yt cover 43

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു പൊലീസ് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ ക്രമീകരണങ്ങളുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി, മാവോയിസ്റ്റുകള്‍ തുടങ്ങിയവരില്‍നിന്ന് പ്രധാനമന്ത്രിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നും ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അടങ്ങുന്ന 49 പേജുള്ള റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേര ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്തു വന്നത്. താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് ജോസഫ് ജോണ്‍ പറഞ്ഞു. കുടുംബത്തോടു ശത്രുതയുള്ളയാള്‍ തങ്ങളുടെ പേരുവച്ച് കത്തയച്ചതാണെന്നാണ് ജോസഫ് ജോണിന്റെ മകള്‍ മൊഴി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതു പോലീസില്‍ നിന്നു തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫിലെ രണ്ടു കക്ഷികളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്നു സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ അരുവി റിസോര്‍ട്ട് ഉടമ ഏലപ്പാറ പരത്തനാല്‍ ബെന്നി വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി കൃഷിയിടത്തില്‍ പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോക്കുമായി പോയതായിരുന്നു. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പേര്. ജോണി നെല്ലൂരിനൊപ്പം ജോര്‍ജ് ജെ മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവരും നേതൃനിരയിലുണ്ട്. എന്‍ഡിഎയുടെ ഭാഗമാകാനാണ് ധാരണ.

അഭിഭാഷകനു കോവിഡായതിനാല്‍ ലാവ്ലിന്‍കേസ് മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ. തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവയ്ക്കണമെന്ന് പിണറായിക്കൊപ്പം പ്രതിയായിരുന്ന ഫ്രാന്‍സിസ് എന്നയാളുടെ അഭിഭാഷകനാണു സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ യുവം പരിപാടിക്കു ബദലായി യുവജന സംഗമം പ്രഖ്യാപിച്ച കെപിസിസി വെട്ടിലായി. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് തൃശൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ബദല്‍ പരിപാടിക്കു വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിലപാടെടുത്തു. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യുവാക്കളുമായി അടുത്ത മാസം സംവാദപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വയനാട് വന്യജീവി സങ്കേതത്തില്‍ കടുവ ചത്ത നിലയില്‍. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്കു സമീപത്തെ ആനക്കിടങ്ങിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടിക്കാന്‍ വച്ച കെണിയില്‍ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.

മലപ്പുറം എടവണ്ണയില്‍നിന്നും കഴിഞ്ഞ ദിവസം കാണാതായ റിദാന്‍ ബാസിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവുകളും വസ്ത്രത്തില്‍ രക്തപ്പാടുകളുമുണ്ട്. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നു പോലീസ്.

ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകനാണ്.

തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീല്‍സ് താരവുമായ മീശ വിനീത് എന്ന കിളിമാനൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ വിനീത് (26), കൂട്ടാളി കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

സുഡാന്‍ ദൗത്യത്തിനു സജ്ജമാകാന്‍ ഇന്ത്യന്‍ വ്യോമ- നാവിക സേനകള്‍ക്കു നിര്‍ദ്ദേശം. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുഡാനിലെ വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗ്ഗം ഒഴിപ്പിക്കാനേ സാധിക്കൂ. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാര്‍ഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ ആസാമിലെ വനിതാ നേതാവ് അങ്കിത ദാസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ ആരോപണങ്ങളെത്തുടര്‍ന്നാണ് കേസ്. അങ്കിത ദാസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

സത്യപാല്‍ മാലിക്കിനെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് സിബിഐ. ഗസ്റ്റ് ഹൗസിലേക്കു വിളിപ്പിച്ച സിബിഐ നടപടി ഒഴിവാക്കി. ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഇന്നലെയാണ് സിബിഐ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ചത്.

പൂഞ്ച് ഭീകരാക്രമണത്തില്‍ സംശയിക്കുന്ന 12 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തുവെന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ഭീകരര്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്ഥലത്തു നിന്ന് ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം. അതീഖിനെയും സഹോദരന്‍ അഷ്‌റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു.

വനിതാ മോഡലുകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ചതിന് സുമന്‍ കുമാരി എന്ന ഭോജ്പുരി നടിയെ മുംബൈയില്‍ അറസ്റ്റു ചെയ്തു. സുമന്‍ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായും മുംബൈ പോലീസ് അറിയിച്ചു.

ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പഞ്ചാബ് സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.

അക്ഷയ തൃതീയ ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,600 രൂപ. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,575 രൂപ. സ്വര്‍ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തില്‍ ജ്വല്ലറികളില്‍ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്. ഓഹരി വിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

സാംസങ് ഗ്യാലക്സി എം14 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഹാന്‍ഡ്സെറ്റ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വാങ്ങാം. സാംസങ് ഗ്യാലക്സി എം14 5ജി യില്‍ 5എന്‍എം എക്‌സിനോസ് 1330 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന ഫീച്ചര്‍. സാംസങ് ഗ്യാലക്സി എം14 5ജിയുടെ 4 ജിബി + 128 ജിബി വേരിയന്റിന് 13490 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയും നല്‍കണം. ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, സില്‍വര്‍ കളര്‍ വേരിയന്റുകളിലാണ് ഗ്യാലക്സി എം14 5ജി എത്തുന്നത്. ഫുള്‍-എച്ച്ഡി+ (2408 x 1080 പിക്‌സല്‍) റെസലൂഷനോടു കൂടിയ 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്‌പ്ലേ പാനലാണ് ഗ്യാലക്സി എം14 5ജിയുടെ സവിശേഷത. ആന്‍ഡ്രോയിഡ് 13 കേന്ദ്രമാക്കിയുള്ള സാംസങ്ങിന്റെ വണ്‍ യുഐ 5 ആണ് ഒഎസ്. 6 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഗ്യാലക്സി എം14 5ജിയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50 മെഗാപിക്സല്‍ മെയിന്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. എം സീരീസ് ഹാന്‍ഡ്‌സെറ്റില്‍ 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 25വാട്ട് അതിവേഗ ചാര്‍ജിങ് ശേഷിയുള്ള് 6000 എംഎഎച്ച് ആണ് ബാറ്ററി.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകനായെത്തുന്നു. ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ‘ജയ് ശ്രീറാം’ എന്ന ഒരു ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മദനോത്സവം’ അഞ്ചാം ദിവസം രണ്ട് കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ്. ചെറിയ ബഡ്ജറ്റ് സിനിമകള്‍ ധാരാലം റിലീസ് ചെയ്യുകയും അവയുടെ വിജയ ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിജയക്കുതിപ്പ്. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായ ചിത്രം ബോക്‌സ് ഓഫീസില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ രചിച്ച ചിത്രം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് പ്രദര്‍ശിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വൂലിങ് എയര്‍ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ ചിത്രങ്ങള്‍ എംജി നേരത്തേ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് 2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബെയ്സുമുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ആപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 സണ എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ വാഹനത്തിനുണ്ട്.

ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി. കെ. നായര്‍ (1933 – 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാരെക്കറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകര്‍ഷകവും വിജ്ഞാനപ്രദവുമായ ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും സിനിമയെ സ്നേഹിക്കുന്ന, അതിന്റെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുസ്തകമാണ്. ‘ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും’. പി. കെ. നായര്‍. പരിഭാഷ: പി. കെ. സുരേന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില: 500 രൂപ.

ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടിവരികയുമാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായി കഴിക്കുന്ന ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അതുപൊലെതന്നെ പാചകം ചെയ്യുമ്പോള്‍ ചില സുഗന്ധവ്യഞ്ജനങ്ങളോട് താത്കാലികമായി വിട പറയുകയും വേണം. കുരുമുളകുപൊടി വേനല്‍ക്കാലത്തിന് അത്ര യോജിച്ചതല്ല. ശരീരത്തിന്റെ താപനില കൂട്ടുമെന്നതിനാല്‍ കുരുമുളകുപൊടി തണുപ്പ് കാലാവസ്ഥയില്‍ ഉപയോഗിക്കേണ്ട ചേരുവയാണ്. ഭക്ഷണത്തിന് രുപിയും നിറവും നല്‍കുന്നതാണ് മുളകുപൊടി. ഇതും ശരീരത്തില്‍ താപനില കൂടാന്‍ കാരണമാകുമെന്ന കാര്യം മറക്കരുത്. ഇത് ശരീരത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത പോലും വര്‍ദ്ധിപ്പിക്കും. മുളകുപൊടി പരമാവധി ഒഴിവാക്കുകയോ വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരാന്‍ അല്‍പം വെളുത്തുള്ളി ഉപയോഗിച്ചാല്‍ മതിയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, വേനല്‍ക്കാലത്ത് സൂക്ഷിക്കണം. വെളുത്തുള്ളിയുടെ ഉപയോഗം ശരീരോഷ്മാവ് കൂട്ടുകയും അമിതമായി വിയര്‍ക്കാന്‍ കാരണമാകുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. അമിതമായാല്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. ഇഞ്ചിക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷെ, വേനല്‍ക്കാലത്ത് ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇഞ്ചി നിങ്ങളുടെ ശരീരത്തെ കൂടുതല്‍ ചൂടാക്കും. വയറിന് ബുദ്ധിമുട്ട് തോന്നാനും അമിതമായി വിയര്‍ക്കാനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.04, പൗണ്ട് – 102.02, യൂറോ – 91.04, സ്വിസ് ഫ്രാങ്ക് – 91.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.90, ബഹറിന്‍ ദിനാര്‍ – 217.70, കുവൈത്ത് ദിനാര്‍ -267.73, ഒമാനി റിയാല്‍ – 213.09, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 59.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *