◾കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സര്‍ക്കുലര്‍ വിവാദത്തില്‍. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ നവംബര്‍ 20 മുതല്‍ ജനുവരി 25വരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന വികസിത ഭാരത സങ്കല്പ യാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.
◾കേന്ദ്ര സര്‍ക്കാരിന്റെ വികസിത ഭാരത സങ്കല്പ യാത്രയുടെ ചുമതല മാത്രമാണ് ഉദ്യോഗസ്ഥര്ക്കെങ്കില് കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടക സമിതിക്കെന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ പ്രചാരണം മുതല്‍ പര്യടന സംഘത്തിന്റെ ആഹാരവും താമസവും ഉള്‍പ്പെടെയുള്ള ചെലവെല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതല്‍ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
◾ദരിദ്രരെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന് താത്പര്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. സര്‍ക്കാര്‍പദ്ധതികളുടെ പൂര്‍ണനടത്തിപ്പ് ഉറപ്പാക്കാനും ബോധവത്കരണത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലെത്തുന്നതില് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രശ്നമുണ്ടെന്നു കാണുന്നത് തന്നെ അമ്പരപ്പിക്കുന്നെന്നും നഡ്ഡ പറഞ്ഞു.
*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദർശിക്കൂ.
◾ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്.
◾മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്സ്യൂളാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് 2017 മുതല്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നും 2018-ലാണ് അവര്‍ ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടുള്ളതെന്നും പിന്നെ എങ്ങനെയാണ് അവര്‍ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴല്നാടന്. കത്തില്‍ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കൊള്ള ചോദ്യം ചെയ്യപെടുമ്പോള്‍ ഇറങ്ങുന്ന കാപ്സ്യൂള്‍ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നല്‍കണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടു.
◾ചെങ്ങന്നൂരില്‍ വന്ദേഭാരതിന് വമ്പന്‍ സ്വീകരണം. കേന്ദ്ര മന്ത്രി വി മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഇതിനിടെ ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകുമെന്ന് വി. മുരളീധരന് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455
◾ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി താമരശ്ശേരി ചുരം. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതിനാലാണ് ഗതാഗത കുരുക്ക്. കുരുക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നും യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
◾ബൈസണ്‍വാലി ഇനി ദേവികുളത്തിന് സ്വന്തം. ബൈസണ്‍വാലി വില്ലേജിനെ ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതോടു കൂടി ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജുകളുടെ എണ്ണം 15 ഉം ഉടുമ്പന്‍ചോല താലൂക്കിലെ വില്ലേജുകളുടെ എണ്ണം 17 ഉം ആകും.
◾ദോഹയിലേക്ക് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് രണ്ടിനു ശേഷം മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാതെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഉള്‍പ്പെടെ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
◾ചൈനീസ് ചരക്ക് കപ്പലായ സെന്‍ഹുവ 15 ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് നാളെ മടങ്ങാനാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ക്രെയിനുകളില്‍ രണ്ടാമത്തേത് ഇന്നലെ ഇറക്കി. ഇനി 1100 ടണ്ണിലേറെ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇറക്കാനുള്ളത്. ഇതു കൂടെ ഇന്ന് കരയ്ക്കിറക്കിയാല്‍ നാളെ കപ്പലിന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഈ മാസം 26ന്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയിരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
◾നടി ഗൗതമി ബിജെപി വിട്ടു. പ്രൊഫഷണലായും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് ഗൗതമി വ്യക്തമാക്കുന്നത്.
◾വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ദിഗ്വിജയ് സിങ്ങിന്റെ ആവശ്യം.
◾കോളേജ് പ്രവേശന ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിന് സ്റ്റേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ ഇറക്കിവിട്ട രണ്ട് അധ്യാപികമാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് കോളേജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
◾ഹിജാബ് നിരോധനത്തില്‍ ഇളവുമായി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്കി. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ പറഞ്ഞു.
◾തെരുവ് നായ ആക്രമണത്തില്‍ ഗുജറാത്തിലും മരണം. പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി അന്തരിച്ചു. അഹമ്മദാബാദിലെ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
◾മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്മായും ബാരിഷ് ശര്‍മ്മയെ കൊലപാതക ശ്രമത്തിന് മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലില്‍ ഒക്ടോബര്‍ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബാരിഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.
◾വടക്കന്‍ ഗാസയില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടരുന്നു. ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ഒരുപാട് പേര് കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ഷിഫ, അല്‍ ഖുദ്സ്, ഇന്‍ഡോനേഷ്യന്‍ ആശുപത്രി പരിസരത്തും ബോംബാക്രമണം നടന്നു. ഇന്ധനം കൃത്യമായി ലഭിക്കാതിരുന്നാല്‍ തീവ്രപരിചരണ വിഭാഗം ശവക്കൂട്ടമായി മാറുമെന്ന് ഗാസയിലെ അല്‍-ഷിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു.
◾സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേല്‍ നിര്‍ണായക സ്വാധീനമുള്ള ഇറാന് മുന്നറിയിപ്പ് നല്കി.
◾ഹമാസ് ഇനി ഉണ്ടായിരിക്കരുതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസയ്ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കുമെന്നും പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന് – അഫ്ഗാനിസ്ഥാന് മത്സരം. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾രാജ്യത്തെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയര്‍ ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും. ഇതിനായി പുതിയ വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്കി. കൂടാതെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്കും പ്രവേശിക്കും. നിലവില്‍ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യോമയാന കമ്പനികള്‍. അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് 14 മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ആകാശ എയര്‍ നിലവില്‍ മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ 16 ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ റിയാദ്, ജിദ്ദ, ദോഹ, കുവൈത്ത് എന്നീ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ റൂട്ടുകളില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായി 76 പുതിയ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 2027 പകുതിയോടെ ഇവ ലഭിക്കും. നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളാണ് ആകാശ എയറിനുള്ളത്. ഈ വര്‍ഷം തന്നെ രണ്ട് പുതിയ എയര്‍ ക്രാഫ്റ്റുകള്‍ കമ്പനിക്ക് ലഭിക്കും. ഇതോടെ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 25 ആകും. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 40 ആക്കി ഉയര്‍ത്താനാകും. നിലവില്‍ 5.17 ലക്ഷം യാത്രക്കാര്‍ക്കാണ് ആകാശ എയര്‍ സേവനം നല്‍കിയത്. 4.2 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം.
◾ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണി കീഴടക്കി ദക്ഷിണ കൊറിയന്‍ ടെക് ഭീമന് സാംസങ്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയില്‍ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയില്‍ 7.6 മില്ല്യണ്‍ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ബജറ്റ് സൗഹൃദമായ 5ജി മോഡലുകള്‍ പുറത്തിറക്കിയതാണ് ഇരുകമ്പനികള്‍ക്കും നേട്ടമായത്. ഇറക്കുമതിയില്‍ 7.2 മില്ല്യണ്‍ യൂണിറ്റുമായി ചൈനീസ് ബ്രാന്‍ഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 5.8 മില്ല്യണ്‍ യൂണിറ്റ്, 4.4 മില്ല്യണ്‍ യൂണിറ്റുമായി റിയല്‍മിയും ഓപ്പോയുമാണ് നാലും അഞ്ചു സ്ഥാനത്ത്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ 43 ദശലക്ഷം ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. ഇത് വിപണി തിരിച്ചുപിടിക്കുന്നുവെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും വര്‍ഷാവര്‍ഷം മൂന്ന് ശതമാനത്തോളം ഇടിവാണുണ്ടാകുന്നത്. 5ജി മോഡലുകളിലെ എന്‍ട്രി ലെവല്‍ സെഗ്മെന്റുകള്‍ക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. അതേസമയം പ്രീമിയം മോഡലുകളിലും ആരോഗ്യകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോണ്‍ 14, 13 മോഡലുകളും ഫെസ്റ്റിവല്‍ വില്‍പ്പനയില്‍ ആകര്‍ഷണീയമായ വിലയില്‍ ലഭിച്ചതാണ് ഈ വളര്‍ച്ചക്ക് കാരണം.
◾മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്’ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തില്‍ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാന്‍, വിന്‍സെന്റ് ശെല്‍വ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച മലയാളിയായ ആര്യന് വിജയ് ആണ് 916 കുഞ്ഞൂട്ടന് സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കികൊണ്ട് ആര്യന് വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിര്‍വഹിക്കുന്നു.
◾വിക്രം ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്’. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ മേക്കോവറിലാണ് തങ്കലാനില്‍ വിക്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. തങ്കലാന് 2024 പൊങ്കലിനെത്തുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ റിലീസാനായാുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന് അവതരിപ്പിക്കുന്നത്. സംവിധായകന് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
◾ഗ്രാന്‍ഡ് വിറ്റാര എസ്യുവിക്ക് എഡിഎഎസ് സുരക്ഷാ സവിശേഷതകള്‍ ഉടന്‍ ലഭിച്ചേക്കും. കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫെയ്സ്ലിഫ്റ്റ് ക്രെറ്റ തുടങ്ങിയ എസ്യുവികളോട് മത്സരിക്കാന്‍ ഈ സുരക്ഷാ നവീകരണം വാഹന നിര്‍മ്മാതാവിനെ സഹായിക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാര എഡിഎഎസ് സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചാല്‍, ഉടന്‍ തന്നെ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും നമുക്ക് ഇത് പ്രതീക്ഷിക്കാം. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ മാരുതി സുസുക്കി എഡിഎഎസ് സജ്ജീകരിച്ച ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, കാറിന്റെ സുരക്ഷാ സവിശേഷതകള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍, നിര്‍ദ്ദിഷ്ട വേരിയന്റുകളില്‍ 50,000 മുതല്‍ 75,000 രൂപ വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം. ഗ്രാന്‍ഡ് വിറ്റാരയില്‍ ലെവല്‍ 2 എഡിഎഎസ് സിസ്റ്റം സജ്ജീകരിച്ചേക്കാം. ഇത് നിയന്ത്രിത സ്റ്റിയറിംഗ്, ആക്സിലറേഷന്, ബ്രേക്കിംഗ്, കൂടാതെ സ്വയംഭരണ തടസ്സം ഒഴിവാക്കല്‍ എന്നിവയും വാഗ്ദാനം ചെയ്യും. ലെവല്‍ 2 എഡിഎഎസ് ഉള്‍പ്പെടുത്തുന്നത് ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ പുതിയ കാര്യമല്ല. ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവ ഇതിനകം ലെവല്‍ 2 എഡിഎഎസ് ഉപയോഗിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാന്‍ഡ് വിറ്റാര വിറ്റഴിച്ചു.
◾ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്‍ഭങ്ങളെ ആന്തരികജീവിതത്തിന്റെ ചുവരില്‍ കൂടുതലാഴത്തില്‍ പതിപ്പിക്കുകയും അവയെ ഓര്‍മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്ന്നുനല്കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്റെ കഥകളും പ്രാഥമികമായി, സാക്ഷ്യം നില്‍ക്കുന്നത്. സമകാലമാണ് ഈ ആഖ്യാനങ്ങളുടെയെല്ലാം സമയസൂചിക. ഭൂതഭാവികള്‍ ഓര്‍മ്മയായും ഭാവനയായും ജിജ്ഞാസയായും ഉല്‍ക്കണ്ഠയായും വര്‍ത്തമാനത്തില്‍ വന്നണയുന്നു. അടിയൊഴുക്കായും മേല്‍പ്പരപ്പായും ഉടനീളം പിന്തുടരുന്ന നേരിയ നര്‍മ്മം ആഖ്യാനത്തേയും അതുവഴി തെളിയുന്ന ജീവിതത്തേയും ഭാരരഹിതമാക്കുന്നു. അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങള്‍ ജയചന്ദ്രന്റെ കഥകളെ പ്രത്യാശയുടെ വാസ്തുശില്പമാക്കിത്തീര്‍ക്കുന്നു. ‘ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്’. ജയചന്ദ്രന് പി.കെ. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
◾വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് വൈറ്റമിന്‍ സി. ഇത് ശരീരത്തിലെ പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ വൈറ്റമിന്‍ സി കൊണ്ട് സാധിക്കുന്നു. ഒരു പ്രായത്തിന് ശേഷം നമ്മുടെ മുഖത്ത് ഉണ്ടാവുന്ന ചുക്കിച്ചുളിഞ്ഞ പാടുകള്‍ ഇല്ലാതാക്കുന്നതിന് വൈറ്റമിന്‍ സി സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. അതുകൊണ്ട് തന്നെ മുഖത്ത് വൈറ്റമിന്‍ സി സിറം ഉപയോഗിച്ചാല്‍ പലതുണ്ട് ഗുണം. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കാണപ്പെടുന്നു. അതുപോലെ തന്നെ വിറ്റാമിന്‍ സി സിറങ്ങള്‍ നേരിട്ട് മുഖത്ത് പുരട്ടുന്നത് ഫലം രണ്ടിരട്ടിയാക്കും. വിറ്റാമിന്‍ സി ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള പഴയ നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ മങ്ങിയതും പിഗ്മെന്റുള്ളതുമായ ചര്‍മകോശങ്ങളെ ഇല്ലാതാക്കാന്‍ ഈ സിറം സഹായിക്കുന്നു. ഇത് സ്വാഭാവികമായും മുഖത്തിന് തിളക്കവും നിറവും നല്‍കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണം ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കൊളാജന്റെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ വിറ്റാമിന്‍ സി സെറം സണ്‍സ്ക്രീനുമായി സംയോജിച്ച് ഉപയോഗിക്കുമ്പോള്‍ ചര്‍മത്തെ സംരക്ഷിക്കാനും, യുവി-ഇന്‍ഡ്യൂസ്ഡ് ഡിഎന്‍എ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പം ഇല്ലെങ്കില്‍, ചര്‍മം ഉണങ്ങാനും, നിറം മങ്ങാനും, നിര്‍ജ്ജലീകരണം സംഭവിക്കാനും കാരണമാവും. വരണ്ട ചര്‍മത്തിനുള്ള വിറ്റാമിന്‍ സി സെറം ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് മുഖം മിനിസമുള്ളതാക്കാനും ചര്‍മം ഫ്രഷ് ആയി നിലനിര്‍ത്താനും കാരണമാവും.