p5 yt cover

നവ കേരള സദസിനായി തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ പണം ചെലവാക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയ ഉത്തരവും സ്റ്റേ ചെയ്തു. മുനിസിപ്പല്‍ കൗണ്‍സില്‍ നിയമപ്രകാരം തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിനു നഗരസഭാ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചിറക്കര സ്വദേശി കസ്റ്റഡിയില്‍. കാര്‍ വാടകയ്ക്കു കൊടുത്തയാളെന്നു സംശയിക്കുന്നയാളാണു പിടിയിലായത്. കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ സംഘത്തിലെ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയര്‍ ടേക്കറാണെന്നും റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ യുവതിയാണെന്നുമുള്ള സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്‍ റെജിയോടു വൈരാഗ്യമുള്ള ചിലര്‍ നല്‍കിയ ക്വട്ടേഷനാണ് തട്ടിക്കൊണ്ടുപോകലെന്നും സംശയിക്കുന്നുണ്ട്. പോലീസ് റെജിയുടെ മൊഴിയെടുക്കുന്നുണ്ട്.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തി. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ മുന്‍ഗണനയും അനുമതിയും കിട്ടിയ ശേഷമേ തുക അനുവദിക്കൂ.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കണ്ണൂര്‍ വിസിയുടെ ചുമതല കുസാറ്റിലെ പ്രഫ. ബിജോയ് നന്ദന്. സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയിരിക്കേയാണ് ബിജോയ് നന്ദനു ചുമതല നല്‍കിയത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു പ്രോ- ചാന്‍സലറായ മന്ത്രി ബിന്ദു ചാന്‍സിലറായ ഗവര്‍ണര്‍ക്കയച്ച കത്ത് എങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതു ബാഹ്യസമ്മര്‍ദാണെന്നാണു ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണറാണ് വിസിയെ നിയമിച്ചത്. അതേ ഗവര്‍ണര്‍ തന്നെ നിയമനം ചട്ടപ്രകാരമല്ലെന്നു പറയുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും പിണറായി വിജയന്‍ പാലക്കാട്ട് പറഞ്ഞു.

ഓയൂരില്‍ കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍ ഉപയോഗിച്ചെന്നു പോലീസ്. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുകള്‍ വച്ച് കാര്‍ ഓടിച്ചെന്നാണ് വിവരം. അന്വേഷണം വഴിമുട്ടിക്കാനുള്ള തന്ത്രമാണ് ഇതിനു പിറകിലെന്നു പോലീസ് സംശയിക്കുന്നു.

ഇടുക്കി ചിന്നകനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ പ്രദേശങ്ങളാണ് റിസര്‍വ് വനമാക്കി ഉത്തരവിറക്കിയത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനു പാട്ടത്തിനു കൊടുത്തിരുന്ന പ്രദേശങ്ങളാണ് ഇവയില്‍ അധികവും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. വൈസ് ചാന്‍സലര്‍ നല്‍കിയ പട്ടിക തള്ളിയാണ് ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ സ്വജനപക്ഷപാതം കാണിച്ചെന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ബിനാമി ലോണ്‍ അനുവദിച്ചതു ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സിപിഎം കമ്മിറ്റിയാണെന്ന് രണ്ടു ഭരണസമിതി അംഗങ്ങള്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിനാമി വായ്പ നേടിയവരുടെ ഈട് തിരിച്ചു നല്‍കിച്ചതിനു പിന്നിലും സിപിഎം നേതാക്കളാണെന്നാണു മൊഴി.

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസിന്റെ പൈലറ്റ് വാഹനത്തിനു പിറകെ പോകാതെ രാഹുല്‍ ഗാന്ധിയുടെ വാഹനം റസ്റ്റ് ഹൗസിലേക്കു പോയി. കളക്ടറേറ്റിലെ പരിപാടിക്കുശേഷം രാഹുല്‍ ഗാന്ധി മാനന്താവാടിയിലേക്കു പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ബൈപ്പാസ് ജംഗ്ഷന്‍ എത്തിയപ്പോഴാണ് രാഹുലിന്റെ കാര്‍ പിറകെയില്ലെന്നു പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്കു കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന് ഡിസിസി നേതൃത്വം. അനുമതിയില്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസിനു പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വേദിയാക്കിയത് എന്തിനെന്ന് ഹൈക്കോടതി. പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വേദിയൊരുക്കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. 24 പക്ഷികളും രണ്ടു കടുവയുമുള്ള സംരക്ഷിത മേഖലയായ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉച്ചയ്ക്കു ശേഷം കേസ് തീര്‍പ്പാക്കും.

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിലെ തെളിവ് കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണത്തിനു സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.

ഒറ്റപ്പാലത്ത് നവകേരള സദസിന്റെ വേദിക്കരികില്‍ 21 വാഴ നട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇന്നലെ രാത്രിയാണ് വാഴ വെച്ചത്. രാവിലെ വാഴകള്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് വാഴകള്‍ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. വാഴവച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

സാമ്പത്തിക പ്രതിസന്ധിമൂലം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല വികസന പദ്ധതികള്‍ അവതാളത്തിലായി. മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ചു പദ്ധതികളാണ് മുടങ്ങിയത്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നീ പദ്ധതികള്‍ നടപ്പാക്കാനായിട്ടില്ല.

കേന്ദ്ര പദ്ധതികള്‍ കേരളം ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നില്ലെന്നും ഗുണഭോക്താക്കളുടെ എണ്ണമെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ടാണ് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. ഇതിനെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ആരും കേരളത്തിലെ ഭരണപക്ഷത്തില്ല. സുരേഷ് ഗോപി പറഞ്ഞു.

ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണമായതിനാലാണു പ്രതികളിലേക്ക് എത്താന്‍ വൈകുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.

അര്‍ദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ വിജനമായ ഇരുട്ടത്ത് ഇറക്കിവിട്ടെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ജീവനക്കാര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി. വാണിയംപാറ സ്വദേശി രജനിയാണ് ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്‍കിയത്. തൃശൂരില്‍നിന്നു വാണിയംപാറയിലേക്ക് യാത്ര ചെയ്ത ഇവരെ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നാണു പരാതി.

സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിനു കാരണം ജോലി സമ്മര്‍ദ്ദമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പൊലീസില്‍ ആത്മഹത്യ കുറയ്ക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലം കൊട്ടിയത്ത് ഇസ്രേലി യുവതിയും താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നെന്ന് 75 കാരനായ ഭര്‍ത്താവ് കൃഷ്ണചന്ദ്രന്‍. ആരോഗ്യപ്രശ്നങ്ങള്‍മൂലമാണ് 36 കാരിയായ രാധ എന്ന സത്വ ആത്മഹത്യക്കു സ്വയം കുത്തിയത്. കുത്ത് മാരകമല്ലെന്നു കണ്ട രാധ മരിക്കണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് താന്‍ കഴുത്തറുത്തതെന്നും താനും സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും കൃഷ്ണചന്ദ്രന്‍ മൊഴി നല്‍കി. ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന ഇയാളുടെ ശിഷ്യയായിരുന്നു ഇസ്രേലി യുവതി. അടുപ്പത്തിലായ ഇവര്‍ പിന്നീട് വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു.

ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്.

മൂവാറ്റുപ്പുഴ പേഴക്കാപ്പിള്ളിയില്‍ അതിഥി തൊഴിലാളിയുടെ മകന്‍ ഷോക്കേറ്റു മരിച്ചു. സഹോദരന് പരിക്കേറ്റു. 11 വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്.

താമരശ്ശേരിയില്‍ കാര്‍ണിവല്‍ ഷെഡിലെ മരണക്കിണര്‍ സൈക്കിള്‍ അഭ്യാസിയായ ബീഹാര്‍ സ്വദേശി മരിച്ച നിലയില്‍. ബാക്കാ സ്വദേശി ഷഫീക് (49) ആണ് മരിച്ചത്.

ആലുവയില്‍ ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.

പിഎസ് സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യത എസ്എസ്എല്‍സി. പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷമാത്രം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ജനുവരി 3. ശമ്പള സ്‌കെയില്‍: 26,500 – 60,700.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും. നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടത്. ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് ഗവര്‍ണറുടെ നടപടി.

മണിപ്പൂരിലെ വ്യൂലാന്‍ഡിലെ ഉഖ്‌റുല്‍ ടൗണില്‍ ബാങ്ക് കവര്‍ച്ച. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ആയുധധാരികളായ സംഘം 18 കോടി രൂപ കൊള്ളയടിച്ചു.

ബെംഗളൂരുവില്‍ 15 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി അയ്യായിരത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി.

കൈക്കൂലി വാങ്ങിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. മധുര ഡിണ്ടിഗലില്‍ മണല്‍ കോണ്‍ട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കോഴ വാങ്ങിയ അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസാണ് അറസ്റ്റുചെയ്തത്. തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് ഇഡി നടപടി വ്യാപകമായിരിക്കെയാണ് അറസ്റ്റ്.

പാകിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ലെന്ന് മക്കള്‍. അമ്മയെ കാണേണ്ടെന്നും അവര്‍ പറഞ്ഞു. അഞ്ജു ഇതുവരെ രാജസ്ഥാനിലെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിട്ടില്ല. മക്കളെ കാണാനും സാധിക്കുമെങ്കില്‍ കൂട്ടിക്കൊണ്ടുപോകാനുമാണ് മടങ്ങിയെത്തിയതെന്നാണ് അഞ്ജു നേരത്തെ പറഞ്ഞിരുന്നത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാന്‍കാരന്‍ നസ്റുല്ലയെ അഞ്ജു വിവാഹം ചെയ്തിരുന്നു.

ഒരാഴ്ച നീണ്ട വെടിനിറുത്തലിനുശേഷം ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം. വെടിനിറുത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബന്ദികളെ മോചിപ്പിക്കുന്നതു ഹമാസ് നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് ആക്രമണം.

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് റായപൂരില്‍ 7 മണിക്ക്. ആദ്യത്തെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാമത്തെ മത്സരം ജയിച്ച് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം തീപാറുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതി നവംബറിലും വന്‍തോതില്‍ ഉയര്‍ന്നു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം നിരവധി റിഫൈനറികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതും ഉത്സവകാലത്തെ മികച്ച ഉപയോക്തൃ ഡിമാന്‍ഡുമാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കൂടാന്‍ വഴിയൊരുക്കിയതെന്ന് ഷിപ്പ്-ട്രാക്കിംഗ് സ്ഥാപനങ്ങളായ വൊര്‍ട്ടെക്‌സ, കെപ്‌ളര്‍ എന്നിവ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി 9 ശതമാനം വര്‍ധിച്ചുവെന്നാണ് വൊര്‍ട്ടെക്‌സയുടെ റിപ്പോര്‍ട്ട്. 5 ശതമാനം വര്‍ധനയാണ് കെപ്‌ളര്‍ വിലയിരുത്തിയത്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് വിപണിവിലയേക്കാള്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് റഷ്യ എണ്ണ നല്‍കുന്നത്. കെപ്‌ളര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് നവംബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ 9 ശതമാനം പ്രതിമാസ വര്‍ധനയുണ്ടായിരുന്നു.നവംബറില്‍ ഇറക്കുമതി പ്രതിദിനം 1.73 മില്യണ്‍ ബാരലായിരുന്നു. ഒക്ടോബറിലെ 1.58 മില്യണില്‍ നിന്നാണ് വര്‍ധന. ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് സൗദി അറേബ്യ പോലുള്ള പ്രധാന മിഡില്‍ ഈസ്റ്റ് കയറ്റുമതിക്കാരുമായും കരാറുകളുണ്ട്. ഒക്ടോബറിലും നവംബറിലും ഇന്ത്യയുടെ സൗദി എണ്ണ ഉപഭോഗത്തില്‍ 25 ശതമാനത്തിലധികം കുറവുണ്ടായി.

വണ്‍ പ്ലസിന്റെ ഉടന്‍ വിപണിയില്‍ അവതരിക്കാനിരിക്കുന്ന മൊബൈലാണ് വണ്‍ പ്ലസ് 12. അടുത്ത തലമുറ വണ്‍ പ്ലസ് ഫോണ്‍ നിലവില്‍ വണ്‍ പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 6.70 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയുമായിരിക്കും ഫോണിനുള്ളത്. ഡിസ്‌പ്ലേ 4,500 നിറ്റ്സ് വരെ പരമാവധി തെളിച്ചം വാഗ്ദാനം ചെയ്യും. വണ്‍ പ്ലസ് 12 സ്പെസിഫിക്കേഷനുകളില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ്, 64എംപി ടെലിഫോട്ടോ ലെന്‍സ്, 24എംപി വരെ റാം, 100വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,400എംഎഎച്ച് ബാറ്ററി എന്നിവയുണ്ടായിരിക്കും. ഈ ഉപകരണത്തിന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സംവിധാനം ഉണ്ടായിരിക്കും, ഇതിന് ഹാസല്‍ബ്ലാഡിന്റെ പിന്തുണയുണ്ടാകും. വണ്‍ പ്ലസ് സ്വയം വികസിപ്പിച്ചെടുത്ത ”സൂപ്പര്‍ ലൈറ്റ് ആന്‍ഡ് ഷാഡോ ഇമേജ് എഞ്ചിന്‍” സാങ്കേതികവിദ്യയും വണ്‍ പ്ലസ് 12 അവതരിപ്പിക്കും. മറ്റു കാര്യങ്ങളുടെ കൂടെ വണ്‍ പ്ലസ് 12ന്റെ വിലയും ഔദ്യോഗിക സവിശേഷതകളും ഡിസംബര്‍ 5 ന് ചൈനയില്‍ വെളിപ്പെടുത്തും.

ദിലീപ് ചിത്രം ‘തങ്കമണി’യുടെ ടീസര്‍ പുറത്തിറങ്ങി. ചുരുങ്ങിയ സമയം കൊണ്ടാണ് ടീസര്‍ ആരാധകശ്രദ്ധ നേടിയത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദീഖ്, മനോജ്.കെ.ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍.ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ‘തങ്കമണി’. രതീഷ് രഘുനന്ദന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിങ്: ശ്യാം ശശിധരന്‍. വില്യം ഫ്രാന്‍സിസ് ആണ് ‘തങ്കമണി’ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ബി.ടി.അനില്‍ കുമാര്‍ ഗാനരചന നിര്‍വഹിക്കുന്നു.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗരുഡന്‍’ ഒടിടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നവംബര്‍ 3ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് സിനിമയുടെ പ്രമേയം. കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോന്‍ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗല്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ. മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സിദ്ദിഖ്, ദിലീഷ് പോത്തന്‍,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

വിപണിയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങില്‍ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്സറ്റര്‍. മൈക്രോ എസ്യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്മെന്റില്‍ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്. എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില. സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തിയത്. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ് നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്യുവിയായിക്കും എക്സ്റ്റര്‍. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ എക്സ്റ്റര്‍ നല്‍കും. ഇത് സെഗ്മെന്റില്‍ മറ്റെങ്ങുമില്ല.

പ്രകൃതിയെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയായും ജലത്തെക്കുറിച്ച് പറയുമ്പോള്‍ ജലമായും മാറുന്ന പുതുകവിതയിലെ ശ്രദ്ധേയനായ കവിക്ക്, കവിതയെക്കുറിച്ചു പറയുമ്പോള്‍ കവിതയായി മാറുന്ന ഒരധ്യാപകന് നല്‍കുന്ന സ്‌നേഹാദരമാണ്, ഗഹനമായ കവിതാപഠനങ്ങളും വൈയക്തികാനുഭവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ പുസ്തകം. കറുത്ത കല്ല് മുതല്‍ മഞ്ഞ പറന്നാല്‍ വരെയുള്ള സമാഹാരങ്ങളിലെ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍. ഡോ. എം. ലീലാവതി, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങി വി.വി. സ്വാമിവരെയുള്ള 31 എഴുത്തുകാര്‍ അണിനിരക്കുന്നു ഈ സമാഹാരത്തില്‍. ‘രണ്ടുകൊട്ട കൂട്ടിവച്ച് ഭൂഗോളമുണ്ടാക്കാം’. എഡിറ്റര്‍ – ഡോ. സ്മൃതി എസ് ബാബു. കറന്റ് ബുക്സ്. വില 325 രൂപ.

തണുപ്പു കാലത്ത് ന്യുമോണിയ കേസുകള്‍ പലപ്പോഴും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസകോശ അറകളില്‍ നീര്‍ക്കെട്ടിന് ന്യുമോണിയ കാരണമാകും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമെല്ലാം ന്യുമോണിയ സംഭവിക്കാം. തണുപ്പ് കാലത്ത് പലരും ദീര്‍ഘനേരം വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നതിനാല്‍ രോഗാണുക്കള്‍ അതിവേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പടരാനും സാധ്യതയുണ്ട്. നെഞ്ചിന് അസ്വസ്ഥത, ചുമ, കുളിര്‍, പനി, ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍. സമയത്തിനു ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശത്തിനു ക്ഷതം അടക്കമുള്ള രോഗസങ്കീര്‍ണതകളിലേക്ക് ഇത് നയിക്കാം. ജീവിതശൈലി മാറ്റങ്ങളിലൂടെ തണുപ്പ് കാലത്ത് ന്യുമോണിയ സാധ്യതകള്‍ കുറയ്ക്കാനാകും. പോഷണ സമൃദ്ധമായ ഭക്ഷണം, ആവശ്യത്തിനു വ്യായാമം, ഉറക്കം എന്നിവ ഇക്കാര്യത്തില്‍ പ്രധാനമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ബാക്ടീരിയ വളര്‍ച്ച തടയുകയും ചെയ്യുന്ന സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി, യോഗര്‍ട്ട് എന്നിവയുടെ ഉപയോഗം ന്യൂമോണിയ തടയാന്‍ സഹായിക്കും. ദിവസവും നടപ്പ് പോലെയുള്ള എയ്റോബിക് വ്യായാമങ്ങളില്‍ ഏതെങ്കിലും പിന്തുടരുന്നതും സഹായകമാണ്. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നതും തണുപ്പ് കാലത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. സമ്മര്‍ദവും ശ്വാസകോശ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. മെഡിറ്റേഷന്‍, യോഗ പോലുള്ള സമ്മര്‍ദ ലഘൂകരണത്തില്‍ സഹായിക്കും. കുട്ടികളില്‍ ന്യുമോണിയ ചികിത്സയ്ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പിന്തുടരണം. കൈകളുടെ ശുചിത്വവും അതിപ്രധാനമാണ്. തിരക്കുള്ള ഇടങ്ങളും രോഗികളുമായുള്ള സഹവാസവും ഒഴിവാക്കുന്നതും രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.34, പൗണ്ട് – 105.32, യൂറോ – 90.83, സ്വിസ് ഫ്രാങ്ക് – 95.32, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.10, ബഹറിന്‍ ദിനാര്‍ – 221.16, കുവൈത്ത് ദിനാര്‍ -269.85, ഒമാനി റിയാല്‍ – 216.49, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.59.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *