ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ.കണ്ണൂര്‍ സര്‍വകലാശാല മുതല്‍ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മാത്രമാണ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് കോടികൾ ചിലവാക്കുന്ന സർക്കാരിന് കൊച്ചി നഗരത്തിലെ കാന മൂടാന്‍ പണമില്ല. കേരള ഗവര്‍ണര്‍ എടുത്ത എല്ലാ നിലപാടുകളും ഹൈക്കോടതി ശരിവച്ച സ്ഥിതിക്ക് ഇനി സിപിഎമ്മുകാര്‍ ഹൈക്കോടതി വളയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐക്കാരനോ ഡിവൈഎഫ്ഐക്കാരനോ ആയാൽ മാത്രമേ ഇപ്പോൾ തൊഴിൽ കിട്ടൂ. പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ ഇപ്പോള്‍ നാഗപ്പന്‍ സര്‍വീസ് കമ്മിഷന്‍ എന്നാണ് തിരുവനന്തപുരത്ത് അറിയപ്പെടുന്നതും മന്ത്രി പരിഹസിച്ചു. ശിവന്‍കുട്ടിയെപ്പോലെയുള്ള ഗൂണ്ടകളെയിറക്കി ഗവര്‍ണറെ ഭീഷണിപ്പെടുത്തുമ്പോള്‍ കേരളത്തിലെ ജനം ഇതെല്ലാം കാണുന്നുണ്ട് എന്നത് പിണറായി വിജയൻ മറക്കരുതെന്നും മന്ത്രി പറഞ്ഞു.