അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ കെ രമ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അവര്‍ പറഞ്ഞു. ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും കെ കെ രമ പറഞ്ഞു. എന്നാൽ പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കൂടാതെ കാലടി കോളേജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു. സർക്കാരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇര ആണ് താൻ എന്നും വീണ ജോർജ് പറഞ്ഞു. ഇടത് നേതാക്കൾക്ക് എതിരെ സൈബർ ആക്രമണം നടത്തിയവർക്ക് കോൺഗ്രസ് പിന്നീട് പദവി നൽകി. വടകരയിൽ കെ കെ ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.