പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇഡി യുടെ പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എംഎൽഎമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകൾ കൊണ്ട് കോൺഗ്രസിന്റെ ആത്മവീര്യത്തെ തകർക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബിജെപിയെ പരിഭ്രാന്തരാക്കി. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് റെയ്ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് ജയറാം രമേശും കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊർജം നൽകുന്നതാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.