p3 yt cover 2

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ നിയന്ത്രിക്കാന്‍ കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി രേഖാമൂലം ആവശ്യപ്പെട്ടു. ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സെക്രട്ടറിയേറ്റ് വളഞ്ഞു. ഇന്നലെ രാത്രി എട്ടോടെ തുടങ്ങിയ സമരം ഇന്നു രാവിലെയാണ് എല്ലാ ഗേറ്റുകളിലേക്കും വ്യാപിപ്പിച്ചത്. വിലക്കയറ്റം, അഴിമതി തുടങ്ങിയവക്കെതിരേയാണ് സമരം.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം. കളമശേരി സ്ഫോടനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു.

*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

കണ്ണൂരിലും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. യാത്രക്കാര്‍ വലഞ്ഞു. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലെ 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക്. കെട്ടിച്ചമച്ച കേസാണെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്.

കളമശേരി സ്ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരാഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ രണ്ടു പേര്‍ വെന്റിലേറ്ററിലാണ്. ആകെ ചികിത്സയിലുള്ളത് 17 പേരാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.

കളമശേരിയില്‍ സ്ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ് ചികില്‍സയിലുള്ളവരെയും സന്ദര്‍ശിക്കും.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കളമശേരി സ്ഫോടനത്തിനു ബോംബ് നിര്‍മിച്ചതും സ്ഫോടനം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കെന്ന് പൊലീസ്. മറ്റാരുടെയും സഹായമില്ല. കളമശേരിയിലെ എആര്‍ ക്യാംപില്‍ മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്തു. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിലാണ് ഐഇഡി ഉണ്ടാക്കിയത്. ട്രിഗര്‍ ചെയ്യാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതി ഡൊമിനിക് മാര്‍ട്ടിനെ എന്‍ഐഎയും ചോദ്യം ചെയ്തു.

കെ. കരുണാകരനെതിരേ താനടക്കമുള്ളവര്‍ നയിച്ച തിരുത്തല്‍വാദം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഡറുടെ അമിതമായ പുത്രവാല്‍സല്യത്തിനെതിരേ അന്നു ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്തപിക്കുന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരായ പൊതുവികാരമായിരുന്നു അന്നുണ്ടായിരുന്നത്. ചെന്നിത്തല പറഞ്ഞു.

മൂന്നാറിലെ ചിന്നക്കനാലില്‍ മൂന്നാര്‍ കാറ്ററിംഗ് കോളജ് ഹോസ്റ്റല്‍ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായി കയ്യേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചു.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കളമശേരിയില്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ഡിജിപിക്കു പരാതി നല്‍കി. ബിജെപി നേതാവ് സന്ദീപ് വാര്യര്‍, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരേയാണു പരാതി.

സിനിമാ താരമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു. രജിത് കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് തെരുവുനായയുടെ ആക്രമണം. മറ്റ് രണ്ട് പേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.

ഹരിപ്പാട് കരുവാറ്റ സിബിഎല്‍ മത്സരത്തിനുശേഷം തുഴച്ചില്‍കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കരുവാറ്റ സ്വദേശികളായ അനൂപ്, അനീഷ് (കൊച്ചുമോന്‍), പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം മഹല്ല് എംപവര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്തു നടത്തുന്ന പലസ്തീന്‍ ഐക്യ ദാര്‍ഢ്യ പരിപാടിയില്‍ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ വിമര്‍ശിച്ചു ബേബി നടത്തിയ വീഡിയോ പ്രചരിച്ചതോടെയാണ് ബേബിയേയും ഒഴിവാക്കിയത്. നേരത്തെ കോഴിക്കോട്ടെ പ്രസംഗത്തിന്റെ പേരില്‍ ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. നിലവില്‍ മത പണ്ഡിതര്‍ മാത്രമാണ് പരിപാടിയിലുള്ളത്.

സീരിയല്‍- സിനിമ നടി രജ്ഞുഷ മേനോനെ തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തഞ്ച് വയസായിരുന്നു.

ആന്ധ്രാപ്രദേശില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും ഉള്‍പ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇസ്രായേലിലെയും പാലസ്തീനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ അവകാശമുണ്ടെന്ന് സോണിയാഗാന്ധി . പലസ്തീന്‍ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിനു പിന്തുണ നല്‍കിയത്. സോണിയ പറഞ്ഞു.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസില്‍ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എന്‍ഫോഴ്സമെന്റ് അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും സിസോദിയ്ക്കു ജാമ്യാപേക്ഷ നല്‍കാമെന്നു കോടതി.

നെല്‍വയലില്‍ തലയില്‍ കെട്ടും കൈയില്‍ അരിവാളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡിലെ കത്തിയ ഗ്രാമത്തിലാണു രാഹുല്‍ കര്‍ഷകരോടൊപ്പം കൊയ്തും സംസാരിച്ചും ഏറെ നേരം ചെലവഴിച്ചത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു.

രണ്ടര കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് അപഹരിച്ച കേസില്‍ ഡല്‍ഹി പൊലീസിലെ പത്ത് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന അനുമതി നല്‍കി. 2019 ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ മത്സരം. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു.

‘ഫോബ്സ് ഇന്ത്യ ഡിജിഇഎംഎസ് സിലക്ട് 200 കമ്പനീസ്’ പട്ടികയില്‍ ഇടം നേടി 4 മലയാളി സ്റ്റാര്‍ട്ടപ് കമ്പനികള്‍. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈ കെയര്‍ ഹെല്‍ത്ത്, കാവ്‌ലി വയര്‍ലെസ്, റോബട്ടിക്സ് എഐ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബട്ടിക്സ് എന്നിവയാണ് ആഗോളതലത്തില്‍ വളരാന്‍ സാധ്യതയുള്ള 200 ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഗ്ലോബല്‍ ബിസിനസ് മൊബിലിറ്റി ആക്സിലറേറ്ററായ ഡി ഗ്ലോബലിസ്റ്റിന്റെ സഹകരണത്തോടെയാണു ഫോബ്സ് പട്ടിക തയാറാക്കിയത്. രോഗികളെയും ആശുപത്രികളെയും ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് മൈ കെയര്‍ ഹെല്‍ത്ത്. ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുകയാണു മൈ കെയര്‍ ചെയ്യുന്നത്. 2017ല്‍ സ്ഥാപിതമായ ഓപ്പണ്‍ ഇന്ത്യയിലെ നൂറാമത്തെ ബില്യന്‍ ഡോളര്‍ ആസ്തി മൂല്യമുള്ള (യുണികോണ്‍) കമ്പനിയെന്ന ബഹുമതി നേടിയിരുന്നു. സംരംഭകര്‍ക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഒരേ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന നിയോ ബാങ്കിങ് പ്ലാറ്റ്ഫോമാണിത്. ജെന്‍ റോബട്ടിക്സ് രാജ്യത്തെ പ്രമുഖ റോബട്ടിക്സ് കമ്പനികളിലൊന്നാണ്. ഫോബ്സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലും ജെന്‍ റോബട്ടിക്സ് ഈ വര്‍ഷം ഇടം പിടിച്ചിരുന്നു. യുഎസിലെ കലിഫോര്‍ണിയ ആസ്ഥാനമായ കാവ്‌ലി വയര്‍ലെസ് സെല്ലുലാര്‍ ഐഒടി സെമികണ്ടക്ടര്‍ കമ്പനിയാണ്. ആഗോള കമ്പനികള്‍ക്കായി നൂതന 5 ജി, ഓട്ടമോട്ടീവ് സോഫ്‌റ്റ്വെയറുകള്‍ വികസിപ്പിക്കുന്നു.

ഇന്ത്യയെ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ, നാവിഗേഷന്‍ ആപ്പായ ഗൂഗിള്‍ മാപ്‌സിലും അപ്ഡേറ്റ് വരുത്തിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പിന്റെ സെര്‍ച്ചില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേരിന് പകരം ഭാരത് എന്നാണുള്ളത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്തരത്തില്‍ കാണിക്കുന്നത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണെന്നും കുറിച്ചിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അടക്കമുള്ള മറ്റ് ഭാഷകളില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍, വരുന്ന മാപ്പില്‍ ‘ഇന്ത്യ’ എന്ന് തന്നെയാണ് കാണിക്കുന്നത്. സെര്‍ച്, ട്രാന്‍സ്ലേറ്റ്, ന്യൂസ് അടക്കമുള്ള മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും ഇതേ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ മാറ്റം ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിലെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ന’ഇന്ത്യന്‍ പ്രസിഡന്റ്ന’ എന്നതിനുപകരം ന’ഭാരതത്തിന്റെ പ്രസിഡന്റ്ന’ എന്നായിരുന്നു ഉണ്ടായരുന്നത്. പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി രംഗത്തെത്തിയതും റെയില്‍വേ രേഖകളില്‍ വന്ന മാറ്റങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് ‘റമ്പാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാസ് എന്റര്‍ടെയ്നറായ സിനിമയില്‍ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ ആകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കയ്യില്‍ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കുക്കുത്തി നില്‍ക്കുന്ന നായകനെയാണ് സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കാണാനാകുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. 2024 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷന്‍ പിക്ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു േശഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹന്‍ലാല്‍, ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും പ്രധാന വേഷത്തില്‍ എത്തുന്ന ‘ആസാദി’ ക്യാരക്ടര്‍ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ ഏഴ് പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്‍ജ് ആണ്. വാണി വിശ്വനാഥ് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തെത്തുന്ന ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, രവീണാ രവി സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്ററണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ ഹരി നാരായണന്‍, സംഗീതം വരുണ്‍ ഉണ്ണി.

അമേരിക്കന്‍ ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി-ഡേവിഡ്‌സണ്‍ പുതിയ ബൈക്ക് വാങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്റര്‍ സ്‌പെഷ്യലില്‍ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാണ്. തിരഞ്ഞെടുത്ത ബൈക്കുകള്‍ക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ അഞ്ച് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പാന്‍ അമേരിക്ക 1250 സ്‌പെഷ്യല്‍, സ്‌പോര്‍ട്സ്റ്റര്‍ എസ്, നൈറ്റ്സ്റ്റര്‍ എന്നിവയുടെ 2022 പതിപ്പുകള്‍ക്ക് കിഴിവുകള്‍ ബാധകമാണ്. സ്‌പോര്‍ട്സ്റ്റര്‍ ശ്രേണിയില്‍ നൈറ്റ്സ്റ്ററില്‍ 5.25 ലക്ഷം രൂപ ലാഭിക്കാന്‍ അവസരമുണ്ട്. 5.25 ലക്ഷം രൂപയുടെ കിഴിവിന് ശേഷം ഈ മോട്ടോര്‍സൈക്കിള്‍ 12.24 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ നൈറ്റ്സ്റ്റര്‍ സ്പെഷ്യല്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും വലിയ കിഴിവ് ലഭിക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി നൈറ്റ്സ്റ്റര്‍ സ്‌പെഷ്യലിന് 5.30 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. ഇപ്പോള്‍ ഈ ബൈക്കിന്റെ വില 12.99 ലക്ഷം രൂപയാണ്. പാന്‍ അമേരിക്ക 1250 ന് ഇപ്പോള്‍ 4.90 ലക്ഷം രൂപ കിഴിവ് ലഭിച്ചതിന് ശേഷം 16.09 ലക്ഷം രൂപയാണ് വില. നേരത്തെ പ്രീമിയം എഡിവിയുടെ വില 20.99 ലക്ഷം രൂപയായിരുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ 2022 സ്‌പോര്‍ട്സ്റ്റര്‍ എസിന്റെ വില 4.45 ലക്ഷം രൂപ കുറച്ചു. 16.51 ലക്ഷം രൂപ വിലയുള്ള ബൈക്കിന് ഇപ്പോള്‍ 12.06 ലക്ഷം രൂപയാണ് വില. നൈറ്റ്സ്റ്ററിന് 4.30 ലക്ഷം രൂപ കിഴിവ് ലഭിക്കും. തല്‍ഫലമായി, വില 14.99 ലക്ഷം രൂപയില്‍ നിന്ന് 10.69 ലക്ഷം രൂപയായി കുറഞ്ഞു.

കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികള്‍ക്കായുള്ള സുധാ മൂര്‍ത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വര്‍ഷം എങ്ങനെയായിരുന്നു എന്നറിയാന്‍ ഭാവിതലമുറ ശ്രമിക്കുമ്പോള്‍, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകള്‍ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകള്‍ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കാന്‍ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. വിവര്‍ത്തനം: രാജു നരന്‍. ‘മാന്ത്രിക കുടുക്കയുടെ കഥ’. ഡിസി ബുക്സ്. വില 270 രൂപ.

കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങള്‍ നല്‍കാം. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മീനുകളില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായകമാണ്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ഇലക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍ എന്നിവ പോലെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ എന്നിവയെല്ലാം വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടങ്ങളാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ കെ, ധാതുക്കള്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകള്‍ ആന്റിഓക്സിഡന്റുകളുടെയും ചെമ്പ്, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ പ്രധാന ധാതുക്കളുടെയും ശക്തമായ ഉറവിടമാണ്. ഈ ധാതുക്കള്‍ അല്‍ഷിമേഴ്സ് രോഗം, വിഷാദരോഗം, അപസ്മാരം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.26, പൗണ്ട് – 100.92, യൂറോ – 87.95, സ്വിസ് ഫ്രാങ്ക് – 92.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.92, ബഹറിന്‍ ദിനാര്‍ – 221.21, കുവൈത്ത് ദിനാര്‍ -269.27, ഒമാനി റിയാല്‍ – 216.60, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *