yt cover 7

നാളെ തുടങ്ങുന്ന നിയമസഭയുടെ ഏഴാം സമ്മേളനം പ്രക്ഷുബ്ധമാകും. വിഴിഞ്ഞത്തെ സംഘര്‍ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിമയന ശുപാര്‍ശക്കത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസാക്കും. പതിനാലു സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണു പാസാക്കുക.

വിഴിഞ്ഞം തുറമുഖ പ്രദേശത്തു മാത്രമേ കേന്ദ്രസേനയെ നിയോഗിക്കൂവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തിനു പുറത്ത് ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്ട് പറഞ്ഞു.

വ്യവസായികള്‍ക്കു കേരളം സാത്താന്റെ നാടാണെന്ന് ശശി തരൂര്‍. കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കാനുള്ള അനുമതിക്കായി 214 ദിവസം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങണം. എന്നാല്‍ ഒറ്റ ദിവസംകൊണ്ടു പൂട്ടിക്കും. തൊഴിലില്ലായ്മ കേരളത്തില്‍ വര്‍ധിക്കുകയാണ്. യുവജനങ്ങളില്‍ 40 ശതമാനം പേര്‍ക്ക് ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുത്തു, വോട്ട് വാങ്ങുകയാണ്. എന്നിട്ട് കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ധനമന്തി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നു. തരൂര്‍ പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കോണ്‍ഗ്രസ് നേതാക്കളുടെ വിലക്കുകള്‍ക്കിടയില്‍ ശശി തരൂര്‍ എംപി പത്തനംതിട്ടയില്‍. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം സന്ദര്‍ശിക്കും. അടൂരില്‍ ബോധിഗ്രാം സെമിനാറിലും പങ്കെടുക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയര്‍മാന്‍ ജെ എസ് അടൂര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം. പരിപാടിയിലേക്ക് ക്ഷണമുള്ള ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ല. ആന്റോ ആന്റണി എംപിയും പി മോഹന്‍രാജും പങ്കെടുക്കും.

കോണ്‍ഗ്രസില്‍ ശശി തരൂരുമായി ബന്ധപ്പെട്ടു വളരുന്ന വിഭാഗീയതയില്‍ മുസ്ലിം ലീഗിന് അതൃപ്തി. വിഷയം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇന്നു ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണു കോണ്‍ഗ്രസിലെ വിഭാഗീയത ചര്‍ച്ചയായത്.

ശശി തരൂരിന്റെ കോട്ടയം, പത്തനംതിട്ട സന്ദര്‍ശനങ്ങള്‍ വിവാദമാക്കേണ്ടിയിരുന്നില്ലെന്നു കെ. മുരളീധരന്‍ എംപി. തരൂര്‍ അറിയിച്ചില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് മാധ്യമങ്ങളെയല്ല, കെപിസിസിയിലാണ് അറിയിക്കേണ്ടിയിരുന്നത്. ശശി തരൂര്‍ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുരളീധരന്‍ പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ട് തട്ടിപ്പില്‍ ഇരുപത്തൊന്നര കോടി രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍നിന്നും പണം അപഹരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശക്കത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക്. ഇതിന്റെ ഭാഗമായി തദ്ദേശ മന്ത്രി ഇടപെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചക്കു വിളിച്ചു. നാളെ വൈകിട്ട് നാലിനു സെക്രട്ടേറിയറ്റിലാണ് ചര്‍ച്ച.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിലെത്തി. മഴ പെയ്യുന്നതും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവു കുറച്ചതുമാണ് കാരണം. സംഭരണ ശേഷിയായ 142 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളം തുറന്നുവിടുമെന്നു മുന്നറിയിപ്പുണ്ട്.

പാലക്കാട് പോക്സോ കേസില്‍ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്നു പരാതി നല്‍കിയ ലീഗല്‍ കൗണ്‍സലറെ മാറ്റിനിര്‍ത്താന്‍ വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവിട്ടു. ലീഗല്‍ കൗണ്‍സലര്‍ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവിലെ നിര്‍ദേശം. 2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്ട്രര്‍ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടര്‍ സുബ്രഹ്‌മണ്യന്‍ ശ്രമിച്ചെന്നാണ് ലീഗല്‍ കൗണ്‍സലര്‍ ജില്ലാ ജഡ്ജിക്കു പരാതി നല്‍കിയത്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ കാവിവത്കരണം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ല. പ്രോട്ടോക്കോളനുസരിച്ച് ചാന്‍സലറുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോ ചാന്‍സലര്‍. അതെങ്ങനെ പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ ചോദിച്ചു.

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ റിട്ടയേഡ് എസ്പി എം ഹരിദാസ് അന്തരിച്ചു. 83 വയസായിരുന്നു. 1984 ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയത് ഹരിദാസാണ്.

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ചു മൂന്നു പശുക്കളും അഞ്ചു കിടാങ്ങളും ചത്തെന്നു പരാതി. കണ്ണൂരില്‍ നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. തിന്നത് ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്റേറിനറി സര്‍ജന്‍ പറയുന്നു.

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ കവുങ്ങ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കായികമേളക്കിടെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മരിച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്കു പരിക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ കെ.പി. അഫിതക്കാണ് പരിക്കേറ്റത്.

മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ സഹൃത്തുക്കളില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്.

ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് സൈനികനാണ്.

മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി കടലില്‍ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മെയില്‍ അകലെയാണ് അപകടമുണ്ടായത്. കോസ്റ്റല്‍ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ആഡംബര കാറില്‍ കടത്തുകയായിരുന്ന 300 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശി പ്രകാശ്, ബാംഗ്ലൂര്‍ സ്വദേശി രാജേഷ് എന്നിവരാണു തമിഴ്നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡത്തു തമിഴ്നാട് പൊലീസിന്റെ പിടിയിലായത്.

ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ. മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണ്. സംഘടനയ്ക്കു ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ. ഭാരവാഹികള്‍ മുതല്‍ താഴേ തട്ടിലുള്ള അംഗങ്ങള്‍ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖാര്‍ഗേ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദി കാഷ്മീര്‍ ഫയല്‍സ്’ ചലച്ചിത്രം ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ടയുമാണെന്ന’ ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനും, ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡിന്റെ നിലപാടിനെ പിന്തുണച്ച് ഐഎഫ്എഫ്ഐയിലെ മറ്റു മൂന്നു ജൂറി അംഗങ്ങള്‍ രംഗത്ത്. ജിങ്കോ ഗോട്ടോ, പാസ്‌കെല്‍ ചാവന്‍സ്, ജാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍ എന്നിവര്‍ ചേര്‍ന്ന് ട്വിറ്ററിലാണ് ജൂറി ചീഫ് ലാപിഡ് പറഞ്ഞതു ശരിയാണെന്നു സ്ഥിരീകരിച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വിവാദ നായകന്‍ കമ്പ്യൂട്ടര്‍ ബാബ. മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. മുന്‍മുഖ്യമന്ത്രി കമല്‍നാഥും യാത്രയില്‍ പങ്കെടുത്തു. യാത്ര ഇന്നു വൈകുന്നേരം രാജസ്ഥാനിലേക്കു പ്രവേശിക്കും.

ആര്‍എസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ജയ് സിയ റാം’ എന്ന് പറയാന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കു മടിയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സ്ത്രീക്കും ആര്‍എസ്എസിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ ജീവനക്കാരെ പിരിച്ചുവിടുന്നു. 3700 ജീവനക്കാരുള്ള ഓയോയില്‍നിന്ന് 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്.

അവിശ്വസനീയം. ലിയോണല്‍ മെസി ആസ്ട്രേലിയക്കെതിരെ നേടിയ ഗോളിന് കമന്റേറ്റര്‍ വിശേഷിപ്പിച്ചത് അവിശ്വസനീയം എന്നാണ്. ചേര്‍ന്നു നിന്ന പ്രതിരോധ നിരയേയും ഗോളിയേയും കീഴ്പ്പെടുത്തി മെസി നേടിയ ആ ഗോള്‍ തീര്‍ത്തും അവിശ്വസനീയം തന്നെയായിരുന്നു. തന്റെ ആയിരാമത്തെ മത്സരത്തിലാണ് മെസി ആസ്ട്രേലിയക്കെതിരെ അവിശ്വസനീയമായ ഗോള്‍ നേടിയത്. ‘എന്റെ ആയിരാമത്തെ മത്സരമാണെന്ന് ഞാന്‍ ഇന്നാണ് അറിയുന്നത്. ഞാന്‍ ഈ നിമിഷത്തിലാണ് ജീവിക്കുന്നത്, കടന്നുപോകുന്ന നിമിഷം ഞാന്‍ ആസ്വദിക്കുന്നു. ക്വാര്‍ട്ടര്‍ഫൈനലിലേക്ക് കടന്നതിലും ലോകകപ്പില്‍ ഒരു ചുവട് കൂടി വെയ്ക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്’, മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു. മെസി ഇതുവരെ ഈ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടി. ഒരു ഗോള്‍ കൂടി നേടിയാല്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി പത്ത് ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമെത്താന്‍ മെസ്സിക്കാവും.

ഖത്തര്‍ ലോകപ്പില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് രാത്രി 8.30 ന് പോളണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സെനഗലുമായി ഏറ്റുമുട്ടും.

ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം 2022ലും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2021നേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ പണമൊഴുക്ക് ചരിത്രത്തില്‍ ആദ്യമായി 10,000 കോടി ഡോളര്‍ ഈവര്‍ഷം കടക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്‌സിക്കോ (5,300 കോടി ഡോളര്‍ വീതം), ഫിലിപ്പൈന്‍സ് (3,600 കോടി ഡോളര്‍), ഈജിപ്ത് (3,300 കോടി ഡോളര്‍) എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താവുന്നത്. ഈവര്‍ഷം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 8,000 കോടി ഡോളര്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനേക്കാള്‍ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോണ്‍ 13ന് ഫ്ലിപ്കാര്‍ട്ടില്‍ വന്‍ വിലക്കുറവ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 പരമാവധി റീട്ടെയില്‍ വിലയായ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും 26,401 രൂപ കിഴിവ് വരെ നേടി ഈ ഐഫോണ്‍ മോഡല്‍ വാങ്ങാം. ലൈവ് ഹിന്ദുസ്ഥാന്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് കിഴിവായി 3,901 രൂപ കുറവ് ലഭിക്കും. വില 65,999 ആയി കുറയുന്നു. ഇതുകൂടാതെ പുതിയ ഐഫോണിനായി പഴയ ഫോണ്‍ എക്സേഞ്ച് ചെയ്താല്‍ 22,500 രൂപവരെ കിഴിവ് ലഭിക്കാം. അതിനാല്‍, അവസാനമായി 43,499 രൂപയ്ക്ക് ഐഫോണ്‍ 13 ലഭിക്കും. അതോടെ മൊത്തം കിഴിവ് 26,401 രൂപവരെ ലഭിക്കാം. 128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ കിഴിവ്. മുന്‍വശത്ത് 12എംപി സെല്‍ഫി ക്യാമറയുണ്ട്. പിന്നില്‍ 12എംപിയുടെ ഡ്യുവല്‍ ക്യാമറ സജ്ജീകരണവുമുണ്ട്.

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാലാം മുറ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ദിശ അറിയാതെ..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് ആണ്. ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. സിനിമയിലെ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷാവസ്ഥകള്‍ ആണ് ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രൊമോഷന്‍ മെറ്റീരിയലുകളായിരുന്നു ചിത്രത്തിന്റേത്. ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ നായിക. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ള സംഗീതം പകരുന്നു. ഗാനരചന സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി.

വില്‍പന കണക്കുകളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി സ്‌കോഡ ഇന്ത്യ. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം സ്‌കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറില്‍ സ്‌കോഡ ഇന്ത്യ വിറ്റത്. ഈ വര്‍ഷം 50000 കാര്‍ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്‌കോഡ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷ വില്‍പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. 2022 ലെ ആദ്യ എട്ടുമാസത്തെ വില്‍പന കണക്കുകള്‍ മാത്രം നോക്കിയപ്പോള്‍ 37568 വാഹനങ്ങളാണ് സ്‌കോഡ നിരത്തിലെത്തിച്ചത്. ഇതിന് മുമ്പ് ഇത്രയും അധികം വില്‍പന ലഭിച്ചത് 2012ല്‍ ആയിരുന്നു. 34687 യൂണിറ്റായിരുന്നു അന്നത്തെ വില്‍പന. ഇതോടെ സ്‌കോഡയുടെ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന മൂന്നാമത്ത വിപണിയായും മാറി ഇന്ത്യ. ജര്‍മനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങള്‍ പങ്കുടുന്നത്.

മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം. ‘പെയ്‌തൊഴിയുമ്പോള്‍. പി ശ്രീകല. ചിന്ത പബ്ളിക്കേഷന്‍സ്. വില 133 രൂപ.

വൈറ്റമിന്‍ ഡിയുടെ അഭാവം പ്രമേഹത്തിലേക്ക് നയിക്കാമെന്ന് പഠനം. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വൈറ്റമിന്‍ ഡി വഹിക്കുന്നത്. ഇന്‍സുലിന്‍ ഉല്‍പാദനം, ഇന്‍സുലിന്‍ പ്രതിരോധം, പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയെല്ലാമായി വൈറ്റമിന്‍ ഡി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പഞ്ചസാരയുടെ തോത് സാധാരണ നിലയില്‍ നിര്‍ത്തുന്നതിന് ശരീരത്തില്‍ ലിറ്ററിന് 80 നാനോമോള്‍സ് എങ്കിലും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരില്‍ ഇത് 50 നാനോമോള്‍സിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയര്‍ത്തുന്നു. വൈറ്റമിന്‍ ഡി അഭാവം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളിലേക്ക് നയിക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ക്ക് വൈറ്റമിന്‍ ഡി റിസപ്റ്ററുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവുമായി മാത്രമല്ല ഹൃദയാരോഗ്യവുമായും വൈറ്റമിന്‍ ഡിക്ക് ബന്ധമുണ്ട്. ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാത്തത് രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 14നും 17നും ഇടയിലുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന വൈറ്റമിന്‍ അളവ് 600 ഇന്റര്‍നാഷനല്‍ യൂണിറ്റുകളാണ്. 71ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിദിനം 800 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് ജോണ്‍ ഹോപ്കിന്‍സിലെ വിദഗ്ധര്‍ പറയുന്നു. ശരീരത്തിന് താങ്ങാവുന്ന പ്രതിദിന പരിധി 4000 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡിയാണ്. വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാത്തത് എല്ലുകളെയും പേശികളെയും ദുര്‍ബലമാക്കുന്നു. അമിതമായ അളവില്‍ വൈറ്റമിന്‍ ഡി ശരീരത്തിലെത്തുന്നതും ശരീരത്തെ വിഷമയമാക്കാം. മുട്ട, സാല്‍മണ്‍ പോലുള്ള മീനുകള്‍, കരള്‍, ചീസ്, സോയ മില്‍ക്ക്, ഓട് മീല്‍, സമ്പുഷ്ടീകരിക്കപ്പെട്ട ധാന്യങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡിയുടെ സമ്പന്ന സ്രോതസ്സുകള്‍ ആണ്. സൂര്യപ്രകാശം ഏല്‍ക്കുമ്പോഴും ശരീരം വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *