yt cover 45

ജഡ്ജിക്കു നല്‍കാനെന്ന വ്യാജേന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കോഴ വാങ്ങിയെന്നു റിപ്പോര്‍ട്ട്. മൂന്ന് ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലാണു സിനിമാ നിര്‍മാതാവില്‍നിന്ന് സൈബി പണം കൈപ്പറ്റിയതെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിക്കുമാത്രം 50 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞാണ് സൈബി നിര്‍മാതാവിനോടു തുക വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു.

സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ തവണത്തേതുപോലെ ഫീസും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണു സംസ്ഥാന സര്‍ക്കാര്‍. വസ്തു നികുതി, വിനോദ നികുതി, പരസ്യ നികുതി, ബില്‍ഡിംഗ് പെര്‍മ്റ്റ് ഫീസ്, റവന്യൂ ഉള്‍പെടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഫീസുകള്‍ തുടങ്ങിയവ വര്‍ധിപ്പിക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്നു വൈകുന്നേരം സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചെന്നാണ് രണ്ടാംഭാഗത്തില്‍ വിവരിക്കുന്നത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ മുതല്‍. നടി മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല.

യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം ലഭിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീം കോടതിയില്‍. യുജിസി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായി നിയമിച്ചത്. പുനര്‍ നിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകള്‍. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. ഇന്ന് വൈകീട്ട് ആറിനു പൂജപ്പുരയില്‍ പ്രദര്‍ശനം നടത്തും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്ത്. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

മാധ്യമ വിലക്കുകൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സിപിഎം സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.

എക്സ്റേ മെഷീനിലെ ഉപകരണം വീണു രോഗിയുടെ നടുവൊടിഞ്ഞ സംഭവത്തില്‍ ന്യായീകരണവുമായി ചിറയിന്‍കീഴ് ആശുപത്രി സൂപ്രണ്ട്. അര കിലോ തൂക്കമുള്ള ഉപകരണം വീണതു കൊണ്ട് നട്ടെല്ലിന് പൊട്ടലുണ്ടാകില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാറിന്റെ അവകാശവാദം.

എറണാകുളം രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ യുവതിയുടെ കഴുത്തില്‍ കുത്തി പരിക്കേല്‍പിച്ചു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് തൊടുപുഴ സ്വദേശിനി സൂര്യ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പണം വാങ്ങിയിട്ടും വിസ നല്‍കാത്ത ഉടമയെ കൊല്ലുമെന്നു പറഞ്ഞാണ് ഇയാള്‍ ട്രാവല്‍സില്‍ എത്തിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു കണ്ണൂരില്‍ കണ്ടുവച്ച ഭൂമി റെയില്‍വെ പാട്ടത്തിനു നല്‍കിയ നടപടിക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. എല്ലാ വിഭാഗം ബഹുജനങ്ങളെയും സമരത്തില്‍ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പല്‍ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവകാശപ്പെട്ടു. ആദ്യ കപ്പല്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് എത്തുക. തുറമുഖം പൂര്‍ണ സജ്ജമാകണമെങ്കില്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60 ശതമാനം പണി പൂര്‍ത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു.

ആറ്റിങ്ങലില്‍ 200 കിലോ കഞ്ചാവ് പിടിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കു ജാമ്യം. 180 ദിവസത്തിനകം പൊലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചക്കെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയാണു ലംഘിച്ചത്.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് ശങ്കര്‍ മോഹനെതിരെ ജാതിവിവേചന ആരോപണം ഉന്നയിച്ചു സമരമുണ്ടാക്കിയതെന്ന് രാജിവച്ച അധ്യാപകന്‍ നന്ദകുമാര്‍ തോട്ടത്തില്‍. സ്ഥാപനത്തിലെ അധ്യാപകരില്‍ ചിലരും ഒരു വിഭാഗം വിദ്യാര്‍ഥികളുമായിരുന്നു നീക്കത്തിന് പിന്നിലെന്നും നന്ദകുമാര്‍ തോട്ടത്തില്‍.

കല്‍പ്പറ്റ നഗരത്തില്‍ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. കല്‍പ്പറ്റ റാട്ടക്കൊല്ലി പാടിയില്‍ താമസിക്കുന്ന ജിജിമോന്‍ (പാപ്പന്‍-44) ആണ് മരിച്ചത്.

വെള്ളക്കാര്‍ പറയുന്നതാണ് ഇപ്പോഴും ചിലര്‍ക്ക് വലിയ കാര്യമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇന്ത്യയെക്കുറിച്ചുള്ള വെള്ളക്കാരുടെ നിലപാട് അന്തിമമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഇവിടുത്തെ സുപ്രീം കോടതിയും ജനങ്ങളുമൊന്നും അവര്‍ക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുല്‍ ഗാന്ധി. സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ദിഗ് വിജയ് സിംഗ് നടത്തിയതു വ്യക്തിപരമായ പരാമര്‍ശമാണെന്നും കോണ്‍ഗ്രസിന് അങ്ങനെ അഭിപ്രായമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ചാണകം ഉപയോഗിച്ച് വീട് നിര്‍മിച്ചാല്‍ ആണവ വികിരണത്തില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്ന് ഗുജറാത്ത് ജഡ്ജി. തപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജിയാണ് വിചിത്രമായ നിരീക്ഷണം നടത്തിയത്.

തെലുങ്ക് യുവ നടന്‍ സുധീര്‍ വര്‍മ ജീവനൊടുക്കി. 33 വയസായിരുന്നു. വിഷം കഴിച്ചാണ് മരിച്ചത്.

അമേരിക്കയിലെ അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവയ്പ്. രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരനു പരിക്കേറ്റു.

ഇന്ത്യാ- ന്യൂസിലാണ്ട് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും മികവില്‍ ഇന്ത്യക്ക് മികച്ച തുടക്കം.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന്‍ വില 42,000 രൂപ കടന്നു. പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 20 മുതല്‍ തുടര്‍ച്ചയായ നാലു ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവന്‍ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി. 2020 ആഗസ്റ്റിലാണ് മുമ്പ് സ്വര്‍ണവില സര്‍വകാല റെക്കോഡായ 42,000 രൂപയില്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. 50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 1934 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്. 2020ല്‍ അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോര്‍ഡിലായിരുന്നു. 2077 ഡോളര്‍. രൂപയുടെ വിനിമയ നിരക്ക് 74ലുമായിരുന്നു. 1973ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന്‍ വില 220 രൂപയും. 190 മടങ്ങ് വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്വര്‍ണ വില 19,000 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ മറ്റേത് കമ്പനികള്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത പുതിയ റെക്കോര്‍ഡാണ് ആപ്പിള്‍, ഇപ്പോള്‍ കുറിച്ചിരിക്കുന്നത് .ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിള്‍ മാറിയതായാണ് റിപ്പോര്‍ട്ട്. 2022 ഡിസംബറില്‍ കമ്പനി 8,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള വ്യവസായ കയറ്റുമതി 10,000 കോടി രൂപയായി ഉയര്‍ത്തി. ആപ്പിളും സാംസങ്ങുമാണ് ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള വിദേശ കമ്പനികള്‍. എന്നിരുന്നാലും, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ആപ്പിള്‍ സാംസങ്ങിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കയറ്റുമതിക്കാരായി മാറിയിരിക്കുകയാണ്. ഫോക്‌സ്‌കോണ്‍ ഹോണ്‍ ഹായ്, പെഗാട്രോണ്‍, വിസ്‌ട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കളിലൂടെ ഐഫോണ്‍ 12, 13, 14, 14+ എന്നിവയുള്‍പ്പെടെ നിരവധി ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ‘ഭോല’യുടെ ടീസര്‍ എത്തി. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. കൈതി സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോല എത്തുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ത്രീഡിയില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേന്‍ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രമാണ് ഹിന്ദിയില്‍ തബു അവതരിപ്പിക്കുക. കൈതിയുടെ കഥയില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ‘റണ്‍വേ 34’ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഷൈന്‍ ടോം ചാക്കോ സര്‍ക്കസ് കലാകാരനായി അഭിനയിക്കുന്ന ‘പാരഡൈസ് സര്‍ക്കസ്’ രാജസ്ഥാനിലെ പൊഖ്റാനില്‍ ചിത്രീകരണം പൂര്‍ത്തിയായി. ഖൈസ് മിലെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖൈസ് മിലെന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്സിന്റേയും ബാനറില്‍ സി. ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെന്‍ ആണ്. ഇഷിത സിങ്, ജാഫര്‍ സാദ്ദിഖ്, ബിന്നി ബെഞ്ചമിന്‍, അഭിറാം, എന്നിവരാണ് മറ്റ് താരങ്ങള്‍. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാംപിലെ ജീവിതവും പ്രണയവും സാഹസികതയും പശ്ചാത്തലമാവുന്ന പാരഡൈസ് സര്‍ക്കസില്‍ നൂറിലേറെ സര്‍ക്കസ് കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ‘വിചിത്രം’ എന്ന ചിത്രത്തിനു ശേഷം ഷൈന്‍ ടോ ചാക്കോ നായക കഥാപാത്രമായി തിരിച്ചെത്തുന്നതാണ് ‘പാരഡൈസ് സര്‍ക്കസ്’.

പ്രമുഖ ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്‌ലി എസ്.യു.വി മോഡലായ ബെന്റെയ്ഗയുടെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് (ഇ.ഡബ്ള്യു.ബി) പതിപ്പ് ഇന്ത്യയിലെത്തിച്ചു. അസ്യൂര്‍ വേരിയന്റായി എത്തുന്ന ഈ അള്‍ട്ര എസ്.യു.വി മോഡലിന്റെ ബുക്കിംഗ് ബെന്റ്‌ലി ഷോറൂമുകളില്‍ തുടങ്ങി. ആറ് കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. റിയര്‍വീല്‍ ഡ്രൈവാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ബെന്റെയ്ഗ ഇ.ഡബ്ള്യു.ബിയെ പ്രധാനമായും വ്യത്യസ്തമാക്കുന്നത്. ടേണിംഗ് റേഡിയസ് 11.8 മീറ്റര്‍ കുറഞ്ഞിട്ടുണ്ട്. വീല്‍ബേസ് 180 എം.എം കൂട്ടിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡിലെ 2,995 എം.എമ്മില്‍ നിന്ന് 3,175 എം.എമ്മായാണ് വര്‍ദ്ധന. അകത്തളത്തിന്റെ രണ്ടാംനിരയില്‍ വിശാലതയുടെ ആഡംബരസൗകര്യങ്ങള്‍ തീര്‍ക്കാന്‍ ഇതുപകരിച്ചിട്ടുമുണ്ട്. വിലയ്ക്കൊത്ത ആഡംബരമികവുകളാല്‍ സമ്പന്നമാണ് ഈ മോഡല്‍. 582 ബി.എച്ച്.പി കരുത്തുള്ള 4-ലിറ്റര്‍ എന്‍ജിന്റെ ടോപ്സ്പീഡ് 280 കിലോമീറ്ററാണ്. 0-100 കിലോമീറ്റര്‍ വേഗം നേടാന്‍ വേണ്ടത് വെറും 4.6 സെക്കന്‍ഡ്.

ലോകപ്രശസ്ത ശബ്ദസംവിധായകനായ റസൂല്‍ പൂക്കുട്ടി തന്റെ ജീവിത വിജയത്തിന്റെ കഥ പറയുന്നു. അനുപമമായ ആഖ്യാനശൈലിയില്‍ തന്റെ ബാല്യകൗമാരത്തിലെയും സിനിമാ മേഖലയിലെയും ഭ്രമണമുഹൂര്‍ത്തങ്ങളെ രേഖപ്പെടുത്തുകയാണിവിടെ. ‘ശബ്ദതാരാപഥം’. ബൈജു നടരാജന്‍. ഡിസി ബുക്സ്. വില 399 രൂപ.

ഭക്ഷണം കഴിച്ചതിനുശേഷം അല്‍പം നേരം നടക്കുന്നത് ദഹനത്തിന് സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം 15 മിനിറ്റ് നേരം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയും. ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത് എങ്ങനെ എന്ന പരിശോധിക്കുന്ന ഫലങ്ങളെ താരതമ്യം ചെയ്ത ഏഴ് പഠനങ്ങളുടെ കണ്ടെത്തലുകള്‍ ഗവേഷകര്‍ അടുത്തിടെ പരിശോധിച്ചു. സ്‌പോര്‍ട്‌സ് മെഡിസിന്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസില്‍ അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു. ഭക്ഷണത്തിന് ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ ലഘുവായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പഠനം കണ്ടെത്തി. കുറച്ച് മിനിറ്റിന് ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. കാലക്രമേണ പതിവ് എയറോബിക് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് രക്തത്തിലെ പഞ്ചസാരയുടെ (രക്തത്തിലെ ഗ്ലൂക്കോസ്) അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. ഇന്‍സുലിനോടുള്ള സംവേദനക്ഷമത വര്‍ദ്ധിക്കുന്നു. തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്നങ്ങളും കുറയ്ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. മാനസിക സമ്മര്‍ദം നേരിടുന്നവരാണ് ഇന്ന് അധികവും. രാവിലെയോ വൈകിട്ടോ ദിവസവും നടക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.49, പൗണ്ട് – 101.11, യൂറോ – 88.76, സ്വിസ് ഫ്രാങ്ക് – 88.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.31, ബഹറിന്‍ ദിനാര്‍ – 216.17, കുവൈത്ത് ദിനാര്‍ -266.99, ഒമാനി റിയാല്‍ – 211.96, സൗദി റിയാല്‍ – 21.71, യു.എ.ഇ ദിര്‍ഹം – 22.19, ഖത്തര്‍ റിയാല്‍ – 22.39, കനേഡിയന്‍ ഡോളര്‍ – 60.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *