ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് വേണ്ടി കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തുതീർക്കുമെന്നും പറഞ്ഞു.
പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവന്ന്, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി , ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പ്രാധാന്യം നൽകി മികച്ച സാമ്പത്തിക സഹായം ലഭ്യമാക്കും.
സർവ്വകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും കൊണ്ടുവരും . മാനേജ്മെന്റുകളുടെ താത്പര്യം പരിഗണിച്ചുകൊണ്ട് സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബിൽ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.