തീർഥാടകരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാനായി ശബരിമലയിലെ ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി. ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം. എന്നാൽ ഇക്കാര്യത്തിൽ തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കാമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത് .നിലവിൽ 18 മണിക്കൂറാണ് ദർശന സമയം. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ദർശന സമയം കൂട്ടുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചത് .
കോടതി ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണറോട് അപകടത്തേക്കുറിച്ച് റിപ്പോർട്ട് തേടി. നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതൽ ഉള്ള ഭക്തജനങ്ങൾക്ക് വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡും അറിയിച്ചു. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.