വനംമേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വനം വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാണ് ആവശ്യം. പക്ഷേ പകരം നിയമിക്കാൻ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ. വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദ്ദേശം നൽകാൻ വൈകുന്നു, പുതിയ പദ്ധതികൾ നൽകി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു, വകുപ്പിലാണെങ്കിൽ ഏകോപനമില്ല, പല വട്ടം വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല തുടങ്ങിയ വീഴ്ചകള്‍ ചൂണ്ടികാണിച്ചാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്.