിരമായി വേദനയുണ്ടാകുന്നത് തള്ളിക്കളയരുത്. നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെപ്പറ്റി ശരീരം നല്‍കുന്ന മുന്നറിയിപ്പാണിത്. എല്ലുകളുടെ ആരോഗ്യം കുറയുമ്പോഴാണ് ഇത്തരം സന്ധികളില്‍ വേദന രൂക്ഷമാകുന്നത്. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന്റെ ഫലമായി നിങ്ങളുടെ ഉയരം കുറയാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഉയരം കുറയുന്നത് എല്ലുകളുടെ ആരോഗ്യം കുറയുന്നുവെന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയരം കാര്യമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അസ്ഥിരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. ശരീരത്തിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റവും ഇതിന്റെ ഭാഗമാണ്. മുതുക് വളയുക, തോളെല്ലിന്റെ ആകൃതിയില്‍ വ്യത്യാസം വരിക, എന്നീ ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയരുത്. നിങ്ങളുടെ എല്ലിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള സൂചനകളാണിത്. കൂടാതെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയാതെ വരുന്നതും എല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്ധിയിലും മറ്റും വേദനയും നീരുവെയ്ക്കലും ഉണ്ടായാലും ഡോക്ടറെ സമീപിക്കണം. എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ നടുവേദനയ്ക്കും കാരണമാകും. ഓസ്റ്റിയോപൊറോസിസ്, ഡിസ്‌ക് പ്രശ്നങ്ങള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകും. അതിനാല്‍ നടുവേദന സ്ഥിരമായി അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ വിശദമായ പരിശോധനയ്ക്ക് വിധേയമാകേണ്ടത് അനിവാര്യമാണ്. നേരത്തെ രോഗം സ്ഥിരീകരിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കാല്‍സ്യം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലൂടെ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം പഴയനിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.95, പൗണ്ട് – 107.15, യൂറോ – 91.68, സ്വിസ് ഫ്രാങ്ക് – 96.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.35, ബഹറിന്‍ ദിനാര്‍ – 222.77, കുവൈത്ത് ദിനാര്‍ -274.29, ഒമാനി റിയാല്‍ – 218.09, സൗദി റിയാല്‍ – 22.37, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.05, കനേഡിയന്‍ ഡോളര്‍ – 61.13.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *