yt cover 47

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. അപകീര്‍ത്തികേസില്‍ രണ്ടു വര്‍ഷം തടവിനു സൂററ്റ് കോടതി ശിക്ഷിച്ച വയനാട് എംപി രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കോടതി വിധി പ്രസ്താവിച്ച ഇന്നലെ മുതല്‍ അയാഗ്യനാണെന്നാണു വിജ്ഞാപനത്തില്‍ പറയുന്നത്. അയോഗ്യത പ്രഖ്യാപിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രാവിലെത്തന്നെ നിയമോപദേശം തേടിയിരുന്നു. രാഹുല്‍ഗാന്ധി ഇന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു. എന്നാല്‍ സഭയ്ക്കുള്ളിലേക്കു പ്രവേശിച്ചില്ല.

രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരെ പോലീസ് കൈയേറ്റം ചെയ്തു. എംപിമാരെ അറസ്റ്റു ചെയ്തു. ജനാധിപത്യം അപകടത്തില്‍ എന്ന ബാനറുമായാണ് എംപിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. രാജ്യവ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.

സംസ്ഥാനത്തെ നെല്ലു കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ ഇരുട്ടടി. അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് അളക്കുമ്പോള്‍ നെല്‍ വിലയിലെ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ എട്ടു രൂപ 42 പൈസ നല്‍കില്ലെന്നാണു സപ്ലൈകോയുടെ ഉത്തരവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഒരു കിലോ നെല്ലിന് 28 രൂപ 40 പൈസയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഇനി അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്തെ നെല്ല് സംഭരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 20 രൂപ 40 പൈസ മാത്രമേ നല്‍കൂവെന്നാണ് സപ്ലൈകോയുടെ തീരുമാനം.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനിക്കു നല്‍കാന്‍ സര്‍ക്കാര്‍ സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് 550 കോടി രൂപ വായ്പയെടുക്കുന്നു. ഹഡ്കോ വായ്പ വൈകുന്നതിനാലാണ് സഹകരണ കണ്‍സോഷ്യത്തില്‍നിന്ന് വായ്പയെടുക്കുന്നത്. പണത്തിനായി അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കേ, വയബിലിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാനം തുടങ്ങി. പുലിമുട്ട് നിര്‍മാണ ചെലവിലേക്കു സംസ്ഥാനം നല്‍കേണ്ടത് 347 കോടി രൂപയാണ്.

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

കോട്ടയം പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിനു വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 2013 ഓഗസ്റ്റ് 28 നു രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരും (71) വീട്ടില്‍ കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു മരണം. തങ്കമ്മയുടെ ബന്ധുവാണ് പ്രതിയായ അരുണ്‍ ശശി.

കണ്ണൂരില്‍ കൊവിഡ് രോഗി മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ മാധവനാണ് (89) മരിച്ചത്. മറ്റു രോഗങ്ങളും മരണ കാരണമായെന്ന് ഡിഎഒ ഡോ. നാരായണ നായക് അറിയിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബ്രഹ്‌മപുരം തീ പിടുത്തത്തെക്കുറിച്ചും സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വീകര്യമല്ല. സോണ്‍ട കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകള്‍ അന്വേഷിച്ച വിജിലന്‍സ് ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. 15 തട്ടിപ്പുകളില്‍ പ്രാഥമിക അന്വേഷണം നടത്താനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും പ്രതികളാകും.

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ബാറുകളെപോലെ ക്ലാസിഫിക്കേഷന്‍ വരുന്നു. അടുത്ത മാസം നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കും. കള്ളു വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് മദ്യനയത്തിലെ കരടില്‍ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടുത്തിയത്.

രാഷ്ട്രീയ പകപോക്കലിനു കോടതികളെ ദുരുപയോഗിക്കുന്ന സ്ഥിതിയിലേക്ക് അധപതിക്കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ സൂററ്റ് കോടതിയുടെ വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയരും. ഇത്തരം വിധി ജനം അംഗീകരിക്കില്ലെന്നും ജയരാജന്‍.

കാസര്‍കോട് കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകളില്‍നിന്ന് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ വൃത്താകൃതിയിലുള്ള ദ്വാരവുമുണ്ട്. . ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കമുണ്ടെന്നാണു കണക്കാക്കുന്നത്.

തിരുവനന്തപുരം കണിയാപുരത്ത് പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ പണം അടയ്ക്കാന്‍ എത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് പണം തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്.

കൊല്ലം പോരുവഴിയില്‍ സിപിഐ സംഘടനയായ കേരള റേഷന്‍ എംപ്ളോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാറിന്റെ റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ വയനാട്ടിലേക്കു സ്ഥലം മാറ്റി. കുന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സുജ ഡാനിയലിനെയാണ് മാറ്റിയത്. മന്ത്രി ജി.ആര്‍ അനില്‍ ഇടപെട്ട് പ്രതികാര നടപടിയെടുത്തെന്നാണ് ആരോപണം.

ബ്രഹ്‌മപുരത്തെ ബയോമൈനിംഗിനു കോര്‍പറേഷന്റെ അംഗീകാരമില്ലത്ത ഉപകരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിന്റെ മകന്‍ വി വിഘ്നേഷ്. ഉപകരാര്‍ ഏറ്റെടുത്ത ആരഷ് മീനാക്ഷി എന്‍വയറോ കെയറിന്റെ എംഡിയുടെ സുഹൃത്ത് എന്ന നിലയിലാണ് സാക്ഷിയായി ഒപ്പുവച്ചതെന്നാണ് വേണുഗോപാലിന്റെ വിശദീകരണം.

നിയവിരുദ്ധമായി മുറിച്ചു വിറ്റ കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമിയുടെ പോക്കു വരവ് കളക്ടര്‍ തടഞ്ഞു. മിച്ച ഭൂമി ഇളവു നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.

കോഴിക്കോട് റഷ്യന്‍ യുവതി കെട്ടിടത്തിനു മുകളില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി നല്‍കി പീഡിപ്പിച്ചെന്നും ജീവനൊടുക്കാന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയതാണെന്നും റഷ്യന്‍ യുവതി പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസിനോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസില്‍ പരാതി നല്‍കുമെന്നും സതീശന്‍.

കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരിച്ചത്.

മദ്യലഹരിയില്‍ യുവാവ് വീടിനു തീവച്ചു. വര്‍ക്കല താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ വീടിനാണ് മകന്‍ അന്തോണി എന്ന ഗോപകുമാര്‍ (38) തീവച്ചത്. ഇയാള്‍ മയക്ക് മരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവും ഇയാള്‍ക്ക് സഹായം ചെയ്ത അമ്മാവനും പിടിയില്‍. തമിഴ്നാട് കുളച്ചല്‍ സ്വദേശി ജീവി മോന്‍ (27), അമ്മാവന്‍ ജറോള്‍ഡിന്‍ (40) വയസ് എന്നിവരാണ് വലിയമല പൊലീസിന്റെ പിടിയിലായത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ നിയമ പോരാട്ടത്തിനായി കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്. ഭാരത് ജോഡോ യാത്രയോടെയാണ് ബിജെപി രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് വേണുഗോപാല്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമപോരാട്ടത്തിന്. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അടുത്ത മാസം അഞ്ചിന് ഹര്‍ജി പരിഗണിക്കും.

കള്ളവും അപകീര്‍ത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചതിലൂടെ രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും നദ്ദ പറഞ്ഞു.

നിരോധിതസംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. വെറും അംഗത്വം കുറ്റകരമല്ലെന്ന മുന്‍ ഉത്തരവ് കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറും അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011 ലെ വിധി.

സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി വിജയ് മല്യ രാജ്യം വിടുന്നതിനു മുന്‍പ് വിദേശത്തു 330 കോടി രൂപയുടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് സിബിഐ. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായാണ് സ്വത്തു വാങ്ങിയതെന്നു സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

മുന്‍കാമുകന്‍ മര്‍ദിച്ചെന്ന് ആരോപിച്ച നടി അനിഖ വിക്രമനെ താന്‍ മര്‍ദിച്ചില്ലെന്നും മദ്യലഹരിയില്‍ അനിഖ തന്നെ സ്വയം നെഞ്ചിലും മുഖത്തും ഇടിച്ചു മുറിവേല്‍പിച്ചതാണെന്നും മുന്‍ കാമുകനായ അനൂപ് പിള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. വാട്സാപ് ചാറ്റിന്റേയും അനൂപ് പിള്ള നല്‍കിയ സാമ്പത്തിക സഹായങ്ങളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പോസ്റ്റ്.

ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. 68 വയസായിരുന്നു. മുംബൈയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.

ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ പറന്നുയര്‍ന്ന ഗ്ലൈഡര്‍ മിനിറ്റുകള്‍ക്കകം വീടിനു മുകളില്‍ തകര്‍ന്നു വീണു. പൈലറ്റിനും പതിനാലുകാരനായ യാത്രക്കാരനും ഗുരുതരമായ പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്‌കൂളിലാണ് പ്യൂണും കൂട്ടാളികളുമാണു കൂട്ടബലാത്സംഗം ചെയ്തത്. പ്യൂണ്‍ അജയ്കുമാര്‍ അറസ്റ്റിലായെങ്കിലും കൂട്ടാളികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.

മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. മുംബൈ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ, പിഡിപിപി വകുപ്പുകള്‍ അടക്കം ചേര്‍ത്താണ് കേസെടുത്തത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസ് അതിക്രമിച്ചുകയറി അക്രമം നടത്തിയ ഖാലിസ്ഥാന്‍ അനുകൂലികളെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ രാഷ്ട്രീയ വേട്ടയാടല്‍ ആരോപിച്ച് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനു ശേഷം ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയും ആയ ജാക്ക് ഡോര്‍സിയുടെ ആസ്തി ഇടിയുന്നു. ജാക്ക് ഡോര്‍സിയുടെ സ്ഥാപനമായ ‘ബ്ലോക്കി’ന്റെ കണക്കില്‍ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. ഇതോടെ ‘ബ്ലോക്കി’ന്റെ ഓഹരി വില തകര്‍ന്നു. ജാക്ക് ഡോര്‍സിയുടെ ആസ്തി 4235 കോടി രൂപ കുറഞ്ഞിരിക്കുകയാണ്.

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 800-ാം ഗോള്‍ നേടി. ബ്യൂണസ് ഐറിസില്‍ പനാമക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് മെസിയുടെ ഈ നേട്ടം. മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന പനാമയെ പരാജയപ്പെടുത്തിയത്.

ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ റിപ്പോര്‍ട്ട്. 40 രാജ്യങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വിലയിരുത്തി. തത്സമയം പണംകൈമാറ്റം ഉറപ്പാക്കുന്ന മികച്ച ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസാണ് (യു.പി.ഐ) ഇന്ത്യയുടെ ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ ഇടപാട് കൂടിയതോടെ കറന്‍സിക്ക് സ്വീകാര്യത ഇന്ത്യയില്‍ കുറയുകയാണ്. 2019ല്‍ മൊത്തം വ്യാപാര ഇടപാടില്‍ 71 ശതമാനം കറന്‍സികളായിരുന്നത് 2022ല്‍ 27 ശതമാനമായി കുറഞ്ഞു. ഇ-കൊമേഴ്‌സിലെ അക്കൗണ്ട് – ടു- അക്കൗണ്ട് ഇടപാട് 2021നേക്കാള്‍ 53 ശതമാനം ഉയര്‍ന്ന് കഴിഞ്ഞവര്‍ഷം 1200 കോടി ഡോളറിലെത്തി (ഏകദേശം ഒരുലക്ഷം കോടി രൂപ). ഡിജിറ്റല്‍ വാലറ്റുകളുടെ വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി. 2020 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ യു.പി.ഐ ഇടപാടിലുണ്ടായ വളര്‍ച്ച 427 ശതമാനമാണ്. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയാണ് നേട്ടമായത്. സ്മാര്‍ട്ട്‌ഫോണ്‍, അതിവേഗ ഇന്റര്‍നെറ്റ് എന്നിവയുടെ വ്യാപനവും കരുത്തായി. 2020 ഡിസംബറില്‍ 220 കോടിയായിരുന്ന യു.പി.ഐ ഇടപാട് കഴിഞ്ഞ ഡിസംബറില്‍ 780 കോടിയിലുമെത്തി. 2026ഓടെ കറന്‍സി ഇടപാടുകള്‍ 12-14 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. ഇ-കൊമേഴ്‌സിലെ അക്കൗണ്ട് – ടു- അക്കൗണ്ട് ഇടപാട് 3600 കോടി ഡോളറിലേക്കും (ഏകദേശം 3 ലക്ഷം കോടി രൂപ) എത്തിയേക്കും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ എംഡബ്ല്യൂസി 2023 ല്‍ അവതരിപ്പിച്ച ടെക്നോ സ്പാര്‍ക് 10 പ്രോ ഇന്ത്യയലെത്തി. മീഡിയടെക് ഹീലമിയോ ജി88 പ്രോസസറും 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകള്‍. ഗ്ലോബല്‍ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ടെക്നോ സ്പാര്‍ക് 10 പ്രോയുടെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ 16 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ് വില. ലൂണാര്‍ എക്ലിപ്സ്, പേള്‍ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് വാങ്ങാം. ടെക്നോ സ്പാര്‍ക് 10 പ്രോ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസ് 12.6 ലാണ് പ്രവര്‍ത്തിക്കുന്നത്. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റും 270ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി+ (2460 ഃ 1080 പിക്സലുകള്‍) എല്‍സിഡി സ്‌ക്രീനാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസര്‍. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ടെക്നോ സ്പാര്‍ക് 10 പ്രോ വരുന്നത്. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 5,000 എംഎഎച്ച് ആണ് ബാറ്ററി.

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ‘താനാരോ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുഖരി എന്റര്‍ടെയ്ന്‍മെന്റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ചിത്രമാണിത്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയത്.

അച്യുത് വിനായകിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ഹാസ്യ ചിത്രമായ ‘ത്രിശങ്കു’ മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. എ.പി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാകുംചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങള്‍ പുറത്തിറക്കും.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ അതിന്റെ ടൈഗണ്‍, വിര്‍ട്ടസ്, ടിഗുവാന്‍ മോഡലുകള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ വില പരിഷ്‌കരണം പ്രഖ്യാപിച്ചു. എല്ലാ കാറുകളുടെയും വില ഏകദേശം രണ്ട് ശതമാനം വര്‍ദ്ധിക്കും. എല്ലാ കാറുകള്‍ക്കും ഇനി വരാനിരിക്കുന്ന ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകള്‍ നല്‍കും. കൂടാതെ ഇ20 ഇന്ധന മിശ്രിതവുമായി പൊരുത്തപ്പെടും. ഫോക്‌സ്വാഗണ്‍ വിര്‍റ്റസിന് ഏപ്രില്‍ മുതല്‍ 35,000 രൂപ വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്വാഗണ്‍ ടൈഗണിന് ഇന്ത്യയില്‍ 37,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍നിര ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ രണ്ട് ട്രിം തലങ്ങളില്‍ ലഭ്യമാണ്. എല്‍ ആകൃതിയിലുള്ള ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവയാണ് എസ്യുവിയുടെ സവിശേഷതകള്‍. ഇന്ത്യയില്‍, ഫോക്‌സ്വാഗണ്‍ ടൈഗണിന് 11.56 ലക്ഷം രൂപ മതല്‍18.96 ലക്ഷം രൂപ വരെയാണ് വില. വിര്‍ടസ് 11.32 ലക്ഷം രൂപയ്ക്കും 18.42 ലക്ഷം രൂപയ്ക്കും ഇടയില്‍ ലഭിക്കും. ടിഗ്വാന് 33.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ശരീരവ്യവസ്ഥയും മസ്തിഷ്‌ക്കവും തമ്മിലുള്ള ബന്ധങ്ങളും വേദനയും വികാരവും ന്യൂറോണിന്റെ രഹസ്യങ്ങളും അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങളും പഠനവിധേയമാകുന്ന ഗ്രന്ഥം. ‘മസ്തിഷ്‌ക്കം – വികാരം, വേദന, വിശ്വാസം’. എതിരന്‍ കരിരവന്‍. മാതൃഭൂമി ബുക്സ്. വില 320 രൂപ.

മാര്‍ച്ച് 24 ലോകക്ഷയരോഗദിനം. നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ടിബിയുടെ ലക്ഷണങ്ങള്‍ – ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച, രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ, പനി, വിശപ്പും ശരീരഭാരവും കുറയുന്നു, ആഴ്ചയില്‍ കൂടുതലുള്ള ചുമ, രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്മാരം, ചുഴലി, എന്നിവയും ഉണ്ടാകാം. ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരുന്നു. ഗാര്‍ഹിക കാര്യങ്ങളില്‍ രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യതയേറുന്നു. കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങിയ മറ്റു ശരീര ഭാഗങ്ങളെ ബോധിക്കുന്ന ടിബിക്ക് ചികിത്സയുടെ കാലയളവ് കൂടുവാന്‍ സാധ്യതയുണ്ട്. പ്രതിരോധശേഷിയുള്ള ടിബിയുടെ ചികിത്സ മരുന്നിന്റെ പ്രതിരോധത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ച് ചികിത്സാ കാലയളവ് ആവശ്യമാണ്. അണുബാധ പടരുന്നത് തടയുക, ചുമയ്ക്കുമ്പോള്‍ മര്യാദ പാലിക്കുക, മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, ശരിയായ ചികിത്സ തേടുക. പൊതുവെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ ടിബി പിടിപെടാതിരിക്കാന്‍ പ്രത്യേകമായി കരുതലെടുക്കണം. കാരണം ഇവരിലാണ് ടിബി ബാക്ടീരിയ എളുപ്പത്തില്‍ കയറിക്കൂടാന്‍ സാധ്യത. ജീവിതരീതിയിലൂടെ മികച്ച പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കുകയാണ് ഏവരും ചെയ്യേണ്ടത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.25, പൗണ്ട് – 100.81, യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 89.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.92, ബഹറിന്‍ ദിനാര്‍ – 218.15, കുവൈത്ത് ദിനാര്‍ -268.86, ഒമാനി റിയാല്‍ – 213.71, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 59.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *