*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. അതോടൊപ്പം ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ല്‍ 51 ദിവസം പൊരുതിയിരുന്നുവെന്നും, ഇപ്പോള്‍ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ടെന്നും അവകാശപ്പെട്ട ഹമാസ് അമേരിക്കയില്‍ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്നും ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ സുഹൃത്തുക്കള്‍ തയ്യാറാണ്. ഗാസ തകര്‍ത്താല്‍ നരകത്തിന്റെ വാതിലുകള്‍ ഇസ്രായേല്‍ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു.
◾ഹമാസ് സംഘം ഇസ്രയേലില്‍ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്ലന്റുകാരും ഏഴു അര്‍ജന്റീനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.
◾ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 7000 ത്തോളം മലയാളികള്‍ ഇസ്രായേലില്‍ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.
◾സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
◾ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ ആരോപണമുന്നയിച്ച കേസിലെ പരാതിക്കാരന്‍ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒ ഇതിനായി അപേക്ഷ നല്‍കും. കേസിലെ മറ്റൊരു പ്രതി റഹീസിനെയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾കേരളത്തെ എങ്ങനെയും ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞെന്നു പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും മറച്ചു വെക്കാന്‍ ഇല്ലെന്നും പറഞ്ഞു.
◾നിയമനത്തട്ടിപ്പ് വിവാദത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്നും മന്ത്രി വീണാ ജോര്‍ജ് .കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവര്‍ ആദ്യം പ്രതികരിക്കട്ടെയെന്നും, സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾നിയമനത്തട്ടിപ്പില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്നും, അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
◾കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്നും, ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. രാജ്യത്തിനായി രാജ്യാന്തര വേദികളില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്നും കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം.മലപ്പുറം എസ്പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിന്റെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു.
◾ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്‍ .പാര്‍ട്ടി തീരുമാനം അനുസരിക്കും. തന്റെ അസൗകര്യം അറിയിച്ചു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾കാശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു. പരാതിക്കാരന് പൊലീസ് നോട്ടീസ് അയച്ചു. ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം. കലാപാഹ്വാനത്തിനുളള വകുപ്പ് ചുമത്തിയ കേസിലാണ് പൊലീസിന്റെ പിന്മാറ്റം.
◾അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
◾പലസ്തീന്‍ ഇസ്രയേല്‍ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായ ഭിന്നത. പലസ്തീനായി വാദിച്ച രമേശ് ചെന്നിത്തലയെ എംപിമാര്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എ.ഐ.സി.സി പുതിയ പ്രസ്താവന ഇറക്കിയേക്കും.
◾സ്വന്തം വകുപ്പിന് കീഴിലെ കൂടുതല്‍ അനധികൃത നിയമനത്തിന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തു വന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന് പുറമെ പത്ത് പേരെ കൂടി കിലെയില്‍ പിന്‍വാതില്‍ വഴി നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂര്‍ അനുവാദം കൂടാതെ കിലെയില്‍ നിയമനം പാടില്ലെന്നുള്ളത് പിണറായി മന്ത്രിസഭ 2019 ലെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു.
◾അഖില്‍ സജീവ് കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസില്‍ സിഐടിയു ഓഫിസില്‍ വച്ച് പണംവാങ്ങിയെന്നും. കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയെന്നും എഫ്.ഐ.ആര്‍ .
◾പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള തട്ടിപ്പ് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിഎസ്എസ്സി പരീക്ഷാക്രമക്കേട് കേസില്‍ ഹരിയാന സ്വദേശി അമിതിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
◾കോഴിക്കോട് ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്. മെഡിക്കല്‍ കോളേജിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റ തുടര്‍ച്ചയാണിതെന്നാണ് റിപ്പോര്‍ട്ട്.
◾നാട്ടാനകളെ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യത്തില്‍ ഹര്‍ജി. കേരളത്തില്‍ നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 135 ആനകള്‍ കേരളത്തില്‍ ചരിഞ്ഞതായും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയം പരിഗണിക്കാന്‍ ഹൈക്കോടതിയാണ് ഉചിതമെന്ന് വ്യക്തമാക്കി.
◾രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ആരേയും ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് . തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും.താന്‍ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല .അശോക് ഗലോട്ടിനോട് ഭിന്നതയില്ല .താന്‍ ഉയര്‍ത്തിയത് ജനകീയ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
◾അഫ്ഗാനിസ്ഥാനെ വലച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 4000 കടന്നതായി അധികൃതര്‍. ശനിയാഴ്ചയുണ്ടായ ഭൂകമ്പം അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയിലാണ് സാരമായി ബാധിച്ചത്. രണ്ടായിരത്തിലധികം വീടുകളാണ് തുടര്‍ച്ചയായുണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞതെന്നാണ് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നത്.
◾ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനൊരുങ്ങി ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നിതീ സബ് കമ്മിറ്റിയുടെ തീരുമാനം.
◾അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോക പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഒന്നാം റാങ്കിലെത്തി. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിന് പിന്നാലെയാണ് ചരിത്രം കുറിച്ച ഈ നേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
◾ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും. ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടെങ്കിലും നാളെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാനാകില്ല. നവംബര്‍ 14 ന് നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിലും ഗില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾ഏകദിനക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരം. ഇംഗ്ലണ്ട് ബംഗ്ലാദേശ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഡേവിഡ് മലാന്റെ 140 റണ്‍സിന്റെ മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തു. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
◾രാജ്യത്ത് കല്‍ക്കരി ഇറക്കുമതിയില്‍ ആഗസ്റ്റില്‍ 12.08 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 20.77 എം.ടി ഇറക്കുമതി രേഖപ്പെടുത്തിയിരുന്നത് കഴിഞ്ഞ ആഗസ്റ്റില്‍ 18.26 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തത്തിലുള്ള കല്‍ക്കരി ഇറക്കുമതി 10.3 ശതമാനം കുറഞ്ഞ് 103.93 എംടി യായി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 115.93 എം.ടിയില്‍ കൂടുതലായിരുന്നു ഇത്. ആഗസ്റ്റിലെ കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെ 13.85 എം.ടിയില്‍ നിന്ന് 10.52 എം.ടിയായി കുറഞ്ഞു. കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 4.62 എം.ടി ആണ് ഇത് 2023 ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത അളവിന് തുല്യമാണ്. കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതിയില്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 20 എം.ടി വരെ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര ലഭ്യത ഏകദേശം 10 ശതമാനം വര്‍ദ്ധിച്ചതിന്റെ ഫലം കൂടിയാണിത്. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍, കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി 62.87 എം.ടി ആയി, മുന്‍വര്‍ഷം സമാന കാലയളവിലെ 80.64 മെട്രിക് ടണ്ണിനെക്കാള്‍ കുറവാണ് ഇത്. 2023-24 ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 25.75 എംടി ആയിരുന്നു, 2022-23 ഏപ്രില്‍-ആഗസ്റ്റില്‍ രേഖപ്പെടുത്തിയ 23.16 എംടി-യേക്കാള്‍ കൂടുതലാണ് ഇത്. ആഭ്യന്തര കല്‍ക്കരി ഉത്പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടെ സംഭാവനയാണ്. ഈ സാമ്പത്തിക വര്‍ഷം 1012 മെട്രിക് ടണ്‍ കല്‍ക്കരി ഉത്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
◾നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 99 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ). അമേരിക്കയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണി. യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ആ രാജ്യത്തേക്കുള്ള പെട്രോള്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയെ കടത്തിവെട്ടി. ഏപ്രില്‍-ജൂലൈയില്‍ 25.7 ശതമാനം വര്‍ധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട്‌ഫോണുകളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. ഇതേ കാലയളവിലെ വ്യോമ ഇന്ധന കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോള്‍ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമാണ്. 167 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈയില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്. മുന്‍വര്‍ഷത്തേക്കാള്‍ 489.4 ശതമാനം വളര്‍ച്ച. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയിലെ നിര്‍മ്മാണം വര്‍ദ്ധിപ്പിച്ചത് കയറ്റുമതി ഉയര്‍ച്ചയ്ക്ക് നേട്ടമായിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സ്, യു.കെ., ഇറ്റലി എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ വിപണികള്‍. 2022-23ല്‍ ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറാണ് (90,000 കോടി രൂപ). യു.എ.ഇ (256 കോടി ഡോളര്‍), അമേരിക്ക (215 കോടി ഡോളര്‍) എന്നിവയായിരുന്നു യഥാക്രമം ഏറ്റവും വലിയ വിപണികള്‍.
◾ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’ സിനിമയ്ക്ക് 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ സിനിമയിലെ ചില വയലന്‍സ് രംഗങ്ങള്‍ വെട്ടിചുരുക്കാനും പറഞ്ഞിട്ടുണ്ട്. ചോര കലര്‍ന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്നത്. അതുകൊണ്ട് തന്നെ വയലന്‍സിന്റെ അതിപ്രസരം സിനിമയില്‍ ഉണ്ടാവുമോയെന്ന് സാധാരണ പ്രേക്ഷകര്‍ സംശയിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് യു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടു കൂടി അത്തരം ആശങ്കകള്‍ ഒഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിട്ട് എക്സില്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്.
◾ടോണി സിജിമോന്‍, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്റുകളിലേക്ക്. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’. ടെലിവിഷന്‍ ചാനല്‍ പരിപാടികളിലുടെയും, നിരവധി ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രസ്റ്റി ബെന്നറ്റ്. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നര്‍മകല, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂര്‍, രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന്‍ സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന്‍ കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്‍, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്‍, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്‍, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
◾ഉത്സവ മാസത്തില്‍ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ അമേസിന്റെ അടിസ്ഥാന വേരിയന്റിന്റെ വില കമ്പനി കുറച്ചു. നേരത്തെ, 709,900 രൂപയായിരുന്നു അമേസിന്റെ അടിസ്ഥാന വേരിയന്റായ ഇയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. ഇത് കമ്പനി 689,000 രൂപയായി കുറച്ചു. അതായത് അതിന്റെ വില 2.94 ശതമാനം കുറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ഈ വേരിയന്റ് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് 20,900 രൂപ ലാഭിക്കാം. മറ്റ് വേരിയന്റുകളുടെ വിലയില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. അതേസമയം ഈ ഉത്സവ സീസണില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അതിന്റെ സെഡാന്റെ ഉത്സവ പതിപ്പും പുറത്തിറക്കി. ഹോണ്ട സിറ്റിയുടെ എലഗന്റ് എഡിഷനും ഹോണ്ട അമേസിന്റെ എലൈറ്റ് എഡിഷനും കമ്പനി പുറത്തിറക്കി. ഈ പതിപ്പിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കുകയുള്ളൂ. മാനുവല്‍ ട്രാന്‍സ്മിഷനിലും (എംടി) തുടര്‍ച്ചയായി വേരിയബിള്‍ ട്രാന്‍സ്മിഷനിലും (സിവിടി) നിങ്ങള്‍ക്ക് ഈ സെഡാനുകള്‍ വാങ്ങാനാകും. ഹോണ്ട സിറ്റിയുടെ വി ഗ്രേഡും ഹോണ്ട അമേസിന്റെ വിഎക്സ് ഗ്രേഡും അടിസ്ഥാനമാക്കിയായിരിക്കും. നാല് കളര്‍ ഓപ്ഷനുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.
◾സംസാരഭാഷയുടെ ഒഴുക്കില്‍നിന്ന് ബിംബസമൃദ്ധിയോടെ അവതരിച്ചുവരുന്ന കവിതയാണ് ഗണേഷ് പുത്തൂരിന്റേത്. വേഗകാലത്തിന്റെ ആവശ്യമറിഞ്ഞും മാറ്റമെന്ന അനിവാര്യതയെ പുണര്‍ന്നും തിരസ്‌കരണിക്ക് പുറത്തുവന്ന് കവിത നമ്മെ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്യുന്നു. ജലം കരയോട് ചേരുന്നിടത്ത് മുളച്ചുപൊന്തിയ ഉഭയശരീരിയായ കവിത മണ്ണിലും വെള്ളത്തിലും പടരുന്നു. കായലും ചതുപ്പും നെല്‍വയലും നിറഞ്ഞ ഉളവയ്പ് എന്ന ഗ്രാമം ആണ് ഇതിലെ രംഗഭൂമി. ചിലപ്പോള്‍ അതിന്റെ ജൈവപരിസരം യാത്രികനായ കവിക്കൊപ്പം മാറിമറിയുന്നുമുണ്ട്. അണ്‍ലോക്ക്, ഇന്നലകളിലേക്കു പറക്കുന്ന പക്ഷി, മകനും അച്ഛനും, ഉളവയ്പുകായലും മാര്‍ക്‌സും, കോട്ടയം റൗണ്ടാന തുടങ്ങി 48 കവിതകള്‍. ‘അമ്മ വരയ്ക്കുന്ന വീട്’. ഗണേഷ് പുത്തൂര്‍. ഡിസി ബുക്സ്. വില 135 രൂപ.
◾ശരിയായ തോതിലുള്ള ആര്‍ത്തവം സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയുടെ മാത്രം അടയാളമല്ല. ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ് ആര്‍ത്തവചക്രം. അതിനാല്‍ ക്രമം തെറ്റിയ ആര്‍ത്തവമുറ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെ കുറിച്ചും സൂചന നല്‍കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്‌ട്രോണും. ഈ ഹോര്‍മോണുകള്‍ക്ക് ഹൃദയാരോഗ്യ സംവിധാനത്തിലും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ ഹോര്‍മോണാണ് ഈസ്ട്രജന്‍. ഇവ രക്തധമനികളുടെ പിരിമുറുക്കം ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും കൊളസ്‌ട്രോള്‍ തോത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഈസ്ട്രജന്‍ സംഭാവനകള്‍ നല്‍കുന്നു. ആര്‍ത്തവമുറയുടെ ക്രമം തെറ്റുന്ന സ്ത്രീകളില്‍ ഹോര്‍മോണല്‍ അസന്തുലനം മൂലമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ഇത് അവരുടെ ഹൃദയാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവ മുറയിലേക്ക് നയിക്കുന്ന ഹോര്‍മോണല്‍ തകരാറുകളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). നിരന്തരമായ സമ്മര്‍ദവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ആര്‍ത്തവ ചക്രത്തെ ബാധിക്കാറുണ്ട്. ഇവ മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പുകവലി എന്നിവ പോലുള്ള, ഹൃദയത്തെ ബാധിക്കുന്ന ജീവിതശൈലി തിരഞ്ഞെടുപ്പുകളിലേക്കും നയിക്കാറുണ്ട്. എന്ത് കാരണം കൊണ്ടാണ് ആര്‍ത്തവ മുറയുടെ ക്രമം തെറ്റിയിരിക്കുന്നത് എന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇവ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഹൃദയത്തെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സഹായകമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.26, പൗണ്ട് – 101.89, യൂറോ – 88.08, സ്വിസ് ഫ്രാങ്ക് – 92.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.36, ബഹറിന്‍ ദിനാര്‍ – 220.84, കുവൈത്ത് ദിനാര്‍ -269.29, ഒമാനി റിയാല്‍ – 216.27, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 61.23.