സംസ്ഥാന സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയെന്ന് എജിയുടെ റിപ്പോർട്ട്. 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചുവെന്നും റിപ്പോർടിലുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ സമാന തസ്തകിയിലേക്ക് ജൂനിയറായ ആൾക്ക് സ്ഥാനക്കയറ്റം നൽകും. പക്ഷെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഉദ്യോഗസ്ഥൻ തിരിച്ചെത്തിയാലും അധിക തസ്തികകൾ തുടരുമെന്നതാണ് രീതി. അധിക തസ്തികവഴി സർക്കാരിന് ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് എജിയുടെ റിപ്പോർട്ട്. സെക്രട്ടേറിയേറ്റിൽ 53 അഡിഷണൽ സെക്രട്ടറിമാരുടെ സ്ഥാനത്ത് 92 പേരാണ് ജോലി ചെയ്യുന്നത്. 38 ജോയിന്റ് സെക്രട്ടറിമാർ വേണ്ടിടത്ത് 71 പേരുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ തസ്തിക 49, പക്ഷെ നിലവിലുള്ളത് 63 പേർ. 136 അണ്ടർ സെക്രട്ടറിമാരുടെ സ്ഥാനത്ത് 172 പേരുമടക്കം ഉന്നത തസ്തികകളിൽ മാത്രം 122 പേരാണ് അധികം ജോലി ചെയ്യുന്നത്. എൻട്രി ലെവലിലും മിഡിൽ ലെവലിലുമായി ഉള്ളത് 372 അധിക തസ്തികകലുണ്ട്. ആകെ 705 അധിക തസ്തികള്‍ സൃഷ്ടിച്ചെന്നാണ് എജിയുടെ കണ്ടെത്തൽ.