yt cover 23

അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജി അടക്കം ആറു പേരെ പുതിയ ഗവര്‍ണര്‍മാരായി നിയമിച്ചു. മൊത്തം 13 ഗവര്‍ണര്‍മാര്‍ക്കു മാറ്റം. അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ബഞ്ചിലെ ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണു നിയമിച്ചത്. കര്‍ണാടക സ്വദേശിയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗമായി നോമിനേറ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ സിക്കിം ഗവര്‍ണറാക്കി. ആര്‍മി കമാന്‍ഡറായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. മുന്‍ കോയമ്പത്തൂര്‍ എംപി സി.പി രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. ശിവപ്രസാദ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗുലാബ് ചന്ദ് കഠാരിയ ആസാമിലും ഗവര്‍ണറാകും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്സിനെ മഹാരാഷ്ട്രയിലേക്കു മാറ്റി. ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിസ്വ ഭൂഷണ്‍ ഹരിചന്ദനെ ചത്തീസ്ഗഡിലേക്കും ചത്തീസ്ഗഡ് ഗവര്‍ണര്‍ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്കും മാറ്റി. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശനെ നാഗലാന്‍ഡിലേക്കും ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ മേഘാലയിലേക്കും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാദ് അര്‍ലേക്കറിനെ ബിഹാറിലേക്കും അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റ്. ഗവര്‍ണാറായും മാറ്റി. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെയും ലഡാഖ് ലഫ് ഗവര്‍ണര്‍ രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ച ഏഴു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്കായി ചെലവാക്കിയത് ആറു കോടി രൂപ. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷരും തമ്മില്‍ ഹൈക്കോടതിക്കു മുന്നില്‍ ഏറ്റുമുട്ടിയ സംഭവം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട് ജസ്റ്റീസ് പി.എ. മുഹമ്മദ് ജഡീഷ്യല്‍ അന്വേഷണ കമ്മീഷനാണ് ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത്. 2.77 കോടി രൂപയാണ് ഈ കമ്മീഷനുള്ള ചെലവ്. രണ്ടു കമ്മീഷനുകള്‍ ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ലോക്നാഥ് ബഹറ ഡിജിപി ആയിരുന്നപ്പോള്‍ നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ഇതുവരെ 12.36 ലക്ഷം രൂപ ചെലവാക്കി. സ്വര്‍ണക്കടത്ത് ലൈഫ് മിഷന്‍ അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണത്തിനു നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹന്‍ കമ്മീഷനും റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടില്ല. 83.76 ലക്ഷം രൂപയാണ് ഈ കമ്മീഷനുവേണ്ടി ചെലവാക്കിയത്.

ശാസ്ത്രത്തെ കേട്ടുകേള്‍വിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിക്കാനം എംബിസി എന്ജിനീയറിംഗ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ സ്വതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണം. വിദ്യാലയങ്ങളെക്കാള്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാനാണു പണം മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് അങ്ങനെ പറയുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജ് (46) ആണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ളയാളാണ്.

ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരള ഘടകത്തിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തതിനു ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച ബിഹാര്‍ സ്വദേശിനി പൂനം ചാടിപ്പോയെങ്കിലും മണിക്കൂറുകള്‍ക്കകം പിടികൂടി. മലപ്പുറം വേങ്ങര ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. അര്‍ധരാത്രി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് പൂനം ജയില്‍ചാടിയത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് രക്ഷപ്പെട്ടത്.

കന്നഡ സിനിമയായ കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. പകര്‍പ്പാവകാശം ലംഘിച്ച് വരാഹരൂപം എന്ന പാട്ട് ഉപയോഗിച്ചെന്ന കേസില്‍ പ്രതികളായ ഋഷഭ് ഷെട്ടിക്കും നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂരിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയനുസരിച്ചാണ് ഇരുവരും കോഴിക്കോട് എത്തിയത്. തൈക്കുടം ബ്രിഡ്ജിന്റെ നവരസം ഗാനത്തിന്റെ പകര്‍പ്പാണ് വരാഹരൂപം എന്ന ഗാനമെന്നാണു പരാതി.

പാര്‍ട്ടി ഫണ്ടു തിരിമറി നടത്തിയെന്ന പരാതിയില്‍ കെടിഡിസി ചെയര്‍മാനും സിപിഎം നേതാവുമായ പി.കെ. ശശിക്കെതിരേ അന്വേഷണമെന്ന വാര്‍ത്തയും മാധ്യമസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇ.പി. ജയരാജനെതിരേ അന്വേഷണമെന്ന വാര്‍ത്തപോലെ ഈ വാര്‍ത്തയും തെറ്റാണ്. കോണ്‍ഗ്രസ് എന്തു പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

തൃശൂര്‍ പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. നിലമ്പൂര്‍-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങി. നാട്ടുകാര്‍ തീയണച്ചു. ഫയര്‍ഫോഴ്സും എത്തി.

കോന്നി താലൂക്ക് ഓഫീലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയതു വെളിച്ചത്താക്കിയ എംഎല്‍എ ആസൂത്രിത നാടകം കളിച്ചതാണെന്ന വിമര്‍ശനവുമായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാജേഷ്. താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം. എംഎല്‍എയ്ക്കു രജിസ്റ്റര്‍ പരിശോധിക്കാനും കസേരയില്‍ ഇരിക്കാനും അധികാരമുണ്ടോയെന്നും ഇയാള്‍ ചോദിച്ചു.

കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കു ക്വാറി ഉടമ സൗജന്യ യാത്ര നല്‍കിയതല്ലെന്ന് ട്രാവല്‍സ് മാനേജര്‍. യാത്രയുടെ പണം വാങ്ങിയാണ് ക്വാറി ഉടമയുടെ ബസ് പോയതെന്ന് മാനേജര്‍ ശ്യാം പറഞ്ഞു.

വിദേശരാജ്യങ്ങളിലേക്കു പോകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ പിടിയില്‍. കരിയിലകുളങ്ങര രാമപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്വാന്‍ എച്ച്. ആര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാര്‍വതി സദനത്തില്‍ രഞ്ജിത്ത് (38 ) സഹായിയും ഡ്രൈവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസില്‍ ശ്രീ രഞ്ജിത്ത്(38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ചാലക്കുടി പുഴയില്‍ വല ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡ്ഡിനടുത്താണ് ചീങ്കണ്ണിയെ കണ്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നിട്ടില്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്.

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവില്‍ വിദ്യാര്ഥികള്‍ക്കു എംഡിഎംഎ വില്‍ക്കാന്‍ കൊണ്ടുവന്നെന്ന് ആരോപിച്ച് മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടില്‍ മുഹമ്മദ് ഷഫീറിനെ (27) അറസ്റ്റു ചെയ്തു.

ഇടുക്കി മാങ്കുളം വലിയപാറകുടിയില്‍ കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞു. വലിയ പാറക്കുടി ആദിവാസി കോളനിക്കു സമീപമാണ് കാട്ടാന കിണറ്റില്‍ വീണത്.

എറണാകുളത്ത് സിഐടിയു ഓഫീസില്‍ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ് ആണ് ആത്മഹത്യ ചെയ്തത്.

കടയിലെ ഗ്ലാസ് ഡോറില്‍ തലയിടിച്ച് വൃദ്ധന്‍ മരിച്ചു. ചാവക്കാട് മണത്തല സ്വദേശി ടി വി ഉസ്മാന്‍ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഉസ്മാന്‍.

കോഴിക്കോട് കൊളത്തറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറും ഇരുചക്രവാഹനവുമാണ് നശിപ്പിച്ചത്.

ചിത്രകൂടം ജയിലിലുള്ള എംഎല്‍എയ്ക്ക് ഇടക്കിടെ പത്നീ സമാഗമത്തിന് സൂപ്രണ്ടിന്റെ മുറി ഒഴിഞ്ഞുകൊടുത്ത ജയില്‍ സൂപ്രണ്ടിനും ഒത്താശ ചെയ്ത ഏഴ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ എംഎല്‍എ അബ്ബാസ് അന്‍സാരിയെ അനുമതിയില്ലാതെ നിരന്തരം സന്ദര്‍ശിച്ച ഭാര്യ നിഖത് ബാനോ, ഭാര്യയുടെ ഡ്രൈവര്‍ എന്നിവരെ അറസ്റ്റു ചെയ്തു.

ഭാര്യ നല്‍കിയ വഞ്ചനാ കേസില്‍ കസ്റ്റഡിയിലുള്ള ആദില്‍ ഖാനെതിരെ ഇറാനിയന്‍ യുവതി ബലാത്സംഗ പരാതി നല്‍കി. നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ പരാതിയിലാണ് ആദില്‍ഖാന്‍ കസ്റ്റഡിയിലുള്ളത്. പുതിയ പരാതിയില്‍ മൈസൂരിലെ വിവിപുരം പൊലീസ് കേസെടുത്തു.

പ്രശസ്ത ആഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്സ് എന്ന എകെഎ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഇദ്ദേഹം തെക്കുകിഴക്കന്‍ ദക്ഷിണാഫ്രിക്കന്‍ പട്ടണമായ ഡര്‍ബനിലാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഷെഫും സംരംഭകനുമായ ടെബെല്ലോ ‘ടിബ്സ്’ മൊട്സാനെയും കൊല്ലപ്പെട്ടു. ഹോട്ടലില്‍നിന്നു കാറിലേക്കു നടക്കുന്നതിനിടെയാണു വെടിയേറ്റത്.

ഐസിസി ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം ആരംഭിക്കുക. പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന കളിക്കാന്‍ സാധ്യതയില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പരിക്കിന്റെ പിടിയിലാണ്.

ഇന്ത്യയുടെ വിദേശ നാണയശേഖരം മൂന്നാഴ്ചത്തെ നേട്ടത്തിന് വിരാമമിട്ട് വീണ്ടും നഷ്ടത്തിലേക്ക് വീണു. ഫെബ്രുവരി മൂന്നിന് അവസാനിച്ചവാരം 149.4 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 57,526.7 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 303 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 132.3 കോടി ഡോളര്‍ ഇടിഞ്ഞ് 50,769.5 കോടി ഡോളറായി. തുടര്‍ച്ചയായ വര്‍ദ്ധനയ്ക്ക് ഇടവേള നല്‍കി കരുതല്‍ സ്വര്‍ണശേഖരം 24.6 കോടി ഡോളറും ഇടിഞ്ഞു. ഇപ്പോഴിത് 4,378.1 കോടി ഡോളറാണ്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ യെന്‍, പൗണ്ട്, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ധനം തുടങ്ങിയവയുണ്ട്. 2021 ഒക്ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം കുറിച്ച എക്കാലത്തെയും ഉയരം.

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ 5ജി ഫോണ്‍ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയില്‍ അവതരിപ്പിച്ചത്. ലാവ ബ്ലേസ് 5ജി യുടെ വില 11,999 രൂപയാണ്. എന്നാല്‍, കമ്പനിയുടെ പ്രത്യേക ഓഫര്‍ പ്രകാരം ഈ ഹാന്‍ഡ്സെറ്റ് 11,499 രൂപയ്ക്ക് ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക് ഡിസൈനിലുള്ള ഫോണ്‍ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ലാവ ഇ-സ്റ്റോര്‍, ആമസോണ്‍ എന്നിവ വഴി സ്മാര്‍ട് ഫോണ്‍ വാങ്ങാം. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. ലാവ ബ്ലേസ് 5ജിയില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. ലാവ ബ്ലേസ് 5ജി ആന്‍ഡ്രോയിഡ് 12 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്‍ഭാഗത്ത് ഇഐഎസ് പിന്തുണയും 2കെ വിഡിയോ റെക്കോര്‍ഡിങ് ശേഷിയുമുള്ള 50 മെഗാപിക്സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി സ്‌ക്രീന്‍ ഫ്ലാഷോടുകൂടിയ 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ലാവ സ്മാര്‍ട് ഫോണ്‍ മെമ്മറി 1 ടിബി വരെ വര്‍ധിപ്പിക്കാന്‍ മെമ്മറി കാര്‍ഡ് സ്ലോട്ടും വാഗ്ദാനം ചെയ്യുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി.

പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വിത്സന്‍ നായകനാകുന്നു. വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം കൃഷ്ണേന്ദു എ.മേനോന്‍ ആണ് നായിക. എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ പി.പി.കുഞ്ഞികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്‌മാന്‍, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരായി എത്തിയ സിജു വിത്സന്‍ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം സാറ്റര്‍ഡെ നയിറ്റ് ആണ് സിജു വിത്സന്റെതായി അവസാനം തീയേറ്ററുകളില്‍ എത്തിയ ചിത്രം.

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്റെ മോഷന്‍ ഡിജിറ്റല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സരിഗമ അവതരിപ്പിക്കുകയും എല്‍.എല്‍.പിയുമായി സഹകരിച്ച് മുഖരി എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിമോന്‍ പ്രഭാകര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യും. പുതിയ ഇ-സ്‌കൂട്ടര്‍ വാട്ടര്‍പ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി പരമാവധി വേഗത 70 കിലോമീറ്ററാണെന്നും കമ്പനി അറിയിച്ചു. 2500വാട്ട് (3.35എച്ച്പി) പീക്ക് പവര്‍ നല്‍കുന്ന 1200വാ്ട്ട് മോട്ടോര്‍ ആണ് ഒകായ ഇവി ഫാസ്റ്റിന് എഫ്3 ക്ക് കരുത്തേകുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുക്കും. ബാറ്ററിക്കും മോട്ടോറിനും മൂന്നു വര്‍ഷത്തെ വാറന്റിയോടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മാറ്റ് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഒകായ ഇവി ഫാസ്റ്റ് എഫ്3 ലഭ്യമാണ്. ബാറ്ററി പാക്കിന് മൂന്നു വര്‍ഷം/ 30000 കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇ-സ്‌കൂട്ടര്‍ ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്നൂവില്‍ നിന്നും ഉരുളയ്ക്കുപ്പേരിയില്‍ ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്റെ കഥാപാത്രങ്ങള്‍ എന്ന് തോന്നും അവര്‍ തമ്മിലുള്ള വാചകമടി കണ്ടാല്‍. അല്‍പ്പം വിശദമായി, സിനിമാ നിരൂപണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിവഴിപാട് നല്ലൊരു എന്റര്‍ടെയ്നര്‍ ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്‍ സമാഹാരം.തോമസിന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് ‘ഇങ്ങനെയും കാണാമല്ലോ’ എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്‍ത്ഥകമാവുന്നത്. ‘മെഡിവഴിപാട് – ജനിതകം’. ടോംസ്. ഗ്രീന്‍ ബുക്സ്. വില 408 രൂപ.

പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാമെന്ന് പഠനം. പ്രമേഹം, പൊണ്ണത്തടി മുതലായവയ്ക്ക് പ്രധാനകാരണം പഞ്ചസാര വേണ്ടെന്ന് വച്ചിരിക്കുകയാണ് പലരും. ഒരു കേക്കോ ചോക്ലേറ്റോ കഴിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഊര്‍ജ്ജവും ഉന്മേഷവുമൊക്കെ തോന്നാറില്ലേ? എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പഞ്ചസാര നമ്മുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കും, ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കും. പഞ്ചസാര ഡോപ്പമിന്‍ റിലീസ് ചെയ്യുകയും ഇത് തല്‍ക്ഷണം നമുക്ക് സന്തോഷം നല്‍കുകയും ചെയ്യും. നമ്മുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോള്‍, അത് പലപ്പോഴും വിഷാദം, ഉത്കണ്ഠ, അകാല ആസക്തി എന്നിവയിലേക്ക് നയിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ചിന്താശേഷിയും ഓര്‍മ്മശക്തിയുമൊക്കെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഗ്ലൂക്കോസിന്റെ അഭാവം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇത് ഏകാഗ്രത ഇല്ലാതാകുക, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറിവ് എന്നിവയിലേക്ക് നയിച്ചേക്കാം. ഒരാളുടെ ഉറക്കവും ശരീരത്തിലെ ഗ്ലൂക്കോസ് ലെവലുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഷുഗര്‍ ഡീട്ടോക്‌സ് ഡയറ്റ് പാലിക്കുന്ന ആളുകളില്‍ പലരുടെയും ഉറക്ക രീതികളെ ഇത് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര എന്നാല്‍ കൊഴുപ്പാണ്. നമ്മുടെ ശരീരത്തില്‍ ആവശ്യമായ മാക്രോന്യൂട്രിയന്റ് തന്നെയാണ് കൊഴുപ്പും. അതുകൊണ്ട് പഞ്ചസാരയുടെ അഭാവം പലപ്പോഴും അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇത് ബലഹീനത, ഓക്കാനം, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഗ്ലൂക്കോസ് എന്ന പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നത് പഞ്ചസാരയിലൂടെയാണ്. ഇത് ശരീരത്തിന് ഊര്‍ജ്ജം പകരും. പഞ്ചസാര ഒഴിവാക്കുന്നതുവഴി നഷ്ടമാകുന്നതും ഗ്ലൂക്കോസ് തന്നെയാണ്. ഇത് എപ്പോഴും അവശത തോന്നാനും ഒന്നിലും ഉത്സാഹം ഇല്ലാതാകാനും കാരണമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *