yt cover 20

രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേട്ട് അടക്കമുള്ള 68 ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി നിയമനത്തിനു ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണു നടപടി. ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞിട്ടും ഉത്തരവിറക്കിയതിനെ കോടതി വിമര്‍ശിച്ചു. അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ച മജിസ്ട്രേറ്റ് എച്ച്.എച്ച്. വര്‍മ്മക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണു സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് ടു വില്‍ 87.33 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണ് വിജയശതമാനം. പത്താം ക്ലാസിന് 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്.

ഡോ. വന്ദന ദാസ് കൊലക്കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും കണ്ടെത്താനായില്ല.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യും. ഒപി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തില്‍ കമ്മറ്റി യോഗം ചേര്‍ന്നു തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സുരക്ഷയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂവെന്നു മന്ത്രി ഉറപ്പു നല്‍കി.

ഡോ വന്ദനദാസിന്റെ കൊലപാതകത്തില്‍ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികള്‍ മറ്റൊന്നു പറയുന്നു. എന്നാല്‍ എഫ്ഐആറില്‍ മറ്റൊന്ന് എഴുതുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതാണ്. പോലീസ് വാതിലടിച്ച് രക്ഷപ്പെടാനാണു ശ്രമിച്ചതെന്നും സതീശന്‍.

ഡോ. വന്ദന ദാസിനെ പെലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഡോ വന്ദനയുടെ കൊലപാതകത്തില്‍ പോലീസീന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ എക്സ്പീരിയന്‍സിനെ പരിഹസിച്ച ആരോഗ്യവകുപ്പു മന്ത്രിക്ക് എന്ത് എക്സ്പീരിയന്‍സാണുള്ളതെന്നും മന്ത്രി കേരളത്തിന് അപമാനമാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. മരിച്ച കുട്ടിയെ അപമാനിക്കാനാണ് മന്ത്രി ശ്രമിച്ചത്. ചെന്നിത്തല പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകട കേസില്‍ പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിനു പുറമെ അഞ്ചു ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നു പേരെയും അറസ്റ്റു ചെയ്തിരുന്നു.

മന്ത്രി വി അബ്ദുറഹ്‌മാന്‍ സിപിഎമ്മില്‍ ചേര്‍ന്നു. താനൂര്‍ ഏരിയാ കമ്മിറ്റിയില്‍ സ്ഥാനം നല്‍കിയേക്കം. പാര്‍ട്ടി അംഗത്വം പുതിയ കാര്യമല്ലെന്നാണ് അബ്ദുറഹ്‌മാന്‍ പ്രതികരിച്ചത്. 2014 ലാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എല്‍ഡിഎഫ് സഹയാത്രികനായത്. നാഷണല്‍ സെകുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ പേരിലാണ് എല്‍ഡിഎഫില്‍ മല്‍സരിച്ചിരുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സിപിഎമ്മിന്റെ കെ. ശാന്തകുമാരി എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. പനി ബാധിച്ച ഭര്‍ത്താവിനു ചികിത്സ തേടിയെത്തിയതാണ് കോങ്ങാട് എംഎല്‍എ. ഡ്യൂട്ടി ഡോക്ടര്‍ കൈകൊണ്ട് തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോള്‍ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തു. നിങ്ങളുടെ സ്വഭാവംകൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്നു ഡോക്ടര്‍മാര്‍ ആരോപിച്ചു.

വയറില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട്ടെ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന്. ഈ മാസം 22 ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നില്‍ ഉപവാസ സമരം ആരംഭിക്കും. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള സമരത്തിനു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരം തൊടും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.എം മണി. നാടിനോട് കൂറില്ലാത്തവരാണവര്‍. അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ കടന്നുകയറ്റം തടയാന്‍ ഒന്നും ചെയ്യുന്നില്ല. കാശു കിട്ടുന്നിടത്തുനിന്നും വാങ്ങാന്‍ മാത്രമാണ് താല്പര്യം. ഇടുക്കിയിലെ കമ്പംമേട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലാണ് ഇങ്ങനെ പ്രസംഗിച്ചത്.

കളമശ്ശേരിയില്‍ മത്സരയോട്ടം നടത്തുകയും കൂട്ടിയിടിപ്പിച്ച് നടുറോഡില്‍ കൈയാങ്കളി നടത്തിയ നാലു സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാള്‍ പരിസരത്ത് മെട്രോ പില്ലറിലും മറ്റു വാഹനങ്ങളിലും ഇടിച്ചശേഷം യാത്രക്കാരെ ബസിലിരുത്തി ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ലു നടത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.

ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ചു കൊന്നെന്ന കേസില്‍ അതിഥി തൊഴിലാളികള്‍ അറസ്റ്റിലായി. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്.

കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചരയോടെ ആറു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിച്ചത്.

കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.

നാഗര്‍കോവിലില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും ടാറ്റ സുമോ കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമാടത്തിന് സമീപത്താണ് അപകടമുണ്ടായത്.

കര്‍ണാടകത്തില്‍ നാളെ വോട്ടെണ്ണല്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ വന്നാല്‍ ജെഡിഎസിന്റെ തീരുമാനം നിര്‍ണായകമാകും. ഇതിനിടെ വോട്ടു സ്വാധീനിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മാനിച്ച സാരികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വോട്ടെടുപ്പു ദിവസം രാവിലെ സ്ത്രീകള്‍ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികള്‍ വലിച്ചെറിഞ്ഞ് ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതാണു വീഡിയോയിലുള്ളത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പദയാത്ര കോണ്‍ഗ്രസിന്റെ അറിവോടെയല്ലെന്ന് പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്തസാരെ. സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കാതെ പൊലീസ് ഗസ്റ്റ് ഹൗസിലേക്കു മാറ്റി. മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും മോചിപ്പിച്ചിട്ടില്ല. മറ്റു കേസുകളുമായി ബന്ധപ്പെട്ട് ഇമ്രാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇന്നു ഹാജരാക്കിയേക്കും.

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ എംപിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആരോപണങ്ങള്‍ ബ്രിജ് ഭൂഷന്‍ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

ട്വിറ്ററിനെ നയിക്കാന്‍ പുതിയ സിഇഒയെ തെരഞ്ഞെടുത്തെന്ന് ഇലോണ്‍ മസ്‌ക്. സിഇഒ സ്ഥാനമൊഴിഞ്ഞതായി മസ്‌കിന്റെ പ്രഖ്യാപനം പുറത്തുവന്നെങ്കിലും ആരാണു പുതിയ സിഇഒ എന്നു വെളിപ്പെടുത്തിയിട്ടില്ല. എന്‍ബിസി യൂണിവേഴ്സലിലെ പരസ്യവിഭാഗം മേധാവി ലിന്‍ഡ യാക്കാരിനോ ആയിരിക്കും പുതിയ സിഇഒ എന്നാണു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐപിഎല്ലില്‍ ഇന്ന് പതിനൊന്ന് കളികളില്‍ നിന്ന് പതിനാറ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് 11 കളികളില്‍ നിന്ന് 12 പോയിന്റമായി നാലാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 775.09 കോടി രൂപയുടെ റെക്കാഡ് ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ ലാഭം 22.74 ശതമാനം ഉയര്‍ന്ന് 333.89 കോടി രൂപയായി. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 287.94 കോടി രൂപയില്‍ നിന്ന് 95.02 ശതമാനം ഉയര്‍ന്ന് 561.55 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ 3.52 ശതമാനത്തില്‍ നിന്ന് നേരിയ വര്‍ധനയോടെ 3.67 ശതമാനമായി. അറ്റപലിശ വരുമാനം ഇക്കാലയളവില്‍ 3.88 ശതമാനം ഉയര്‍ന്ന് 857.18 കോടി രൂപയുമായി. മൊത്തം ബിസിനസ് എക്കാലത്തേയും ഉയര്‍ന്ന നേട്ടമായ 1,63,743.42 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1,248.57 കോടി രൂപയില്‍ നിന്ന് 20.82 ശതമാനം വര്‍ധിച്ച് 1,507.33 കോടി രൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 2,240 കോടി രൂപയില്‍ നിന്ന് 34.48 ശതമാനം വര്‍ധിച്ച് 3,012 കോടി രൂപയായി. ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ചില്ലറ നിക്ഷേപങ്ങള്‍ 5.36 ശതമാനം വളര്‍ച്ചയോടെ 89,615 കോടി രൂപയിലെത്തി. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ മൂന്ന് ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 17 ശതമാനം വളര്‍ച്ച നേടി. വായ്പകള്‍ മുന്‍ വര്‍ഷത്തെ 61,816 കോടി രൂപയില്‍ നിന്ന് 72,092 കോടി രൂപയായി ഉയര്‍ന്നു. കോര്‍പ്പറേറ്റ് വിഭാഗത്തിലെ വായ്പകളില്‍ 39 ശതമാനമാണ് വര്‍ധന. വ്യക്തിഗത വായ്പകളില്‍ 116 ശതമാനവും സ്വര്‍ണ വായ്പകളില്‍ 28.26 ശതമാനവും വര്‍ധനയുണ്ട്. ഓഹരിയൊന്നിന് 30ശതമാനം ഡിവിഡന്റിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സെര്‍ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ട് ‘ബാര്‍ഡ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എ.ഐ ലാംഗ്വേജ് മോഡല്‍ ലോകമെമ്പാടുമായി 180-ലധികം രാജ്യങ്ങളില്‍ ലഭ്യമാകും. സെര്‍ച്ച് എഞ്ചിനെ സൂപ്പര്‍ചാര്‍ജ് ചെയ്യാനും ജനറേറ്റീവ് എഐ ഉപയോഗിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചുകഴിഞ്ഞു. ആദ്യം യു.എസിലും യു.കെയിലുമുള്ളവര്‍ക്ക് മാത്രമായിരുന്നു ബാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. മറ്റുള്ള രാജ്യക്കാര്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു. ഇപ്പോള്‍ അത് നീക്കം ചെയ്തിരിക്കുകയാണ് കമ്പനി. ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ ബാര്‍ഡ് ഉപയോഗിക്കന്‍ bard.google.com ല്‍ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍ തന്നെ ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ആക്‌സസ് ചെയ്യാന്‍ കഴിയും. ഇപ്പോഴും ‘പരീക്ഷണ ഘട്ടത്തിലുള്ള’ ടൂള്‍ കൃത്യമല്ലാത്ത വിവരങ്ങള്‍ തരാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് ബാര്‍ഡ് നിങ്ങള്‍ക്ക് തരും. എഐ ടൂളിനെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖത്തിനൊപ്പം, ‘Try Bard’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടും. ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍, ബാര്‍ഡ് ആക്‌സസ് ചെയ്യാനുള്ള ‘സ്വകാര്യത അനുമതി’ അംഗീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ബാര്‍ഡിനെ മികച്ചതാക്കുന്നതിന് ഫീഡ്ബാക്ക് നല്‍കാനും പറയും. ഇനി ഗൂഗിള്‍ ബാര്‍ഡിനോട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങാം.

‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയം കീഴടക്കുന്നു. ‘ടേക്ക് യു ഡൗണ്‍ മഹിയ’ എന്നു തുടങ്ങുന്ന ഗാനം സുനിധി ചൗഹാന്‍ ആണ് ആലപിച്ചത്. പാട്ടിന്റെ തമിഴ് പതിപ്പിന് എം.എം.മാനസി സ്വരമായി. രഞ്ജിത് ഉണ്ണി ആണ് പാട്ടിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മല്‍’ പാടി ശ്രദ്ധേയനായ രഞ്ജിത്തിന്റെ ആദ്യ സംഗീതസംവിധാന സംരംഭം കൂടിയാണ് ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ബാബു ആന്റണി നായകനായെത്തുന്ന ചിത്രമാണ് ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’. അമേരിക്കന്‍ നടിയും നര്‍ത്തകിയും മോഡലുമായ കേരന്‍ ഡമേര്‍ നായികയായെത്തുന്നു. ‘ഔട്രേജ്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് ജെല്‍ ചിത്രം സംവിധാനം ചെയ്യുന്നു. സൗത്ത് ഇന്ത്യന്‍ ഡട ഫിലിംസ് ആണ് നിര്‍മാണം. അമേരിക്കയിലേക്കു കുടിയേറുന്ന ഇന്ത്യന്‍ വംശജരുടെയും അമേരിക്കന്‍ ആയുധ കടത്തു സംഘങ്ങളുടെ പോരാട്ടങ്ങളുടെയും കഥ പറയുന്ന ചിത്രം അമേരിക്കയിലാണ് ചിത്രീകരിച്ചത്. അമേരിക്ക, തായ്‌ലന്‍ഡ്, ചൈന, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ദ് ഗ്രേറ്റ് എസ്‌കേപ്പില്‍ വേഷമിടുന്നു. ഇന്ത്യന്‍ നടന്‍ സമ്പത് റാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇംഗ്ലിഷ്, തമിഴ്, മലയാളം, സ്പാനിഷ് ഉള്‍പ്പടെ 7 ഭാഷകളില്‍ ആയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് നടന്നു. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് വില്ലന്‍ കഥാപാത്രത്തെയാണെന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോര്‍, ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ഇന്റസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എന്നീ കമ്പനികളുമായി എംജി പ്രാരംഭ ഘട്ട ചര്‍ച്ചകളിലാണ്. എംജിയുടെ ഓഹരികള്‍ എറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ റിലയന്‍സ് ഗ്രൂപ്പ് മുന്‍പന്തിയില്‍ തന്നെയുണ്ട്. ചര്‍ച്ച വിജയമായാല്‍ റിലയന്‍സ് എംജി കാറുകള്‍ എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് വാഹനലോകം. ഈ വര്‍ഷം അവസാനത്തോടെ പുതിയ പങ്കാളിയെ കണ്ടെത്താനാണ് എംജി മോട്ടറിന്റെ ശ്രമം. ഇതിലൂടെ ഏകദേശം 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സായിക്ക് മോട്ടോഴ്സില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കാനുള്ള കാലതാമസമാണ് എംജിയെ ഇന്ത്യന്‍ പങ്കാളിയെ തേടുന്നതിന് പ്രേരിച്ചിപ്പിച്ചത്. ഹലോളില്‍ തന്നെ രണ്ടാമത്തെ നിര്‍മാണ ശാല തുടങ്ങുന്നതിനും പുതിയ 45 കാറുകള്‍ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ എത്തിക്കുന്നതിനുമായ നിക്ഷേപമാണ് എംജി തേടുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എംജി വിപണിയുടെ 6575 ശതമാനം വരെയാണ് ലക്ഷ്യം വയ്ക്കുന്നത്.

പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ജന്തുവാസനകള്‍ക്കിടയിലെ നേര്‍ത്ത രേഖകളെ കൃത്യമായി അടയാളപ്പെടുത്തുന്ന രചന. ‘ഈറ്റില്ലത്തിലെ വിശേഷങ്ങള്‍’. കിളിമാനൂര്‍ ചന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 209 രൂപ.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോര്‍ട്ട് പുറത്ത്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ സാന്നിധ്യം അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിന് കാരണം. ഇപ്പോള്‍ വിദഗ്ധ ചികിത്സകള്‍ കൊണ്ട് പൂര്‍ണമായി മാറ്റാന്‍ സാധിക്കുന്ന രോഗമാണ് അപസ്മാരം. അപസ്മാരമുള്ളവര്‍ എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങണം. ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക എന്നത് പ്രധാനമാണ്. അപസ്മാരം ബാധിക്കുന്ന സമയം രോഗിക്കു തന്നെ മനസ്സിലാകും. രോഗി നിശ്ചലനായി യാതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു നില്‍ക്കും. തുടര്‍ന്ന് കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. വായില്‍ നിന്നു നുരയും പതയും വരും. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. ആ സമയം രോഗിയെ ഉണര്‍ത്തിയില്ലെങ്കില്‍ രോഗി ദീര്‍ഘനേരത്തേക്ക് ഉറങ്ങും. പിന്നെ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ കഴിഞ്ഞതൊന്നും ഓര്‍മ കാണുകയില്ല. ചിലപ്പോള്‍ തലവേദനയും കാണും. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ രോഗം ബാധിക്കാം. ഏതെല്ലാം ഭാഗങ്ങളില്‍ കോച്ചിവലിക്കല്‍ വരുന്നു എന്നതനുസരിച്ച് തലച്ചോറിലെ ഏതു ഭാഗമാണ് രോഗത്തിനു കാരണം എന്നു മനസ്സിലാക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.20, പൗണ്ട് – 102.94, യൂറോ – 89.69, സ്വിസ് ഫ്രാങ്ക് – 92.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.96, ബഹറിന്‍ ദിനാര്‍ – 218.07, കുവൈത്ത് ദിനാര്‍ -268.10, ഒമാനി റിയാല്‍ – 213.51, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.39, ഖത്തര്‍ റിയാല്‍ – 22.57, കനേഡിയന്‍ ഡോളര്‍ – 60.95.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *