https://dailynewslive.in/ സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.

https://dailynewslive.in/ കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, എറണാംകുളം എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കേരളത്തിലുടനീളം മഴ ലഭിക്കാനും സാധ്യത.

https://dailynewslive.in/ സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ലെന്നും അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. അതിനാല്‍ കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്നും ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ തെരഞ്ഞെടുപ്പില്‍ അപര സ്ഥാനാര്‍ത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് ഹര്‍ജിക്കാരന്‍. തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാര്‍ത്ഥികള്‍ അട്ടിമറിയ്ക്കുന്നുവെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വി.കെ ബിജു ഇന്ന് കോടതിയില്‍ ഹര്‍ജി പരാമര്‍ശിക്കവേ ഉന്നയിച്ചു. തുടര്‍ന്നാണ് ഉടനടി ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

https://dailynewslive.in/ ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ പറഞ്ഞു.

https://dailynewslive.in/ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുമോയെന്നു ചോദിച്ച ജയരാജന്‍, ശോഭ പറയുന്ന ഹോട്ടലില്‍ ഇതേ വരെ പോയിട്ടില്ലെന്നും അവര്‍ പറയുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും പറഞ്ഞു.

https://dailynewslive.in/ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശീര്‍വാദത്തോടെയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ജാവദേക്കറും ഇപി യും തമ്മിലുള്ള കൂടിക്കാഴ്ച്ച ബിജെപിയിലേക്ക് ചേരുന്ന കാര്യം ചര്‍ച്ച ചെയ്യാനല്ല എന്നും നന്ദകുമാര്‍ പറഞ്ഞു. കൂടാതെ ശോഭ സുരേന്ദ്രന്‍ പറയുന്നതെല്ലാം കള്ളമാണെന്നും രണ്ടുമൂന്ന് ദിവസത്തിനകം ഇതെല്ലാം പൊളിയുമെന്നും നന്ദകുമാര്‍ പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ അഡ്വ.ടി.ജി.നന്ദകുമാറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായത്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയതെന്നും, സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായെന്നും ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും മേയര്‍ ആരോപിച്ചു.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങളെ എതിര്‍ത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയത് മേയറാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പ്രതികരിച്ചു. വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും, അന്ന് തന്നെ മേയര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

https://dailynewslive.in/ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ സഞ്ചരിച്ചിരുന്ന കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത സമരം കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പുനഃരാരംഭിച്ചു. ഡോക്ടര്‍ കെ.വി പ്രീതിയ്ക്ക് എതിരായ പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് സമരം വീണ്ടും തുടങ്ങിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഈ മാസം 15 മുതല്‍ നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് 23ന് അവസാനിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തിനകം നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് അഞ്ച് ദിവസം ആയിട്ടും കിട്ടാതായതോടെയാണ് വീണ്ടും സമരം തുടങ്ങിയത്.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 12 സീറ്റ് വരെ ജയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും വിലയിരുത്തലുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവയാണ് പാര്‍ട്ടി വിജയപ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍.

https://dailynewslive.in/ പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടു മറിച്ചെന്ന് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദു സമദ് സമദാനിയോടുള്ള കോണ്‍ഗ്രസുകാരുടെ താത്പര്യകുറവാണ് ഇതിനു കാരണമെന്നും സിപിഎം ആരോപിച്ചു .പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.

https://dailynewslive.in/ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എല്‍ഡിഎഫ് പരസ്യത്തില്‍ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുത്. പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് പരസ്യം തന്നില്ല. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം വിധേയമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹര്‍ജി നല്‍കിയത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചതിനെ തുടര്‍ന്ന് കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസില്‍ കോടതി വിശദമായ വാദം ജൂലൈയില്‍ കേള്‍ക്കും.

https://dailynewslive.in/ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരുന്നു അരവിന്ദാക്ഷനും ആന്റണിയും. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഇരുവരെയും മരിച്ച നിലയില്‍ അദ്യം കണ്ടത്. ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാര്‍ന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയില്‍ നിന്നാണ് കണ്ടെത്തിയത്. അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

https://dailynewslive.in/ കെഎസ്ഇബിയിലേക്കുള്ള തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമാണെന്ന് കെഎസ്ഇബി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും അധികൃതര്‍ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും. അതിനാല്‍ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ തടിയന്റവിടെ നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കേസിന്‍മേല്‍ പ്രതികള്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ്. 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് തടിയന്റവിടെ നസീറിന്റെ അപ്പീല്‍ മറ്റു അപ്പീലുകള്‍ക്കൊപ്പം വാദം കേള്‍ക്കാന്‍ മാറ്റി. കേസില്‍ നേരത്തെ രണ്ടാം പ്രതി എംഎച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.

https://dailynewslive.in/ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ടഅവധി എടുത്തതിനാല്‍ പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്. അകാരണമായാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

https://dailynewslive.in/ കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് മുതല്‍ 12 ദിവസത്തേക്ക് അടച്ചിടും. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂര്‍ണമായി അടയ്ക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ മലയാളി ദമ്പതികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍ , കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി എന്നിവരെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് എന്നയാള്‍ പിടിയിലായി. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പൊലീസിന്റെ കയ്യില്‍ കിട്ടിയതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്. മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

https://dailynewslive.in/ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ച 3:30 മണിയോടെ ഉണ്ടായ അപകടത്തില്‍ ജോണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.

https://dailynewslive.in/ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2021 ല്‍ പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ കണ്ണൂരില്‍ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ , ദീപ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

https://dailynewslive.in/ കര്‍ണാടകയിലെ ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ വീണ്ടും തള്ളിപ്പറഞ്ഞും അച്ഛന്‍ ദേവഗൗഡയെ കുറ്റപ്പെടുത്തിയും എച്ച്ഡി കുമാരസ്വാമി. ബിജെപി പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ പ്രജ്വലിന് ഹാസന്‍ സീറ്റ് നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചത് തന്റെ അച്ഛന്‍ തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു.

https://dailynewslive.in/ പശ്ചിമ ബംഗാളിലെ മതിഗാരയില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ബന്ദ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും, ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിച്ചു.

https://dailynewslive.in/ ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി എംഎല്‍എ രമേഷ് മെന്‍ഡേലക്കൊപ്പമെത്തിയാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക നേരത്തെ തന്നെ തള്ളിയിരുന്നു. ഇദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്.

https://dailynewslive.in/ ദില്ലിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളുള്‍പ്പടെ ആയിരത്തിലധികം പേര്‍ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് അംഗത്വമെടുത്തെന്ന് ബിജെപി അവകാശപ്പെട്ടു. പലരും വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. കര്‍ഷക സമരവും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിഖ് വിഭാഗത്തില്‍ ഉണ്ടാക്കിയ അതൃപ്തി മറികടക്കാനാണ് ബിജെപിയുടെ ശ്രമം.

https://dailynewslive.in/ ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു. കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തടസ്സമില്ലാതെ യാത്ര തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

https://dailynewslive.in/ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. ഐ.പി.ഒ വഴി 10,400 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ഓഹരിയുടമകളില്‍ നിന്ന് അനുമതി തേടിയിരുന്നു. പുതു ഓഹരികള്‍ വഴി 3,750 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി 6,664 കോടി രൂപയുമാണ് സമാഹരിക്കുക. ഐ.പി.ഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്. സ്വിഗ്ഗിയില്‍ 33 ശതമാനം ഓഹരിയുള്ള, ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസിനെ കൂടാതെ സോഫ്റ്റ് ബാങ്കും ഒ.എഫ്.എസ് വഴി ഓഹരി വിറ്റഴിച്ചേക്കും. രഹസ്യ സംവിധാനം വഴിയാണ് സ്വിഗ്ഗി ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചത്. 2022ല്‍ സെബി അവതരിപ്പിച്ചതാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിംഗ്. ഇത് വഴി അപേക്ഷിക്കുമ്പോള്‍ പൊതു പ്ലാറ്റുഫോമുകളില്‍ പരസ്യപ്പെടുത്തേണ്ടതില്ല. കമ്പനികള്‍ക്ക് ഐ.പി.ഒയില്‍ കൂടുതല്‍ ഫ്ലെക്സിബിലിറ്റി നേടാന്‍ ഇത് സഹായിക്കും. അതായത് ഡി.ആര്‍.എച്ച്.പി അന്തിമമാക്കുന്നതിന് മുമ്പ് പുതു ഓഹരികളുടെ വിഹിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഓഹരി അനുപാതത്തില്‍ 50 ശതമാനം വരെ ഇത്തരത്തില്‍ മാറ്റാം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗിയുടെ വരുമാനം 45 ശതമാനം ഉയര്‍ന്ന് 8,265 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ 4,179 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഫുഡ് ഡെലിവറി കൂടാതെ ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 2022 ജനുവരിയില്‍ അവസാനം ഫണ്ട് സമാഹരിച്ചപ്പോള്‍ 10.7 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം കണക്കാക്കിയിരുന്നത്.

https://dailynewslive.in/ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ദിനേനെ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഗൂഗിള്‍ ആപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണ് ആയുസ്. 2018-ല്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് 2024 ജൂണ്‍ 23-ന് ഷട്ട് ഡൗണ്‍ ചെയ്യാന്‍ പോവുകയാണ് ടെക് ഭീമന്‍. പോഡ്കാസ്റ്റ് ആപ്പ് ജനപ്രിയമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ടെക് ഭീമന്റെ തന്നെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിള്‍, പോഡ് കാസ്റ്റ് ശ്രോതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. പോഡ്കാസ്റ്റ് സബ്സ്‌ക്രൈബ് ചെയ്ത യൂസര്‍മാര്‍ക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാനായി ഗൂഗിള്‍ തന്നെ എളുപ്പവഴി ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറന്നതിന് ശേഷം സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന Export subscriptions ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം Export to music എന്ന സെക്ഷന് താഴെയുള്ള Export ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ യൂട്യൂബ് മ്യൂസിക് തുറന്നുവരും. ശേഷം സബ്‌സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത് continue ബട്ടണ്‍ അമര്‍ത്തണം.

https://dailynewslive.in/ നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ രസകരമായ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. വേള്‍ഡ് ഓഫ് ഗോപി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജേക്സ് ബിജോയ്. ആലാപനം അഭിജിത്ത് അനില്‍കുമാര്‍. ഗരുഡന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് 1 നാണ് തിയറ്ററുകളില്‍ എത്തുക. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു. വിജയചിത്രമായിരുന്ന ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്റേത് ആയിരുന്നു. നിവിനൊപ്പം പോളിക്കൊപ്പം അനശ്വര രാജന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.

https://dailynewslive.in/ അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കപ്പ്’. മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. വേഗമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഷാന്‍ റഹ്‌മാന്‍ ആണ്. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സ്പോര്‍ട്സ്മാന്‍ ആകണം എന്ന ചിന്തയില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് കപ്പ്. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍ ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജ്ജും എത്തുന്നു. കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍, അത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

https://dailynewslive.in/ മഹീന്ദ്ര അഞ്ച് ഡോര്‍ ഥാറില്‍ എഡിഎഎസ് സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ എസ്യുവിയുടെ 5-ഡോര്‍ ടെസ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ഐആര്‍വിഎമ്മിന് തൊട്ടുപിന്നില്‍ സ്ഥിതിചെയ്യുന്ന ഒരു ചതുരാകൃതിയിലുള്ള ഡിസൈന്‍ വെളിപ്പെടുത്തി. എഡഎഎസ് ക്യാമറ സജ്ജീകരണത്തിന് ഇത് ഉപയോഗിക്കുന്നു. മഹീന്ദ്ര എകസ്യുവി700ന് സമാനമായ എഡിഎഎസ് ഫീച്ചറുകള്‍ ഥാര്‍ 5-ഡോറിന് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഥാര്‍ 5-ഡോറിന് എഡിഎഎസ് സാങ്കേതികവിദ്യ ലഭിച്ചാല്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍, ഡ്രൈവര്‍ അലേര്‍ട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും. ഇതോടൊപ്പം, ഈ ഓഫ്‌റോഡ് എസ്യുവിക്ക് ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, എല്ലാ വീലുകള്‍ക്കും നാല് ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സവിശേഷതകളും ഉണ്ടായിരിക്കും. ഥാര്‍ 5-ഡോര്‍ 6 കളര്‍ ഓപ്ഷനുകളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിനുകളായിരിക്കും ഹൃദയം. ഇവയുടെ എഞ്ചിനെയും ശക്തിയെയും കുറിച്ച് പറയുമ്പോള്‍ 152 ബിഎച്പി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അഞ്ച് ഡോര്‍ ഥാറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കെട്ടുറപ്പുള്ള കഥ. പാലക്കാടിന്റെ മൊഴിവഴക്കം… നൂറ് മുപ്പതു പെറ്റ മുത്തിയുടെ ആള്‍രൂപമായ അമ്മിണിയെന്ന നെടുന്തൂണ്‍ കഥാപാത്രം. അമ്മിണിയുടെ ജീവിതനിഗൂഢതകളിലേക്കു വായനക്കാരെ നയിക്കുന്നത് പത്തായപ്പുരയില്‍ മരുമകളായി വന്ന ശൈലജയാണ്. മേതില്‍ രാജേശ്വരി എന്ന എഴുത്തുകാരിയുടെ ധിഷണ ഈ നോവലില്‍ ഉടനീളം കാണാം. കഥാശില്‍പ്പത്തിലും മൊഴിയിലും അതീവ ജാഗ്രത കാട്ടുന്നു. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഭാവനയും സമന്വയിച്ചുകൊണ്ട് നാട്ടുമൊഴികളുടെ സൗന്ദര്യം ആവിഷ്‌കരിക്കുന്ന നോവല്‍. ‘നൂറു മുപ്പതു പെറ്റ മുത്തി’. മേതില്‍ രാജേശ്വരി. മാതൃഭൂമി ബുക്സ്. വില 285 രൂപ.

https://dailynewslive.in/ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സിക്കാതിരിക്കുന്നത് മധ്യവയസ്‌കരായ സ്ത്രീകളിലെ ഗര്‍ഭപാത്ര ഫൈബ്രോയ്ഡ് സാധ്യത ഉയര്‍ത്തുമെന്ന് പഠനം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ഇതിനാല്‍ തന്നെ ഫൈബ്രോയ്ഡ് നിയന്ത്രണത്തില്‍ സഹായകമായേക്കാമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭപാത്രത്തിന്റെ ഭിത്തികളില്‍ വളരുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍. ഉയരുന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭപാത്ര ഭിത്തിയുടെ പേശികളിലെ കോശങ്ങളില്‍ ക്ഷതമേല്‍പ്പിച്ചാണ് ഫൈബ്രോയ്ഡിലേക്ക് നയിക്കുകയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നേരെ തിരിച്ച് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡ് സാന്നിധ്യം രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും കാരണമാകാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകളില്‍ 20 മുതല്‍ 80 ശതമാനത്തിന് 50 വയസ്സാകുമ്പോഴേക്കും ഗര്‍ഭപാത്ര ഫൈബ്രോയ്ഡുകള്‍ വളരാം. ഇത് എപ്പോഴും രോഗലക്ഷണങ്ങള്‍ പുറത്ത് കാണിച്ചെന്ന് വരില്ല. ചിലര്‍ക്ക് വേദന, അതിശക്തമായ ആര്‍ത്തവരക്തസ്രാവം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മലദ്വാരത്തില്‍ സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *