കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിന് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ തുടക്കമാവും. പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിൻ്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത്. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ നാളെ തുടങ്ങുന്ന സമ്മേളനങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേയാണ് ഈ സമ്മേളനം.
കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം
