yt cover 3

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കു ഭരണത്തുടര്‍ച്ച. മേഘാലയയില്‍ എന്‍പിപി -ബിജെപി സഖ്യ സര്‍ക്കാരിനു സാധ്യത. നാഗാലാന്‍ഡ് ബിജെപി മുന്നണി തൂത്തുവാരി. ത്രിപുര വീണ്ടെടുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പോരാടിയെങ്കിലും ബിജെപിതന്നെ കേവല ഭൂരിപക്ഷം നേടി. തിപ്രമോദ കോണ്‍ഗ്രസ് ത്രികോണ മല്‍സരം ഒരുക്കിയതാണു ബിജെപിക്കു ഗുണമായത്. മേഘാലയയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഇല്ല. കക്ഷിനില: നാഗാലാന്‍ഡ് – ആകെ സീറ്റ് 60. ബിജെപി 39, എന്‍പിഎഫ്- 1, മറ്റുള്ളവര്‍ – 20.

ത്രിപുര -ആകെ സീറ്റ്- 60. ബിജെപി -34, സിപിഎം, കോണ്‍ഗ്രസ്- 14, തിപ്രമോത -12.

മേഘാലയ- ആകെ സീറ്റ്- 59. എന്‍പിപി- 26, ബിജെപി- 3, കോണ്‍ഗ്രസ് – 4, ടിഎംസി- 5, മറ്റുള്ളവര്‍ 21.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണം. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധര്‍, കെവി കാമത്ത്, ഇന്‍ഫോസിസ് മുന്‍ സിഇഒ നന്ദന്‍ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെ നയിക്കും. സെബി അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം.

തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ വഴിയാകണമെന്നു സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം. കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ കേസെടുത്തത് സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

സാമ്പത്തിക ക്രമക്കേട് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച കെടിഡിസി മുന്‍ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. ഗൂഢാലോചനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കിയാണു കുറ്റപത്രം നല്‍കിയത്. കെടിഡിഎഫ്സിയില്‍നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത വിനോദ് എസ് നായര്‍ക്ക് ഒത്താശ ചെയ്ത കേസിലെ പ്രതിയാണ് രാജശ്രീ. വായ്പയും പലിശയും സഹിതം 64 ലക്ഷം രൂപയുടെ ബാധ്യതയായി. ഈടു നല്‍കിയ ഭൂമിയുടെ രേഖ വ്യാജമായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്ന് അന്വേഷണം നടത്തിയ വിദഗ്ധ സംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. 2017 ലാണ് ഹര്‍ഷിന എന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനു വിധേയയാത്. ഉപകരണങ്ങളുടെ രജിസ്റ്ററില്‍ കത്രിക കാണാതായെന്നു റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതിനു മുമ്പ് 2012 ലും 2016 ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വയറില്‍നിന്നു കണ്ടെത്തിയ കത്രിക തങ്ങളുടേതല്ലെന്നു റിപ്പോര്‍ട്ടു നല്‍കിയ അന്വേഷണ സംഘം തന്റെ വയറില്‍ എങ്ങനെ കത്രിക എത്തിയെന്നുകൂടി പറയണമെന്ന് ഹര്‍ഷിന. താന്‍ വിഴുങ്ങിയതാണോയെന്നും ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കു ശേഷമാണു ശാരീരിക പ്രശനങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്നും ഹര്‍ഷിന പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടാക്കിയതിനാലാണു കേന്ദ്രം കേരളത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാല്‍റ്റി ഷോ മാറിയെന്നും ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ മികച്ച മാതൃക സൃഷടിക്കുന്നു. പക്ഷെ ഈ യാഥാര്‍ത്ഥ്യം പലപ്പോഴും തമസ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് സര്‍ക്കാര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രമയ്ക്കെതിരെ നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. എസ് എഫ് ഐക്കാര്‍ അക്രമം കാണിച്ചെന്ന രമയുടെ ആരോപണം ശരിയല്ല. നേരത്തെ എം എസ് എഫ് പ്രവര്‍ത്തകരെ ഇതേ പ്രിന്‍സിപ്പല്‍ കാലു പിടിപ്പിച്ചെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടെടുത്തതിനു നടപടിയെടുത്തെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഭയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ ടാര്‍ജെറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിര്‍ബന്ധ വിആര്‍എസ് നടപ്പാക്കില്ലെന്നും മന്ത്രി ആന്റണി രാജു. ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അല്ലാതെ മറ്റാരും എതിരല്ല. കെ എസ് ആര്‍ ടി സി സ്വകാര്യവത്കരിക്കില്ല. യൂണിയനുകള്‍ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഈ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ പീഡിപ്പിച്ചു ഫോട്ടോകള്‍ പ്രചരിപ്പിച്ച നഴ്സ് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബുവി(24)നെയാണ് അറസ്റ്റു ചെയ്തത്. മൈസൂരുവില്‍ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്നു നിഷാം ബാബു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ മൂന്നര കോടി രൂപയുടെ വായ്പാ ബാധ്യത തീര്‍ത്ത് കോണ്‍ഗ്രസ്. കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാന രീതിയില്‍ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങി എന്ന കേസില്‍ അഡ്വ.സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്തിമ റിപ്പോര്‍ട്ടിനു സാവകാശം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹര്‍ജി തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ശരിയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ത്രിപുരയില്‍ പ്രചാരണത്തിനായി രാഹുലോ പ്രിയങ്കയോ പോയിട്ടില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയവരെ തിരിച്ചെത്തിക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്നും മന്ത്രി പ്രതികരിച്ചു.

വിഴിഞ്ഞം കോട്ടുകാലില്‍ രണ്ടു കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. മണ്ണക്കല്ല് വാര്‍ഡിലെ ചരുവിള പുത്തന്‍ വീടില്‍ തങ്കരാജന്‍, സരോജം എന്നിവരുടെ വീട്ടിലെ കിണറുകളാണ് ചൊവ്വാഴ്ച രാത്രി പത്തോടെ ഇടിഞ്ഞ് താഴ്ന്നത്.

കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കാസര്‍കോട് അറസ്റ്റിലായി. തമിഴ്നാട് കടല്ലൂര്‍ സ്വദേശി മണികണ്ഠന്‍, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം കിളിമാനൂരില്‍ അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുരാജ് എന്ന് വിളിക്കുന്ന രാജേഷിനെ (28) പോലീസ് തെരയുന്നു.

ജോലിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരന്‍ സിമന്റ് മിക്സിംഗ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തിരുവനന്തപുരം മാറനല്ലൂര്‍ തേവരക്കോടില്‍ മിക്സിംഗ് യൂണിറ്റിലെ ഡ്രൈവര്‍ തൂങ്ങാംപാറ സ്വദേശി റെജിയാണ് നാല് മണിക്കൂറോളം ടവറിനു മുകളില്‍ നിന്നത്. അനുനയിപ്പിച്ചു താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമെല്ലാം എത്തിയിരുന്നു.

ബൈക്കിനു പിന്നില്‍ ടോറസ് ലോറി ഇടിച്ച് അമ്പത്തഞ്ചുകാരി മരിച്ചു. അന്തിക്കാടു നടന്ന അപകടത്തില്‍ കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടില്‍ ഷീജയാണ് മരിച്ചത്.

തമിഴ്നാട് ആനക്കട്ടിയില്‍ രണ്ടുപേരെ കാട്ടാന കൊന്നു. തൂവയിലും, മാങ്കരയിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മരുതാചലം, മഹേഷ് കുമാര്‍ എന്നിവരാണു മരിച്ചത്.

ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11 നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 117 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഒന്നര മണിക്കൂര്‍കൊണ്ട് എത്തിച്ചേരാനാകും. മൈസൂരില്‍ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാര്‍ക്ക് അഞ്ചു മണിക്കൂറുകൊണ്ട് നാട്ടിലെത്താനാകും.

ബെംഗളൂരു ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് അമ്പതുകാരനായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന കസബ പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. 28 വര്‍ഷമായി ബിജെപി കോട്ടയാക്കിയിരുന്ന മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവീന്ദ്ര ധന്‍കേക്കര്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങള്‍ വാങ്ങുമെന്ന് ആകാശ എയര്‍. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല കഴിഞ്ഞ വര്‍ഷമാണ് ആകാശ എയര്‍ ആരംഭിച്ചത്. ടാറ്റ എയര്‍ ഇന്ത്യക്കായി 470 വിമാനങ്ങള്‍ വാങ്ങാനിരിക്കേയാണ് ആകാശയും നൂറു പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.

അമിതാഭ് ബച്ചന്റെയും ധര്‍മേന്ദ്രയുടേയും മുംബൈയിലെ വീടുകളില്‍ ബോംബു ഭീഷണി. നാഗ്പൂര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ വിളിച്ചറിയിച്ചത്. ഇരുവരുടേയും വീടുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്ക്കു പരിക്ക്. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെയാണു സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്‍ഡോര്‍ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 197 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന്റെ ശേഷിച്ച ആറ് വിക്കറ്റുകള്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യ പിഴുതെടുത്തു. ഇന്നത്തെ ആറ് വിക്കറ്റുകള്‍ അശ്വിനും ഉമേഷ് യാദവും ചേര്‍ന്ന് പങ്കിട്ടെടുത്തു. 88 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഓസീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാമിന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ്.

സ്വര്‍ണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയില്‍ പ്ളാറ്റിനം ആഭരണങ്ങള്‍ക്കും പ്രിയമേറുന്നു. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ റീട്ടെയില്‍ വില്പന വളര്‍ച്ച 22 ശതമാനമാണെന്ന് പ്ളാറ്റിനം ഗില്‍ഡ് ഒഫ് ഇന്റര്‍നാഷണല്‍ (പി.ജി.ഐ) വ്യക്തമാക്കി. വിവാഹ, ഉത്സവകാല സീസണാണ് വില്പനയ്ക്ക് കരുത്തായത്. പ്ളാറ്റിനം ജുവലറിയിലെ പുതിയ ഡിസൈനുകള്‍, ഉപഭോക്തൃ വാങ്ങല്‍ശേഷിയിലെ ഉണര്‍വ്, ഇ-കൊമേഴ്‌സ് ആഭരണവിപണിയുടെ വളര്‍ച്ച എന്നിവ പ്ളാറ്റിനത്തിന്റെ സ്വീകാര്യത ഉയര്‍ത്തിയെന്ന് വിലയിരുപ്പെടുന്നു. കഴിഞ്ഞ ദീപാവലി, ധന്‍തേരസ് ഉത്സവകാലത്ത് മികച്ച വില്പനയുണ്ടായി. യുവതികള്‍ക്കിടയിലാണ് പ്ളാറ്റിനം ആഭരണങ്ങള്‍ക്ക് ഏറെ പ്രിയമെന്ന് ജുവലറിക്കാര്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്.

അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകുന്ന ചാര്‍ജറുമായി റെഡ്മീ. 300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍ എന്ന പുതിയ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്‌ബോയില്‍ വന്ന പോസ്റ്റ് അനുസരിച്ച്, പുതിയ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്ക് ‘300വാട്ട് ഇമ്മോര്‍ട്ടല്‍ സെക്കന്‍ഡ് ചാര്‍ജര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. 4,100എംഎഎച്ച് ബാറ്ററി 43 സെക്കന്‍ഡിനുള്ളില്‍ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കന്‍ഡും കൊണ്ട് 50 ശതമാനവും അഞ്ച് മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നത്. 240വാട്ട് ചാര്‍ജിംഗുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായി റിയല്‍മി ജിടി നിയോ 5 നെ ഈ വര്‍ഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റിനുള്ളില്‍ 4,600ാഎംഎഎച്ച് ബാറ്ററി പിന്തുണയുള്ള ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്നു. ഒരു യുഎസ്ബി-സി പോര്‍ട്ടിന് സപ്പോര്‍ട്ടിന് കഴിയുന്ന ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് വേഗതയാണിതെന്ന് പറയപ്പെടുന്നു.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്‌ക ഷെട്ടി വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്‌ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്‍. അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്.

‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ കൊക്കേഴ്സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കുന്നത്. ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍ പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബല്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ.

ആറുമാസത്തിനുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റത് ഒരു ലക്ഷം ഹണ്ടറുകള്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ അടക്കമാണ് ബൈക്കിന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് കടന്നത്. മാസം ഏകദേശം 17000 യൂണിറ്റ് ഹണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ വില്‍ക്കുന്നത്. മീറ്റിയോര്‍, ക്ലാസിക് എന്നിവരുടെ അടിസ്ഥാനമായ ജെ പ്ലാറ്റ്ഫോം തന്നെയാണ് ഹണ്ടറിനും നല്‍കിയിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമില്‍ ജന്മം കൊള്ളുന്ന മൂന്നാമത്തെ മോഡലാണിത്. വലുപ്പവും വിലയും കുറഞ്ഞ ഹണ്ടര്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി പിടിച്ചു പറ്റി. റെട്രോ, മെട്രോ,എന്നീ മൂന്നു വേരിയന്റുകള്‍ വില്‍പനയ്ക്ക് എത്തുന്ന ഹണ്ടറിന്റെ ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 1.50 ലക്ഷം രൂപയിലാണ്. ക്ലാസിക്, മീറ്റിയോര്‍ മോഡലുകളിലെ 349 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹണ്ടറിലും. 20 ബിഎച്ച്പി. കരുത്തും 27 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 300 എംഎമ്മും പിന്നില്‍ 270 എംഎം വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട് ഹണ്ടറില്‍.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികതയുടെ മനോഹാരിതയെ, അതിന്റെ അനന്തസാധ്യതകളെ ആധികാരികമായി അവതരിപ്പിക്കുന്ന ഈ ലൈംഗിക വിജ്ഞാന ഗ്രന്ഥം സങ്കോചമില്ലാതെ മലയാളികള്‍ ലൈംഗികതയെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വന്തം പങ്കാളിയുമായി തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുള്ള കാഴ്ചപ്പാടുകളോടൊപ്പം സ്വവര്‍ഗ്ഗരതി, തന്ത്ര സെക്സ്, വിവാഹപൂര്‍വ ലൈംഗികത, പ്രായമായവരുടെ ലൈംഗിക ആവശ്യങ്ങള്‍, ഭിന്നശേഷിക്കാരുടെ ലൈംഗികത, ലൈംഗികരോഗങ്ങള്‍, പോണോഗ്രഫി തുടങ്ങി സമകാലിക മലയാളി ലൈംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തു കൂടിയാണ് ഈ ഗ്രന്ഥം. ‘സെക്സ് 21 : സമ്മതം, സംയോഗം, സന്തോഷം’. മുരളി തുമ്മാരുകുടി / നീരജ ജാനകി. ഡി സി ബുക്സ്. വില 225 രൂപ.

മാക്ബെത് പബ്ലിക്കേഷന്‍സ് & പ്രചോദിത’ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 8ന് നടത്തുന്നു. ‘എഴുത്തുകാരികളുടെ ഉത്സവം’ സാഹിത്യ ലോകത്ത് നിന്നുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം ഈ വനിതാദിനത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നു. സ്വപ്നങ്ങളിലേക്ക് ചിറകുയര്‍ത്തി പറക്കുന്ന സ്ത്രീകള്‍ക്ക് ആദരവ്, സമര്‍പ്പണം എന്നിവ ചടങ്ങിനെ കൂടുതല്‍ ധന്യമാക്കുന്നു.

മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. മാത്രമല്ല രക്തകോശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു. അത് മൂലം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരം വര്‍ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും ഉത്തമമാണ് മുട്ടയും പാലും.കൂടാതെ ശരീരത്തില്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ നല്ലതാണ്. മസിലുകളുടെ ഉറപ്പിന് മുട്ടയും പാലും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയെ തടയുവാന്‍ സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.59, പൗണ്ട് – 98.78, യൂറോ – 87.80, സ്വിസ് ഫ്രാങ്ക് – 87.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 219.08, കുവൈത്ത് ദിനാര്‍ -269.02, ഒമാനി റിയാല്‍ – 214.52, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 60.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *