P24 yt cover 2

രാജ്യത്തു ഭിന്നത സൃഷ്ടിക്കാനാണ് ഏകീകൃത സിവില്‍ കോഡുമായി ബിജെപി രംഗത്തുവരുന്നതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചാകണം പരിഷ്‌കരണം. ഏകീകൃത സിവില്‍ കോഡിനെ പരസ്യമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടു സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണു യെച്ചൂരി.

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ദീര്‍ഘകാല അവധിയെടുക്കാനും ആലോചിക്കുന്നുണ്ട്. ഇന്നു വൈകുന്നേരം ആറു മണിയോടെ കെ എസ് ആര്‍ ടി സി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങളെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന സൂചനയുമുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്നാണെങ്കിലും ഇനിയും വൈകും.

സില്‍വര്‍ ലൈനിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാട്. കെ റെയിലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ വര്‍ക്കര്‍ ബിജുമോന്‍ ഉറക്കഗുളിക കഴിച്ചതിന് പാലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജാനെ സസ്പെന്‍ഡ് ചെയ്തു. ഉറക്ക ഗുളിക കഴിക്കാന്‍ കാരണം ബാബുജാനാണെന്നാണ് ആരോപിച്ചിരുന്നത്. ബാബുജാനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി വിവിധ തൊഴിലാളി സംഘടനകള്‍ സമരത്തിലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും എച്ച്ആര്‍ഡിഎസിന്റെ കത്ത്. എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇനിയും നീട്ടിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്കു ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ഏകീകൃത സിവില്‍ കോഡിനെതിരേ സിപിഎം സമ്മേളനം നടത്തുന്നതിനിടെ ഏക സിവില്‍കോഡ് പുരോഗമനപരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍ അതിന്റെ മറവില്‍ വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്താനാണു ബിജെപിയുടെ ശ്രമമെന്നും ഗോവിന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.

തൃശൂര്‍ വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖില്‍ മോഹന്റേതാണ് മൊഴി. രണ്ടു പേരുടെ വിവരങ്ങളും അഖില്‍ വെളിപ്പെടുത്തി. പ്രതികള്‍ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുകയാണ്.

പാലക്കാട് ധോണി മേഖലയില്‍നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പി.ടി സെവന്‍ കാട്ടാനയുടെ വലതുകണ്ണിന് കാഴ്ച ശേഷിയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. പിടികൂടുമ്പോള്‍ തന്നെ ആനയ്ക്ക് വലതു കണ്ണിന് കാഴ്ചശക്തി ഇല്ല. പെല്ലറ്റ് തറച്ചതിനാലോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

വ്യാജ സ്വര്‍ണ നാണയങ്ങള്‍ നല്‍കി കബളിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂര്‍ സ്വദേശി കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗയിലെ മോഹന്‍ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിനിടെ ബിയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി പതിനാറുകാരി കാമുകിയുമായി രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയും പെണ്‍കുട്ടിയും പിടിയിലായി. ആമ്പല്ലൂരില്‍ ഹോംഗാര്‍ഡാണു ഇവരെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിച്ചു പിടികൂടിയത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരിച്ചത്. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചിട്ടുണ്ട്. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.

കോഴിക്കോട് കായണ്ണയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എസ്ഐ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ മുസ്ലിം ലീഗിന്റെ എഎ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസം പാസായി. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് വിട്ടുനിന്നു.

ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. പ്രായപൂര്‍ത്തിയാവാത്തയാള്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കിയതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കോടതി പിരിയുംവരെ വെറും തടവിനും ശിക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ വാഹനമുടമയായ അമ്മയ്ക്ക് 25000 രൂപ പിഴ ശിക്ഷ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവു ശിക്ഷ അനുഭവിക്കണം.

ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് പയ്യന്നൂരില്‍ യുവാവിന്റെ കട നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ പലചരക്കു കടയാണു തകര്‍ത്തത്.

ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെയാണ്. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടത്തുക. നാലു ഭ്രമണപഥ മാറ്റങ്ങളാണ് നടക്കുക.

ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറയുന്നു. യമുനയിലെ ജലനിരപ്പു കുറഞ്ഞതും ഹരിയാനയിലെ ഡാമില്‍നിന്നു ഡല്‍ഹി ഭാഗത്തേക്കു തുറന്നുവിട്ട വെള്ളത്തിന്റെ അളവു കുറച്ചതുമാണു കാരണം. വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടന്ന് മിക്കയിടത്തും ദുര്‍ഗന്ധമാണ്.

രാജസ്ഥാനിലെ കരൗലിയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍. തലയ്ക്കു വെടിയേറ്റ നിലയിലാണു മൃതദേഹം കിടക്കുന്നത്. പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്. ബലാല്‍സംഗം ചെയ്തിട്ടുണ്ടോയെന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ അറിയൂ. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബിജെപി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.

ആഫ്രിക്കയില്‍ നിന്ന് കൂനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്.

ഇന്ത്യന്‍ നാവികസേന ഫ്രാന്‍സില്‍നിന്ന് 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായെന്ന് ഡാസോ ഏവിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനുശേഷം പുറത്തിറക്കിയ ഇന്ത്യ ഫ്രാന്‍സ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലായിരുന്നു.

ഓഹരി വിപണിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്.ഐ.പി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ റെക്കോഡ് വര്‍ധന. 27.8 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂണില്‍ തുറന്നത്. 2021 സെപ്റ്റംബറിലെ 26.8 ലക്ഷം എന്ന റെക്കോഡാണ് മറികടന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 21.2 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് ഓരോ മാസവും തുറന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം തുറന്നത് 2.60 കോടി അക്കൗണ്ടുകള്‍. മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി. എസ്.ഐ.പി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപം 2,214 രൂപയാണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 3,304 രൂപയായിരുന്നു. എസ്.ഐ.പി അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ മൊത്തം മൂല്യം 1.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എസ്.ഐ.പി നിക്ഷേപം തുടര്‍ച്ചയായ രണ്ടാം മാസവും 14,000 കോടിക്കു മുകളിലാണ്. ജൂണിലെ നിക്ഷേപം 14,734 കോടി രൂപ. 12 മാസത്തെ മൊത്തം എസ്.ഐ.പി നിക്ഷേപം 1.6 ലക്ഷം കോടി രൂപയായി. എസ്.ഐ.പി അനുബന്ധഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണില്‍ 7.9 ലക്ഷം കോടിയുമായി. മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന മാര്‍ഗമാണ് എസ്.ഐ.പികള്‍. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്ന തന്ത്രമാണ് എസ്.ഐ.പിയിലെ നിക്ഷേപത്തെ വളര്‍ത്തുന്നത്. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുമ്പോള്‍, വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരം എസ്.ഐ.പി നല്‍കുന്നു. അടുത്ത കാലത്തായാണ് മ്യൂച്വല്‍ഫണ്ടുകളില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നത്.

ട്വിറ്ററും തങ്ങളുടെ പരസ്യ വരുമാനത്തിലൊരു പങ്ക് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിത്തുടങ്ങി. നിലവില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്, വൈകാതെ എല്ലാ ക്രിയേറ്റര്‍മാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. അതേസമയം, ട്വിറ്ററില്‍ നിന്ന് പണമുണ്ടാക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ട്വീറ്റിന് ലഭിക്കുന്ന ഇംപ്രഷനുകളാണ് വരുമാനത്തിന്റെ അടിസ്ഥാനം. ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് നല്‍കുക. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം 5 ദശലക്ഷത്തിലധികം ട്വീറ്റ് ഇംപ്രഷനുകള്‍ ഉണ്ടായിട്ടുള്ളവരും ട്വിറ്റര്‍ ബ്ലൂ വിന്റെ വരിക്കാരുമായ ഉപയോക്താക്കള്‍ക്ക് മാത്രമാകും പരസ്യവരുമാനം ലഭിക്കാനുള്ള അര്‍ഹതയുണ്ടാവുക. അതായത്, മൂന്ന് മാസം കൊണ്ട് കുറഞ്ഞത് 50 ലക്ഷം ആളുകളെങ്കിലും നിങ്ങളുടെ ട്വീറ്റുകള്‍ കാണണം, കൂടാതെ, ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഉള്ളവരുമാകണം. ഇത്തരം പേയ്‌മെന്റുകള്‍ മൊത്തം അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ളതായിരിക്കും. സ്ട്രൈപ്പ് വഴിയാകും, പണം ക്രിയേറ്റര്‍മാര്‍ക്ക് ലഭ്യമാക്കുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പ്രശസ്തരായവരാണെങ്കില്‍, വരുമാനത്തിന്റെ തോത് കൂടും. ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 750,000 ഫോളോവേഴ്‌സ് ഉള്ള എഴുത്തുകാരന്‍ ബ്രയാന്‍ ക്രാസെന്‍സ്റ്റീന് ട്വിറ്റര്‍ 24,305 ഡോളര്‍ (20 ലക്ഷത്തോളം രൂപ) നല്‍കിയിട്ടുണ്ട്. യു.എഫ്.സി താരം ആന്‍ഡ്രൂ ടേറ്റിന് 20000 ഡോളറാണ് ലഭിച്ചത്. ബാബിലോണ്‍ ബീ എഴുത്തുകാരിയായ ആഷ്‌ലി സെന്റ് ക്ലെയര്‍ തനിക്ക് 7,153 ഡോളര്‍ ലഭിച്ചതായി അവകാശപ്പെട്ടു.

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ കഥയും. ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡ്’ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ വിചാരിച്ചേ ഇത് ഗോള്‍ഡെടാ’ എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജെബില്‍ ജേക്കാബാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സജിമോന്‍ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ തിരക്കഥ എഴുതിയിരിക്കുന്നു. വിഷ്ണു വിജയ്യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണന്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘കൊറോണ ധവാന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ലുക്ക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ രസകരമാണ്. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം സംവിധായകന്‍ സി.സി ഒരുക്കിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്നങ്ങളും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാനാകും. കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് കൊറോണ ധവാന്റെ ട്രെയിലര്‍. മുഴു നീളന്‍ കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മുഖം മിനുക്കി എത്തുന്ന സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടന്‍ പ്രഖ്യാപിക്കുമെന്നും 25000 രൂപ നല്‍കി ഇപ്പോള്‍ സെല്‍റ്റോസ് ബുക്ക് ചെയ്യാം. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക സംവിധാനവും സെല്‍റ്റോസിലെത്തുന്നുണ്ട്. പുതിയ കിയ സെല്‍റ്റോസ് ഇപ്പോള്‍ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളും1.5 ലീറ്ററുള്ള ഒരു ഡീസല്‍ എന്‍ജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെല്‍റ്റോസ് മത്സരിക്കുക. കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കിയ ഇന്ത്യ സെല്‍റ്റോസിന്റെ 5,00,000 യൂണിറ്റുകള്‍ വിപിണിയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ആദ്യനോവല്‍. 22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്…… രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളില്‍ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു. ‘സമ്പര്‍ക്ക ക്രാന്തി’. അഞ്ചാം പതിപ്പ്. വി ഷിനിലാല്‍. ഡിസി ബുക്സ്. വില 284 രൂപ.

മധുരപാനീയങ്ങള്‍, മധുരെ ചേര്‍ത്ത പാലുല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഇവയെല്ലാം പഞ്ചസാര കൂടുതല്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളാണ്. ബ്രഡ്, ടൊമാറ്റോസോസ്, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങി രുചികരമായ ഭക്ഷ്യവസ്തുക്കളിലും മധുരം ചേര്‍ക്കുന്നുണ്ട്. എന്തായാലും മധുരം അധികമായാല്‍ അത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂട്ടും. പൊണ്ണത്തടി വരാന്‍ ഇത് കാരണമാകും. പഞ്ചസാര ഏതു രൂപത്തിലും ആയിക്കൊള്ളട്ടെ, അത് ഹോര്‍മോണുകളെ ബാധിക്കും. ഇന്‍ഫ്ലമേഷനു കാരണമാകും. ഇതു രണ്ടും മുഖക്കുരു ഉണ്ടാക്കും. സംസ്‌കരിച്ച, പ്രോസസ് ചെയ്ത കാര്‍ബ്സ് ആയ വെളുത്ത പഞ്ചസാര, രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടാന്‍ കാരണമാകും. പഞ്ചസാരയുടെ ഗ്ലൈക്കേഷന്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കും. രക്തത്തിലെ പഞ്ചസാര പ്രോട്ടീനുമായി ചേരുമ്പോള്‍ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്സ് എന്ന ഒരുതരം അപകടകരമായ ഫ്രീറാഡിക്കലുകള്‍ സൃഷ്ടിക്കപ്പെടുന്നു. പഞ്ചസാരയുടെയും പ്രോസസ് ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്റെയും ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു. പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയും ഇത് മൂലം ഷുഗര്‍ രക്തത്തിലൂടെ കോശങ്ങളിലെത്തുകയും ചെയ്യും. പഞ്ചസാരയും പല്ലിന്റെ കേടും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. മധുരം അടങ്ങിയ ഭക്ഷണത്തില്‍ അടങ്ങിയ സംയുക്തങ്ങള്‍ ഉമിനീരും വായിലെ സൂക്ഷ്മാണുക്കളുമായി ചേരുന്നു. ഇതിന്റെ ഫലമായി പല്ലില്‍ പ്ലേക്ക് രൂപപ്പെടും. പഞ്ചസാരയുടെ അമിതോപയോഗം മുഖക്കുരു വരാനും ശരീരഭാരം കൂടാനും എല്ലാം കാരണമാകും. മാത്രമല്ല ഹൃദ്രോഗസാധ്യതയും ടൈപ്പ് 2 പ്രമേഹസാധ്യതയും വര്‍ധിക്കാനും പഞ്ചസാരയുടെ ഉപയോഗം കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.08, പൗണ്ട് – 107.45, യൂറോ – 92.32, സ്വിസ് ഫ്രാങ്ക് – 95.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.14, ബഹറിന്‍ ദിനാര്‍ – 218.12, കുവൈത്ത് ദിനാര്‍ -268.47, ഒമാനി റിയാല്‍ – 213.56, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.35, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 62.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *