P8 yt cover

കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കത്ത് കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാറിനാണ് ലഭിച്ചത്. കലക്ടര്‍ കത്ത് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. സര്‍ക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കലക്ടര്‍ക്ക് ഭീഷണിക്കത്ത്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെ ലഭിച്ച ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെ സമീപിച്ച് അന്വേഷണ ഏജന്‍സികള്‍. പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് നീളുന്നു. പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാലതാമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തിന് മുന്‍പെങ്കിലും തുക വിതരണത്തിനെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണികിടന്ന് മരിക്കുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യുപിഎ സര്‍ക്കാരായിരുന്നു ഇപ്പോഴും രാജ്യം ഭരിക്കുന്നതെങ്കില്‍ കേരളത്തിലെ അംഗനവാടികളിലെ കുട്ടികള്‍ പട്ടിണി കിടക്കേണ്ടി വരുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ. ഏക്കറിന് 2200 കിലോ നെല്ലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് നല്‍കേണ്ടി വരുമെന്ന ഭീതിയിലാണ് നെല്‍കര്‍ഷകര്‍.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിച്ചുള്ള കേസില്‍ വാദം കേട്ട കോടതി രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതില്‍ സംസ്ഥാന ഏജന്‍സിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടു. ആറ് മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതില്‍ 70000 മടക്കിനല്‍കിയെന്നും ബാക്കി നല്‍കാനുണ്ടെന്നും പരാതി. സംഭവം വിവാദമായതോടെ

കൈക്കലാക്കിയ തുക ആരോപണവിധേയന്‍ മടക്കിനല്‍കി. ആലുവ സ്വദേശി മുനീറാണ് ബിഹാര്‍ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നല്‍കിയത്. ആലുവയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവാണ് മുനീര്‍.

നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി വാങ്ങുന്ന ബസില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ലെന്നും ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു . നവകേരള സദസ് കഴിഞ്ഞാല്‍ പൊളിച്ചു കളയില്ല. ഇത്തരം ബസുകള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ടെന്നും ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നേതാക്കളുടെ അന്ത്യയാത്രക്കാണ് സാധാരണ കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നതെന്നും അതിന്റെ കാലന്‍ ആണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് നടക്കുന്ന ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ ഉത്തരവുമായി മുന്നോട്ടെന്ന് കാസര്‍കോട് കലക്ടര്‍. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്, നടപടികള്‍ വേഗത്തിലാക്കാന്‍ അവരുടെ സാന്നിധ്യം സഹായിക്കും. അസൗകര്യമുള്ളവര്‍ക്ക് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എരവന്നൂര്‍ എയുപി സ്‌കൂളിലെ മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ പ്രകാരം നരിക്കുനി എരവന്നൂര്‍ എ യു പിസ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെ കുന്നമംഗലം എഇഒയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എരവന്നൂര്‍ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ പോലൂര്‍ എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ഷാജി കടന്നുകയറി അതിക്രമം കാണിച്ചു എന്നാണ് പരാതി.

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നല്‍കിയ ഹര്‍ജി അപേക്ഷയായി സര്‍ക്കാരിന് നല്‍കാനും നിര്‍ദേശം. നിമിഷപ്രിയയുടെ അമ്മയുടെ ഹര്‍ജിയില്‍ 7 ദിവസത്തിനകം തീരുമാനമെടുക്കാന്‍ കോടതി പറഞ്ഞു. പാസ്പോര്‍ട്ട് അടക്കം രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനം. ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തെ ചൊല്ലി വിവാദം വേണ്ടെന്ന് മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനം. കേരള ബാങ്ക് രൂപീകരിക്കുന്നത് വരെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്നു താന്‍. പാര്‍ട്ടി അറിയാതെ ഭരണസമിതിയിലേക്ക് പോകില്ലല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ കഴമ്പില്ലെന്ന് പൊലിസിന്റെ വിലയിരുത്തല്‍. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ല. അടുത്ത ബുധനാഴ്ച്ച കേസിന്റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിക്കും. അതേ സമയം പൊലീസ് നിയമോപദേശം തേടുമെന്നും പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് തെങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മര്‍ജാനക്ക് പരിക്കേറ്റു. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബസില്‍ വീണ്ടും നഗ്‌നതാ പ്രദര്‍ശനം. താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് വയനാട്ടില്‍നിന്നും കോഴിക്കോടേക്ക് പോകുന്ന ബസിലാണ് സംഭവം. യാത്രക്കാരിയായി പെണ്‍കുട്ടിയുടെ പരാതിയില്‍ താമരശേരി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പൂവമ്പായി എഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനായ ഷാനവാസാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഒന്ന് മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പില്‍ 14 ആഴ്ച്ച പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടുത്തം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചിലാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഇട്ടാവ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ആശുപത്രിയിലായിരുന്നു.

ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘത്തെ ഇഡി ചോദ്യം ചെയ്യും. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സിംഘം ന്യൂസ് ക്ലിക്കിന് പണം നല്‍കി എന്ന വാര്‍ത്തകളുണ്ട് . ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവില്‍ റോയ് സിംഘം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സര്‍ക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുറപ്പാണെന്നും, രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നുമായിരുന്നു. അതേസമയം രാജസ്ഥാനിലെ നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുണ്ട് എന്നാണ് സൂചന. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കള്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

തെലുങ്കാനയില്‍ നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം നല്‍കുമെന്നാണ് സൂചന.

ബ്രിട്ടനിലുള്ള അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്ന നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഏകകണ്ഠമായി വ്യക്തമാക്കി. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഋഷി സുനക് ഗവണ്‍മെന്റിന്റെ റുവാണ്ടന്‍ പദ്ധതിക്കെതിരെയുള്ള കോടതി തീരുമാനം ഉണ്ടായത്. അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നതിനെ സുപ്രീം കോടതി ഒറ്റക്കെട്ടായാണ് എതിര്‍ത്തത്.

ജമ്മു കശ്മീരിലെ ദോഡയില്‍ ഉണ്ടായ ബസപകടത്തില്‍ മരണം 39 ആയി. 55 യാത്രക്കാരുമായി വരികയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്നലെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയില്‍ ഇന്ന് ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

ചെറിയ തുകകളുടെ ഇടപാടുകള്‍ അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇനി ഫെഡറല്‍ ബാങ്കിലും. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഐ ആപ്പുകള്‍ മുഖേന തന്നെ ലളിതമായി യുപിഐ ലൈറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇടപാടുകള്‍ യുപിഐ ലൈറ്റ് സാധ്യമാക്കുന്നു. പിന്‍ ഉപയോഗിക്കാതെ പരമാവധി 500 രൂപ വരെ ഒരിടപാടില്‍ അയക്കാവുന്നതാണ്. ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തുക തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ലൈറ്റിലേയ്ക്ക് തുക മാറ്റാവുന്നതാണ്. മറ്റിടപാടുകളെക്കാള്‍ ഏകദേശം ഇരട്ടി വേഗത്തിലാണ് യുപിഐ ലൈറ്റ് ഇടപാടുകള്‍ നടക്കുക.

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ചാറ്റ് ബാക്കപ്പ് ഇനി സൗജന്യമായി ലഭിക്കില്ല. ഇത് സംബന്ധിച്ച് കമ്പനി തന്നെ ഔദ്യോഗിക അറിയിപ്പ് നല്‍കി. ഇനി മുതല്‍ ഗൂഗിള്‍ ഡ്രൈവില്‍ ചാറ്റുകള്‍ സൗജന്യമായി ലഭിക്കില്ല. ഗൂഗിള്‍ അക്കൗണ്ട് സ്റ്റോറേജില്‍ ഇത് കണക്കാക്കും. പുതിയ നിയമം വാസ്ആപ്പ് ബീറ്റ അക്കൗണ്ടുള്ളവര്‍ക്ക് നിലവില്‍ നടപ്പില്‍ വന്നിട്ടുണ്ട്. വാട്‌സാപ്പിലെ എല്ലാ ഉപയോക്താക്കള്‍ക്കും വരും മാസങ്ങളില്‍ നിയമം ബാധകമാകും. ഐക്ലൗഡില്‍ ലഭ്യമായ സ്റ്റോറേജ് ക്വാട്ടയിലേക്ക് ഐഒഎസ് ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പിന് ദീര്‍ഘകാല ചാറ്റ് ബാക്കപ്പുകള്‍ ഉണ്ട്, ഇവിടെ സൗജന്യമായുള്ളത് 5 ജിബി മാത്രമാണ്. നിലവില്‍ ഓരോ അക്കൗണ്ടിലും 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഗൂഗിള്‍ നല്‍കുന്നു. എന്നിരുന്നാലും, ഈ സ്റ്റോറേജ് ജിമെയില്‍ ഗൂഗിള്‍ ഫോട്ടോസ് എന്നിവയും മറ്റുള്ളവയും പോലെയുള്ള വിവിധ സേവനങ്ങള്‍ക്കായി പങ്കിടുന്നു. ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാട്‌സആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മീഡിയ ഫയലുകള്‍ക്കൊപ്പം അവരുടെ ചാറ്റുകള്‍ പൂര്‍ണ്ണമായി ബാക്കപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. ഗൂഗിള്‍, ഗൂഗിള്‍ വണ്‍ ക്ലൗഡ് സേവനം സജീവമായി പ്രമോട്ട് ചെയ്യുന്നു. ഗൂഗിള്‍ ഫോട്ടോസില്‍ സൗജന്യ അണ്‍ലിമിറ്റഡ് സ്റ്റോറേജ് ഓഫര്‍ ചെയ്യുന്നത് കമ്പനി അവസാനിപ്പിച്ചിരുന്നു. മീഡിയ (ഫോട്ടോകളും വീഡിയോകളും) ഇല്ലാതെ ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രം ബാക്കപ്പ് ചെയ്യാന്‍ വാട്‌സആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ക്ലൗഡ് ബാക്കപ്പിനെ ആശ്രയിക്കാതെ തന്നെ ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് ചാറ്റുകള്‍ കൈമാറാന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. സംവിധാനം രഞ്ജിത് ശങ്കറാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. ഉണ്ണി മുകുന്ദന് പ്രകടനത്തിന് സാധ്യതയുള്ള ചിത്രമാണ് ജയ് ഗണേഷ് എന്നാണ് സൂചനകള്‍. എന്തായിരിക്കും നായകനായ ഉണ്ണി മുകുന്ദന്റെ കഥാപാത്രം എന്ന് വ്യക്തമല്ല. ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടും നടക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ ഉണ്ണി മുകുന്ദന്‍ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്‍ നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. ചിത്രം ഒരുങ്ങുക ഏകദേശം 40 കോടി ബജറ്റില്‍ ആയിരിക്കും എന്നാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ചിത്രത്തില്‍ ഗന്ധര്‍വ്വനായി ഉണ്ണി മുകുന്ദന്‍ എത്തും. സംവിധാനം വിഷ്ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത് പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഇതിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഴഞ്ചന്‍ പ്രണയം’. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് നായികയായി എത്തുന്ന ചിത്രം ഈ മാസം 24 ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇപ്പോള്‍ റീലീസ് ആയിരിക്കുകയാണ്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറായ ‘പഴഞ്ചന്‍ പ്രണയം ‘ നിര്‍മ്മിക്കുന്നത് വൈശാഖ് രവി, സ്റ്റാന്‍ലി ജോഷ്വാ എന്നിവരാണ്. കണ്ണൂര്‍ സ്‌ക്വാഡില്‍ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാട് പഴഞ്ചന്‍ പ്രണയത്തിലും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നു. രചന – കിരണ്‍ലാല്‍ എം, വരികള്‍ – ഹരിനാരായണന്‍, അന്‍വര്‍ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചന്‍ പ്രണയത്തിലെ ഗാനങ്ങള്‍ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍,ഷഹബാസ് അമന്‍,കാര്‍ത്തിക വൈദ്യനാഥന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവരാണ്.

ടെസ്ലയുടെ ഏറ്റവും പുതിയ വാഹനം സൈബര്‍ ട്രക്ക് വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ മറിച്ചു വിറ്റാല്‍ പിഴ. സൈബര്‍ ട്രക്ക് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഒരു വര്‍ഷത്തേക്ക് വാഹനം വില്‍ക്കില്ലെന്ന കരാര്‍ ഒപ്പിട്ടു നല്‍കണം. ഇതു ലംഘിച്ചാല്‍ 50000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ) പിഴ ഈടാക്കുകയും ഭാവിയില്‍ ടെസ്ല വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. തുടക്കത്തില്‍ സൈബര്‍ട്രക്കിന്റെ കുറച്ചു മോഡലുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു അതിനാല്‍ ഡെലിവറി എടുത്ത് ഒരു വര്‍ഷത്തേക്ക് വാഹനം വില്‍ക്കാന്‍ സാധിക്കില്ല. ഉപഭോക്താവിന്റെ പ്രത്യേക സാഹചര്യം മൂലം വാഹനം വില്‍ക്കേണ്ടി വരികയാണെങ്കില്‍ ടെസ്ലയെ അറിയിക്കണമെന്നും കമ്പനിയില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ മാത്രമേ വാഹനം മൂന്നാമതൊരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കൂ എന്നും കരാറില്‍ പറയുന്നു. വാഹനം വില്‍ക്കാനുണ്ടായ സാഹചര്യം അറിയിച്ച് കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ ട്രക്ക് ടെസ്ല തന്നെ തിരിച്ചെടുക്കും. സഞ്ചരിച്ച ഓരോ മൈലിന് 0.25 ഡോളര്‍ കുറവു വരുത്തിയായിരിക്കും ടെസ്ല വാഹനം എടുക്കുക. കൂടാതെ നിലവിലെ വാഹനത്തിന്റെ നിലയും പരിശോധിക്കും. ഇതിനു ശേഷം ടെസ്ലയ്ക്ക് വാഹനം തിരികെ വാങ്ങാന്‍ താല്‍പര്യമില്ലെങ്കില്‍ ഉടമയ്ക്ക് മൂന്നാമതൊരാള്‍ക്ക് വില്‍ക്കാമെന്നാണ് കരാറില്‍ പറയുന്നത്.

അമ്മേ, എന്താ ഈ ഭൗമസൂചിക എന്നു പറഞ്ഞാല്‍? പേറ്റന്റോ, അതെന്താ? എന്താമ്മേ ജി.ഐ. ടാഗ്?… അതൊക്കെ മക്കള് വായിച്ച് മനസ്സിലാക്ക്. കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കൗതുകവും വിജ്ഞാനവും പകരുന്നു. വിവിധതരം ബൗദ്ധിക സ്വത്തുക്കളെയും ദേശസൂചകങ്ങളെയും അവയ്ക്കു ലഭിക്കുന്ന നിയമാനുസൃത സംരക്ഷണത്തെയുംപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന ഗ്രന്ഥം. ‘കുട്ടികളുടെ വലിയ ചോദ്യങ്ങള്‍’. ഡോ. ടി.ആര്‍. ജയകുമാരി. മാതൃഭൂമി. വില 96 രൂപ.

ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍ മറന്നുപോയേക്കാം. ഇതാ നിങ്ങളുടെ ഓര്‍മ്മ ശക്തിയെ കാര്‍ന്നു തിന്നുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നോക്കാം. കൊഴുപ്പ് കൂടുതലുള്ള പാല്‍, പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, കൊഴുപ്പ് കൂടുതലുള്ള പാല്‍ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത് ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് എന്ന ഭീകരനെയായിരിക്കും. ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ടെങ്കിലും അതിന്റെ അപകടവശങ്ങളെ അത്ര പെട്ടന്നങ്ങോട്ട് തള്ളിക്കളയാന്‍ വരട്ടെ. കാരണം, കൊഴുപ്പുള്ള പാല്‍ പോലെ തന്നെ അപകടകാരിയാണ് ബിയര്‍. ഇതും അല്‍ഷിമേഴ്‌സിന് തന്നെയാണ് വഴിയൊരുക്കുന്നത്. പ്രൊസസ്സ്ഡ് മീറ്റ് നമ്മുടെ ഓര്‍മ്മശക്തിയെ കാര്യമായിത്തന്നെ കേടുവരുത്തുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് ഇതിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ഫലമെന്ന് അധികമാര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ, ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവ് കുറയ്ക്കുന്നത് തന്നെയാണ് ഉത്തമം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.23, പൗണ്ട് – 103.06, യൂറോ – 90.25, സ്വിസ് ഫ്രാങ്ക് – 93.66, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.94, ബഹറിന്‍ ദിനാര്‍ – 220.85, കുവൈത്ത് ദിനാര്‍ -269.79, ഒമാനി റിയാല്‍ – 216.23, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.74.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *