https://dailynewslive.in/ ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിയമരുകയായിരുന്നു. സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമബംഗാളിലാണ്, 79.78 %. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും, 54.03%. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ 57.82%, ഹരിയാണയില്‍ 61.16% പോളിംഗ് രേഖപ്പെടുത്തി. ഒഡിഷ 70.23%, ജാര്‍ഖണ്ഡ് 63.76%, ബിഹാര്‍ 55.24%, ജമ്മുകശ്മീര്‍ 54.46% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. അന്തിമ കണക്കുകള്‍ വരുന്നതോടെ പോളിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകാം എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുന്നത്.

https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങളിലെയും ഓരോ സീറ്റുകളിലേയും സമ്പൂര്‍ണ്ണ വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അഞ്ചുഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കമുള്ള ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. ഓരോ പോളിങ് സ്റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17-സി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ പുറത്തു വിട്ടത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായികയ്ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണത്തിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ, അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കും . അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശികയായി ഉള്ളത്.

https://dailynewslive.in/ മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാര്‍ എട്ടു വര്‍ഷമായി അധികാരത്തില്‍ ഇല്ലാത്തതിന്റെ പ്രശ്നമാണ്. അവര്‍ക്ക് ചികിത്സ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ബാര്‍ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക പരിശോധന തുടങ്ങി.

https://dailynewslive.in/ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്നും, ഇരുവരും രാജിവക്കണമെന്നും ആവശ്യപ്പെട്ടു. ബാര്‍ കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ പക്ഷം ജുഡീഷ്യല്‍ അന്വേഷണമെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഹസന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യുഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് ബാര്‍ കോഴയില്‍ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത്. മദ്യനയം ബാറുടമകള്‍ക്ക് അനുകൂലമാക്കാന്‍ കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഈ തീരുമാനം എന്ന് വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി.

https://dailynewslive.in/ മദ്യനയ അഴിമതിയില്‍ മന്ത്രി എം ബി രാജേഷിനെ മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത് വരെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ എക്സ്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫക്കെതിരെ ചെറിയാന്‍ ഫിലിപ്പ്. ഏതാനും മാസം മുന്‍പുള്ള മുസ്തഫയുടെ രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും രാജിയില്‍ ദുരൂഹതയുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

https://dailynewslive.in/ ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബാര്‍ ഉടമസംഘടനാ നേതാവ് അനിമോന്‍. പണം പിരിക്കാന്‍ ആവശ്യപ്പെട്ടത്, സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോന്‍ ഇപ്പോള്‍ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തില്‍ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. താന്‍ ഒളിവിലല്ലെന്നും അനിമോന്‍ വ്യക്തമാക്കി.

https://dailynewslive.in/ ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചത് കൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോകത്ത് ഇതുപോലെ മാതൃകാപരമായ ഒരു കൂട്ടായ്മ ഇല്ലെന്നും നല്ല നിലയില്‍ മുന്നോട്ടു പോകുമെന്നും ബഹിഷ്‌കരിച്ചവര്‍ ബഹിഷ്‌കൃതരായെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള കരുതല്‍ ഇടതു പക്ഷത്തിനു കുറയുന്നില്ലെന്നും പ്രവാസികളെ ശക്തിപ്പെടുത്താന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്നും എംവി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.

https://dailynewslive.in/ ഹജ്ജ് യാത്ര നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പി. രാജീവ്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ഉച്ചയ്ക്ക് 12 ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. 17,883 പേരാണ് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി കേരളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥയാത്ര നടത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6516 പേരാണ് അധികമായി യാത്ര ചെയ്യുന്നത്. ഇതില്‍ 10,064 പേര്‍ സ്ത്രീകളാണ്. 7229 പുരുഷന്മാരാണുള്ളത്.

https://dailynewslive.in/ 9 ലക്ഷം രൂപയ്ക്ക് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയുടേതാണ് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും, പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

https://dailynewslive.in/ പക്ഷിപ്പനിയെത്തുടര്‍ന്ന് 9691 വളര്‍ത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. രണ്ടു ദ്രുതകര്‍മസംഘങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ നിര്‍വഹിച്ചത്.

https://dailynewslive.in/ സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി ബാധിച്ച 12 വയസിന് താഴെ അപേക്ഷ സമര്‍പ്പിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്കുള്ള തുടര്‍ ചികിത്സയും സൗജന്യ മരുന്നുകളും നല്‍കും. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രം നല്‍കിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കിയിരുന്നു. ഒരു ഡോസിന് 6 ലക്ഷത്തോളം വിലയുള്ള മരുന്നുകള്‍ സൗജന്യമായി ആണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ അവയവ കച്ചവടക്കേസില്‍ പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി . കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത്തില്‍ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചുവെന്ന് എറണാകുളം റൂറല്‍ എസ്പി അറിയിച്ചു. രണ്ടു പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയതിനാണ് സജിത്ത് ശ്യാം പിടിയിലാകുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ ഒരാളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

https://dailynewslive.in/ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്മാര്‍ട് സിറ്റി പണി നടക്കുന്നതിനാല്‍ നഗരത്തില്‍ പല റോഡുകളിലൂടെയുമുള്ള ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഭരണത്തിലുണ്ടായ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ചാണ് ബിജെപി കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

https://dailynewslive.in/ തൃശ്ശൂര്‍ കൊടകരയില്‍ പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കടന്നുകളായാന്‍ ശ്രമിച്ചെങ്കിലും പ്രതികളെ അന്വേഷണ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

https://dailynewslive.in/ മഴക്കെടുതിയില്‍ ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ ഫൈസലെന്ന യുവാവിന് ചികിത്സ നല്‍കാന്‍ വൈകിയെന്ന് പരാതി. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച ഫൈസലിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ഇല്ലാത്തതിനാലാണ് രോഗിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ താമസം നേരിട്ടത്.

https://dailynewslive.in/ ഒമാനില്‍ നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്. ഒമാനിലെ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

https://dailynewslive.in/ വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ . ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം.

https://dailynewslive.in/ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം. ചന്നഗിരി സ്വദേശിയായ ആദില്‍ എന്ന യുവാവാണ് മരിച്ചത്. പണം വച്ചുള്ള ചൂതാട്ടത്തിനിടെയാണ് ആദിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് നാളെ തീരം തൊടും. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. കേരളത്തിന് റീമല്‍ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയര്‍ത്തില്ല. മറ്റന്നാള്‍ വരെ മീന്‍ പിടിക്കാന്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ഛത്തീസ്ഗഢിലെ ബെമേത്രയില്‍ വെടിമരുന്ന് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.

https://dailynewslive.in/ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ പരിശീലനം നല്‍കുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാര്‍സെറ്റി. ബംഗളൂരുവില്‍ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യല്‍ സ്പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ ഉടന്‍ തന്നെ വിപുലമായ പരിശീലനം നല്‍കും.

https://dailynewslive.in/ ഹരിയാന ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എംഎല്‍എ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു.രാകേഷ് ദൌലത്തബാദിന്റെ വിയോഗത്തോടെ ഹരിയാന നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 87 ആയി. ഇതോടെ ഹരിയാനയില്‍ സര്‍ക്കാരിന് വേണ്ട കേവലഭൂരിപക്ഷം 44 ആയെങ്കിലും ബിജെപിക്ക് 42 എംഎല്‍എമാരുടെ പിന്തുണ മാത്രമേ നിലവിലുള്ളു.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് 7.30-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം.

https://dailynewslive.in/ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ്.എ. കപ്പ് ചാമ്പ്യന്മാരായി. വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം.

https://dailynewslive.in/ ഫ്‌ളിപ്കാര്‍ട്ടില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം കണ്ടെത്തുന്നതിന്റെ ഭാഗമായാണിത്. ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാള്‍മാര്‍ട്ട് നിക്ഷേപം സ്വീകരിച്ചതായും ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിളിനെ ചെറിയ നിക്ഷേപനാക്കുമെന്നും റെഗുലേറ്ററി നിയമങ്ങള്‍ക്കനുസരിച്ചാണ് നിക്ഷേപമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു. ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാര്‍ട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സേവനങ്ങളില്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്‍ ആധുനികവത്കരണം കൊണ്ടുവരാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടിലെ ഗൂഗിളിന്റെ നിക്ഷേപം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 350 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2023 ഡിസംബറില്‍ വാള്‍മാര്‍ട്ട് 600 മില്യണ്‍ ഡോളര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെയും ഗൂഗിളിന്റെയും വക്താക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനില്ലെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് പറഞ്ഞു. വാള്‍മാര്‍ട്ട്, ഗൂഗിള്‍ നിക്ഷേപത്തോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം ഏകദേശം 35 മുതല്‍ 36 ബില്യണ്‍ ഡോളറായിരിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഗൂഗിള്‍ ഏകദേശം 10 ശതമാനം നിഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

https://dailynewslive.in/ സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’. ഉണ്ണി മുകുന്ദനും വേഷമിടുന്ന തമിഴ് ചിത്രം എന്ന നിലയിലാണ് ഗരുഡന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായി എത്തുന്ന ഗരുഡന്‍ സിനിമയുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മെയ് 31ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിലെ ഒത്തപട വെറിയാട്ടമെന്ന ഗാനമാണ് പുറത്തുവിട്ടത്. സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

https://dailynewslive.in/ 1997 ല്‍ കജോളും പ്രഭുദേവയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മിന്‍സാര കനവ്. ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം. ഇപ്പോള്‍ മിന്‍സാര കനവ് പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കാന്‍ പോവുകയാണ്. ബിഗ് ബജറ്റ് ചിത്രവുമായിട്ടാണ് താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നസ്റുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നിലവില്‍ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തെലുങ്ക് ഫിലിംമേക്കറായ ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നാണ് വിവരം. ചിത്രത്തിന്റെ ടീസര്‍ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. നിരഞ്ജന്‍ അയ്യങ്കാര്‍, ജെസീക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ് സംഗീത സംവിധാനമൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

https://dailynewslive.in/ പുതിയ മെഴ്സിഡസ് മേബാക്ക് ജിഎല്‍എസ് 600 ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 3.35 കോടി രൂപ മുതല്‍ ആരംഭിക്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച്, പുതുക്കിയ മോഡലിന് ഏകദേശം 39 ലക്ഷം രൂപ വില കൂടുതലാണ്. പരിഷ്‌കരിച്ച 4.0ലി, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനിനൊപ്പം ശ്രദ്ധേയമായ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും ഫീച്ചര്‍ അപ്‌ഗ്രേഡുകളും ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതയാണ്. 48വി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററുള്ള നവീകരിച്ച മോട്ടോര്‍ പരമാവധി 557 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും നല്‍കുന്നു. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ മെഴ്സിഡസ് മേബാക്ക് ജിഎല്‍എസ് 600 ഫേസ്ലിഫ്റ്റ് 4.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ മണിക്കൂറില്‍ 100 കിമീ വരെ വേഗത്തിലാക്കുമെന്നും പരമാവധി വേഗത ഓരോ കിലോമീറ്ററിലും 250 വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. 4 മാറ്റിക് സിസ്റ്റത്തോടുകൂടിയ 4 ഡബ്ളിയുഡി സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. അഡാപ്റ്റീവ് ഡാംപറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണെങ്കിലും, ഒരു എക്സ്‌ക്ലൂസീവ് മെയ്ബാക്ക് ഡ്രൈവ് മോഡ് ഉള്ള പൂര്‍ണ്ണമായി സജീവമായ സസ്പെന്‍ഷനും ഒരു ഓപ്ഷനാണ്.

https://dailynewslive.in/ ഓരോ അണുവിലും പൗരാണികത നിറഞ്ഞുനില്‍ക്കുന്ന ലോകപൈതൃകനഗരമായ കാഠ്മണ്ഡുവില്‍നിന്നും ശ്രീബുദ്ധന്റെ ജന്മസ്മൃതികള്‍ ഉണര്‍ത്തുന്ന ലുംബിനിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സൗഭാഗ്യമാണ്. ഈ യാത്രാക്കുറിപ്പുകള്‍ ഒരു സഞ്ചാരപഥത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ല; ദേവഭൂമിയായ നേപ്പാളിന്റെ ചരിത്രത്തിലൂടെയും പുരാവൃത്തങ്ങളിലൂടെയും പുരാതനസംസ്‌കൃതിയിലൂടെയും പ്രകൃതി കനിഞ്ഞുനല്‍കിയ ഹിമാലയന്‍ സൗന്ദര്യനിധികളിലൂടെയുമുള്ള അപൂര്‍വ്വത തുളുമ്പുന്ന യാത്രാനുഭൂതികളുടെ സഞ്ചയംകൂടിയാണ്. ‘കാഠ്മണ്ഡു മുതല്‍ ലുംബിനി വരെ’. മധു ഇറവങ്കര. ഡിസി ബുക്സ്. വില 180 രൂപ.

https://dailynewslive.in/ ചര്‍മ്മസംരക്ഷണത്തിനും മുടി വളരാനുമായി വിറ്റാമിന്‍ ഇ ഗുളികകളുടെ ഉപയോഗം ഇപ്പോള്‍ വ്യാപകമായി വര്‍ധിക്കുന്നു. ഇത്തരം വിറ്റാമിന്‍ ഇ ഗുളികകള്‍ പലതരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹരിക്കുമെന്നാണ് പ്രചാരം. എന്നാല്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമില്ലാതെ ചെയ്യുന്ന സ്വയം ചികിത്സ അപകടം വിളിച്ചു വരുത്തിയേക്കാം. കൊഴുപ്പിനെ ലയിപ്പിക്കാന്‍ കഴിയുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വിറ്റാമിന്‍ ഇ-യില്‍ ഉണ്ട്. ആല്‍ഫ-ടോക്കോഫെറോള്‍ എന്നും വിറ്റാമിന്‍ ഇ-യെ അറിയപ്പെടുന്നു. ഇത് ചര്‍മ്മത്തിലെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നതിലും ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ക്കപ്പുറം, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഇ അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ഇ തിളക്കവും യുവത്വവുമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ മുടി കൊഴിച്ചില്‍ തടയുകയും കേടുപാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിന്‍ ഇ ഗുളിക വാങ്ങാന്‍ പോകരുത്. കാരണം ഇത്തരം സപ്ലിമെന്റുകളില്‍ ഉള്ളത് ഓള്‍-റാക്-ആല്‍ഫ-ടോക്കോഫെറോള്‍ ആണ്. ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവുണ്ടെങ്കില്‍ മാത്രം ആരോഗ്യവിദഗ്ധരുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. വിറ്റാമിന്‍ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം , ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങല്‍, തലവേദന എന്നിവ സംഭവിക്കാം. പ്രതിദിനം 400 ഐയു വില്‍ കൂടുതല്‍ അളവില്‍ സ്ഥിരമായി വിറ്റാമിന്‍ ഇ ഗുളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് വരെ കാരണമായേക്കാം. വിറ്റാമിന്‍ ഇ ഗുളിക പുറമെ ചര്‍മ്മത്തില്‍ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം പുരട്ടുക. ഇല്ലെങ്കില്‍ ചര്‍മ്മത്തില്‍ അസ്വസ്തകള്‍ അനുഭവപ്പെടാം. പഴം, പച്ചക്കറി, മുട്ട, മാംസം എന്നിവയില്‍ പ്രതൃകി ദത്തമായി വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആത്മസുഹൃത്തുക്കളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ പരസ്പരം ഉളള വീട് സന്ദര്‍ശനവും രാത്രിസംഭാഷണവും അവര്‍ക്ക് ശീലമായിരുന്നു. അന്ന് അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പതിവുപോലെ യാത്രയായി. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നന്നെ ഇരുട്ടി. പക്ഷേ, സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ശക്തമായ കാറ്റും മഴയും വന്നതുകൊണ്ട് വെളിച്ചവും ഉണ്ടായിരുന്നില്ല. കുറെ നേരം നടന്നിട്ടും വീട് എത്താതിരുന്നത് കൊണ്ട് അയാള്‍ക്ക് സംശയമായി. എങ്കിലും നടപ്പ് തുടര്‍ന്നു. പെട്ടെന്ന് ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തിലയാള്‍ക്ക് മനസ്സിലായി താന്‍ അടുത്ത രണ്ടുമൂന്ന് ചുവടുകള്‍ വെക്കുകയാണെങ്കില്‍ വീഴുന്നത് ഒരു കൊക്കയിലേക്ക് ആകുമായിരുന്നുവെന്ന്. പരിസരം മനസ്സിലാക്കിയ അയാള്‍ ശരിയായ ദിശയിലേക്ക് തന്റെ നടപ്പ് തുടര്‍ന്നു. അപരിചിത പാതകളില്‍ എല്ലാവരും ശ്രദ്ധാലുവാകും. പക്ഷേ, സ്ഥിരം വഴികളില്‍ കാണിക്കുന്ന ശ്രദ്ധക്കുറവാണ് പല അപടകടങ്ങളും വിളിച്ചുവരുത്തുന്നത്. അധികനാള്‍ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസം താണ്ടാനുള്ള വഴികളെ സുരക്ഷിതമാക്കണമെന്നില്ല. അസാധാരണവും അപ്രതീക്ഷിതവുമായ അനേകം പാതകളും ആളുകളും വഴിയില്‍ കണ്ടെക്കാം. ഒരു വഴിയും എന്നും ഒരുപോലെയല്ല. അന്തരീക്ഷവും ആളുകളും മാറിവരുന്നുണ്ട്. കരുതലോടെ ഓരോ വഴികളും കടന്നുപോവുകയാണ് പ്രധാനം. കാലത്തിനനുസരിച്ചും കൈകാര്യം ചെയ്യുന്നതിനനുസരിച്ചും എല്ലാറ്റിനും രൂപാന്തരം സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വ്യാപരിക്കുക എന്നതാണ് ഇതിന് പരിഹാരം. നമുക്കും കരുതലോടെ കടന്നുപോകാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *