S5 yt cover

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന സന്ദശമാണ് ബാഗുകളില്‍ നല്‍കുന്നത്. വളങ്ങളെ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡാക്കുന്ന ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്സ്’ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് പുതിയ ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കും. നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകള്‍ ആയിരം പഞ്ചായത്തുകളായി വര്‍ധിക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.

കെ-ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമുണ്ടായെന്ന് സിഎജി. നഷ്ടമുണ്ടാക്കിയതിനു സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടി. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് കരാറുണ്ടാക്കിയത്.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

പതിനാറ്, പതിനെട്ടു വയസിന് ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ലാതാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പദ്ധതി ഉപേക്ഷിച്ചാല്‍ കേന്ദ്രത്തില്‍നിന്ന് പതിനായിരം കോടി രൂപ കിട്ടാതാകും. ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം രണ്ടു വര്‍ഷമായി കിട്ടുന്നില്ലെങ്കിലും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 212 കോടി രൂപയും ഉള്‍പ്പെടെ 1,762 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത മഞ്ചേരി മെഡിക്കല്‍ കൊളജിലെ ഫൊറന്‍സിക് മേധാവി ഡോ. ഹിതേഷിനെതിരേ പൊലീസ് റിപ്പോര്‍ട്ട്. അമിത ലഹരിയും ഹൃദ്രോഹവുമാണു മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. ശരീരത്തിലേറ്റ പരിക്കുകള്‍ മരണ കാരണമായെന്ന് സര്‍ജന്‍ എഴുതി ചേര്‍ത്തതിനെതിരേയാണു പോലീസ് റിപ്പോര്‍ട്ട്. കേസ് സിബിഐക്കു വിട്ടിരിക്കേയാണ് പോലീസ് ഇങ്ങനെ റിപ്പോര്‍ട്ടു തയാറാക്കിയത്.

വയനാട്ടിലെ മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി. ബെന്നിയുടെ അപേക്ഷയില്‍ തീരുമാനമാകാതെ ആഭ്യന്തര വകുപ്പ്. ബെന്നിയെ മാറ്റിയാല്‍ അന്വേഷണത്തിനു തരിച്ചടിയാകുമെന്ന വിലയിരുത്തലാണു തീരുമാനം വൈകാന്‍ കാരണം. കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്.

ഓട പണിയാന്‍ പോലും പണമില്ലാത്ത സംസ്ഥാന സര്‍ക്കാരാണു വികസനം ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നികുതി പിരിവ് കാര്യക്ഷമമല്ല. സ്വര്‍ണക്കടകളില്‍നിന്നും ബാറുകളില്‍നിന്നും നികുതി പിരിക്കുന്നില്ല. ധനമന്ത്രി ബാലഗോപാല്‍ പ്രയാസപ്പെടുകയാണ്. സതീശന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ റിസോര്‍ട്ട് ബിസിനസ് നടത്തുന്നുണ്ടെന്നു ബാര്‍ കൗണ്‍സിലിനു പരാതി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി അഡ്വ. സികെ സജീവ് ആണ് പരാതി നല്‍കിയത്.

ലക്ഷങ്ങള്‍ വിലവരുന്ന 96 കടല്‍ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പിടിയിലായി. ചെന്നൈ സ്വദേശി ഏഴില്‍ സത്യ അരശനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇടതു സഹയാത്രികന്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്കു കാരണമായ മലപ്പുറം പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍ മാലിന്യപ്രശ്നമില്ലെന്നു ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടു നല്‍കി. ഫാക്ടറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനെത്തിയ സമിതി ജനങ്ങളുടെ അഭിപ്രായം കേട്ടില്ലെന്നും ഏകപക്ഷീയമായി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.

തിരുവനന്തപുരം തിരുവല്ലം ടോള്‍ പ്ലാസയില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് ഒരു വശത്തേക്ക് 150 രൂപ നല്‍കണം. നേരത്തെ 120 രൂപയായിരുന്നു. 30 രൂപയാണ് വര്‍ധിച്ചത്. ഇന്നു മുതല്‍ ഇരുവശത്തേക്കും 225 രൂപ നല്‍കണം.

എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വികാരിയായി ഫാ. ആന്റണി പൂതവേലില്‍ ചുമതലയേറ്റു. 44 ദിവസം മുന്‍പു നിയമിച്ചതാണെങ്കിലും ഒരു വിഭാഗം വിശ്വാസികള്‍ ഉപരോധിച്ചതിനാല്‍ ചുമതല ഏറ്റിരുന്നില്ല. കനത്ത പൊലീസ് കാവലോടെയാണ് വികാരി ചുമതല ഏറ്റത്.

ഹരിപ്പാട് കാര്‍ത്തികപ്പള്ളി കായംകുളം റോഡില്‍ ചൂളത്തെരുവ് ജംഗ്ഷനിലെ ഇരട്ട ആല്‍മരം വെട്ടിമാറ്റി. ഏതു നിമിഷവും മറിഞ്ഞുവീഴുമെന്ന ഭീഷണിയിലായതിനാലാണ് മുറിച്ചത്.

ഗവിയില്‍ വനം വാച്ചറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ മൂന്നു വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. വനം വകുപ്പ് വാച്ചര്‍ വര്‍ഗീസ് രാജിനാണ് മര്‍ദ്ദനമേറ്റത്.

വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. ആര്‍ട്ടിഫിഷ്യല്‍ നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്നാണു നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയും ഗ്രീസും സന്ദര്‍ശിക്കും. 22 ന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലേക്കു പോകുന്നത്. 25 നു ഗ്രീസിലേക്കു പോകും.

ഡല്‍ഹിയിലെ സിപിഎം ഓഫീസായ സുര്‍ജിത് ഭവനില്‍ ജി 20 ഉച്ചകോടിക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു. ഗേറ്റുകള്‍ പൊലീസ് പൂട്ടി. അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടുന്നില്ല. പരിപാടിയില്‍ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പങ്കെടുത്തിരുന്നു.

അഞ്ഞൂറു രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ചതിന് തമിഴ്നാട്ടില്‍ വിമുക്ത ഭടനും അഭിഭാഷകനും പിടിയില്‍. 45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് പിടികൂടിയത്. പൂക്കടക്കാരന് ലഭിച്ച നോട്ടാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ, വിരുഗമ്പാക്കത്ത് അഭിഭാഷകനായ 62 കാരന്‍ വി സുബ്രഹ്‌മണ്യന്‍ എന്നിവരാണു പിടിയിലായത്.

ബംഗളുരുവില്‍ എക്സ്പ്രസ് ട്രെയിനില്‍ തീ പിടിത്തം. കെഎസ്ആര്‍ ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിയശേഷമാണു തീപിടിച്ചത്.

ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചുകൊന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഈ കേസിലും പ്രതിയാണ്.

ചെന്നൈയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്നതായാണ് സംശയം. വാഹനാപകടത്തില്‍ പരിക്കേറ്റ അച്ഛനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടില്‍ കുട്ടികള്‍ തനിച്ചായതിനാല്‍ അമ്മൂമ്മയെ വരുത്തിയതായിരുന്നു.

റഷ്യയുടെ തലസ്ഥനമായ സെന്‍ട്രല്‍ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം. ആക്രമണം നടത്തിയത് യുക്രൈനാണെന്ന് റഷ്യ ആരോപിച്ചു. റഷ്യന്‍ തലസ്ഥാനത്ത് ഇത്രയും വലിയൊരു ആക്രമണം ഇതാദ്യമായാണ്.

ലണ്ടനിലെ ആശുപത്രിയില്‍ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി എന്ന 33 കാരി കുറ്റക്കാരിയെന്ന് കോടതി. കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ലൂസി ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തിയത്.

ഇന്ത്യയില്‍ വിപണി തുറക്കാനായി ഒരുങ്ങിയിരിക്കുന്നത് ഇരുപതോളം വിദേശ ബ്രാന്‍ഡുകള്‍. അടുത്ത 6-8 മാസത്തിനുള്ളില്‍ തന്നെ ഇവയെല്ലാം ഇന്ത്യയിലെത്തിയേക്കും. ഇതോടെ രാജ്യത്തെ റീറ്റെയ്ല്‍ വില്‍പ്പന വര്‍ധിക്കും. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, അമേരിക്കന്‍ സ്പോര്‍ട്സ് പാദരക്ഷാ ബ്രാന്‍ഡായ ഫുട്ലോക്കര്‍, അര്‍മാനിയുടെ ലക്ഷ്വറി കഫേ ബ്രാന്‍ഡായ അര്‍മാനി കഫേ, ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ ഡന്‍ഹില്‍, ചൈനീസ് ബ്രാന്‍ഡ് ഷെയിന്‍, സ്പാനിഷ് ലക്ഷ്വറി ബ്രാന്‍ഡായ ബലെന്‍സിയാഗ,യു.കെ ആസ്ഥാനമായുള്ള ബോട്ടിക് കഫേ ഉള്‍പ്പെടെയുള്ള 20 വിദേശ ബ്രാന്‍ഡുകളാകും ആദ്യം ഇന്ത്യയിലെത്തുക. കോവിഡിന് മുമ്പുള്ള കാലയളവില്‍ പ്രതിവര്‍ഷം ഇന്ത്യയിലെത്തിയിരുന്നത് ഏകദേശം 10 വിദേശ ബ്രാന്‍ഡുകളായിരുന്നു. മെച്ചപ്പെട്ട റീറ്റെയ്ല്‍ വിപണിയും വര്‍ധിച്ചുവരുന്ന ഉപഭോക്തൃ താത്പര്യവുമാണ് ഇന്ത്യയിലേക്ക് വിദേശ ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നതത്രെ. റിലയന്‍സ്, ആദിത്യ ബിര്‍ള തുടങ്ങിയ വലിയ ഗ്രൂപ്പുകള്‍ വിദേശ ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതും മറ്റൊരു കാരണമാണ്. ആദ്യ ഘട്ടത്തില്‍ ഈ ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും മുംബൈ, ഡല്‍ഹി-എന്‍.സി.ആര്‍, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാകും എത്തുക. 2023ന്റെ ആദ്യ പകുതിയില്‍ വിദേശ, ആഭ്യന്തര ബ്രാന്‍ഡുകളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ റീറ്റെയ്ല്‍ ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു. വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ ഇരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇനി മുതല്‍ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. ടൈപ്പ് ചെയ്ത് നല്‍കുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പണ്‍ എഐയുടെ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നു രീതിക്ക് സമാനമാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കുമായി ലഭ്യമായി തുടങ്ങിയാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സാധാരണ സ്റ്റിക്കറുകള്‍ അയക്കാന്‍ വേണ്ടി അവ സെലക്ട് ചെയ്യുന്നയിടത്ത് എഐ സ്റ്റിക്കറുകള്‍ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടണും ഉണ്ടാകും. ഫീച്ചര്‍ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കള്‍ ബട്ടണ്‍ ടാപ്പു ചെയ്യണം. തുടര്‍ന്ന് നമ്മുക്ക് ആവശ്യമായ എഐ സ്റ്റിക്കറിന് വേണ്ടിയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യാനുള്ള സ്ഥലം ലഭിക്കും. ഇവിടെ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഒരു സെറ്റ് സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. ഈ ഫീച്ചര്‍ ചിലപ്പോള്‍ പെയ്ഡ് ആയിരിക്കാം എന്നാണ് വിവരം. പുതിയ എഐ പവര്‍ ഫീച്ചര്‍ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകള്‍ മെസേജായി ലഭിക്കുന്നയാള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അത് എവിടെ സൃഷ്ടിച്ചതാണെന്ന വാട്ടര്‍മാര്‍ക്ക് അതില്‍ ഉണ്ടാകും.

ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ ടീസര്‍ എത്തി. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജനാണ്. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഐന്‍സ്റ്റീന്‍ മീഡിയ,ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ വിന്‍സന്റ് സ്‌കറിയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

സാമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. ‘വിജനമൊരു തീരം’ എന്നു തുടങ്ങുന്ന ഗാനത്തിന് അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ചു. കെ.എസ്.ഹരിശങ്കറും ദിവ്യ.എസ്.മേനോനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എന്‍ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.

ഇലക്ട്രിക് കാര്‍ വിപണിയെ അമ്പരപ്പിക്കാന്‍ ബിവൈഡി (ബില്‍റ്റ് യുവര്‍ ഡ്രീംസ്) എത്തുന്നു. ഇലക്ട്രിക് കാര്‍ വിപണിയിലെ ചൈനീസ് സാന്നിധ്യമാണ് ബിവൈഡി. നിലവില്‍ 2 മോഡലുകള്‍ വിപണിയിലെത്തിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. ബിവൈഡി ഇ6, ആറ്റോ 3 എന്നിവയ്ക്ക് ശേഷം അവരുടെ മൂന്നാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി സീ ലയണ്‍ എന്ന പേര് നിര്‍മാതാക്കള്‍ ട്രേഡ്മാര്‍ക്ക് ചെയ്തു. മാത്രമല്ല ഇതിനോടകം പുതിയ മോഡല്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണോ, അതോ പുതിയ മോഡലാണോ എന്ന കാര്യത്തില്‍ കൃത്യമായി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമാണ് ഇതെന്ന് രൂപത്തില്‍ നിന്നു വ്യക്തമാകുന്നു. ആറ്റോ 3 മോഡലുമായി വലുപ്പത്തില്‍ സാമ്യമുണ്ടെങ്കിലും ആ മോഡലിനെക്കാള്‍ 315 എംഎം നീളവും 35 എംഎം വീതിയും 5 എംഎം ഉയരവും ഈമോഡലിനു കൂടുതലുണ്ട്. ഓള്‍വീല്‍ അല്ലെങ്കില്‍ റിയര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ വാഹനത്തിനു ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 204 എച്ച്പി പരമാവധി കരുത്തും 310 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ടാകും. 82.5 കിലോവാട്ട് ബാറ്ററിയുള്ള വാഹനം പരമാവധി 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് സൂചന.

ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാന്‍ വന്നെത്തുകയാണ്, അന്‍പോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങള്‍. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിന്റെ മുന്‍നിരയില്‍. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്നേഹക്കെട്ടിപ്പിടിത്തത്തില്‍ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങള്‍ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദര്‍ശിക്കുന്ന നിങ്ങളും എല്ലാര്‍ക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും! ‘ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും’. ചന്ദ്രമതി. എച്ആന്‍ഡ്സി ബുക്സ്. വില 133 രൂപ.

ഏറ്റവും മാരകമായ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് മരണ നിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍. രക്തത്തിലെ നാലു പ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുന്ന 4എംപി എന്ന ഈ രക്തപരിശോധന പിഎല്‍സിഒഎം2012 എന്ന പ്രവചന മോഡലുമായി ചേര്‍ത്ത് പരീക്ഷിച്ചാല്‍ ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്താമെന്ന് ഗവേഷകര്‍ പറയുന്നു. ശ്വാസകോശത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്ക് പടരും മുന്‍പ് ഈ അര്‍ബുദം കണ്ടെത്തി ചികിത്സിച്ചാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 63 ശതമാനമാണ്. എന്നാല്‍ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് എട്ട് ശതമാനമായി കുറയും. നിലവില്‍ ശ്വാസകോശ അര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള ആദ്യ പടിയായ ചെസ്റ്റ് സിടി സ്‌കാനുകള്‍ ചെലവേറിയ പരിശോധനയാണ്. ഇതുമൂലം റേഡിയേഷന്‍ ഏല്‍ക്കാനും തെറ്റായ രോഗനിര്‍ണയം നടക്കാനും സാധ്യതയുണ്ട്. ശ്വാസകോശാര്‍ബുദം ബാധിക്കപ്പെട്ട 552 രോഗികളുടെ ഡേറ്റയാണ് ഈ പഠനത്തിനായി പരിശോധിച്ചത്. ഇവരില്‍ 387 പേര്‍(70%) പഠന കാലയളവായ ആറു വര്‍ഷത്തില്‍ മരണപ്പെട്ടു. നിലവില്‍ 16 ശതമാനം ശ്വാസകോശാര്‍ബുദങ്ങള്‍ മാത്രമേ ആദ്യ ഘട്ടങ്ങളില്‍ നിര്‍ണയിക്കപ്പെടുന്നുള്ളൂ. ഈ നിരക്ക് ഉയര്‍ത്താനും നിരവധി രോഗികളുടെ അതിജീവനം സാധ്യമാക്കാനും പുതിയ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.16, പൗണ്ട് – 105.88, യൂറോ – 90.39, സ്വിസ് ഫ്രാങ്ക് – 94.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.23, ബഹറിന്‍ ദിനാര്‍ – 220.59, കുവൈത്ത് ദിനാര്‍ -270.11, ഒമാനി റിയാല്‍ – 216.00, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *