ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കശ്മീരിലേക്ക്.വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. സുരക്ഷാ ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയോടെയാണ് യാത്ര. 23 ന് പൊതു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള ,എം.കെ സ്റ്റാലിൻ, ഉദ്ധവ് താക്കറെയടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.ഇടത് പാർട്ടികളിൽ സിപിഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കശ്മീരിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് പാർട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവച്ചത് യാത്രയുടെ നിറം അല്പം കെടുത്തി. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുൻ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപികാരജാവത്ത് രാജിവച്ചത്.