web cover 63

ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിച്ച് സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തെ ബഹുസ്വരതയെ തര്‍ക്കാനുള്ള ശ്രമം നടക്കുന്നു. പിന്തിരപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറക്കാനായി പാഠപുസ്തങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാവുവെന്ന് കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിനെ വരുതിയിലാക്കാനാണ് കെപിസിസി അച്ചടക്ക സമിതി ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ സമാന്തര പരിപാടികള്‍ പാടില്ല. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സാധാരണക്കാരില്‍നിന്ന് അകന്നു പോകുന്നതാണ് കോണ്‍ഗ്രസ് പിറകോട്ടു പോകാന്‍ കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രത്യയ ശാസ്ത്രത്തെയല്ല, സഹായിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ജനങ്ങള്‍ക്കു താല്‍പര്യം. അതിനാല്‍ നേതാക്കള്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണം. പൊതുവായ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എം.കെ രാഘവന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പൊതുവിദ്യാലയങ്ങളിലെ മികവുകളുമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ സംപ്രേഷണം ഡിസംബര്‍ 16 ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കും. 110 സ്‌കൂളുകളില്‍ വീഡിയോ ഡോക്യുമെന്റേഷന്‍ നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികള്‍ പരിപാടിയുടെ ഭാഗമാകും. ഇത്രയും വിപുല പങ്കാളിത്തമുള്ള റിയാലിറ്റിഷോകള്‍ അപൂര്‍വമാണ്.

തലശേരി ഇരട്ട കൊലപാതകത്തിനു കാരണം ലഹരി വില്‍പന ചോദ്യം ചെയ്തതു മാത്രമല്ല, പൊലീസിന് ഒറ്റിക്കൊടുത്തെന്ന സംശയവും. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയാണ് കൊലനടത്തിയത്.

സിപിഎം നേതൃത്വത്തോടു പിണങ്ങിനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടര്‍ നോട്ടീസ് നല്‍കി. കുടിയിറക്കാനുള്ള ശ്രമം രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് രാജേന്ദ്രന്‍ പ്രതികരിച്ചു. കോടതിയെ സമീപിച്ചിട്ടുണ്ട്. തത്കാലം വീട് ഒഴിയില്ല. 10 സെന്റില്‍ താഴെ ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മൂന്നാറില്‍ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാന്‍ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിനിടെ കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ കോളജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പാലക്കാട്ട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കല്‍ കോളേജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതു പരിശോധന ഇല്ലാതെയാണെന്നാണ് കേരളം സുപ്രിം കോടതിയില്‍ പറഞ്ഞത്. വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി വീണ്ടും കോര്‍പറേഷന്‍. പ്രദേശ വാസികളുടെ ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ പ്രവൃത്തികള്‍ മുടങ്ങിയിരുന്നു. പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. കനത്ത പോലീസ് കാവലുണ്ട്. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്.

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം പരിശോധിക്കാന്‍ കേന്ദ്ര സംഘം എത്തി. മൂന്നു പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. രോഗബാധിത സ്ഥലങ്ങളായ കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശിക്കും. ഇതുവരെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

വിഴിഞ്ഞം യുദ്ധക്കളമായി. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സമരത്തിലുള്ള മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു.

വിഴിഞ്ഞത്തെ സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാജ്യശ്രദ്ധ കിട്ടാന്‍ വേണ്ടിയാണു സമരം നടത്തുന്നത്. സമരക്കാരില്‍തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് വരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസിനു വേണ്ടത് പരിപൂര്‍ണ ഐക്യമാണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. ആര്‍ക്കും വിലക്കില്ല. എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മില്‍ അകല്‍ച്ചയിലാണെന്ന പ്രചാരണം ശരിയല്ലെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

കോണ്‍ഗ്രസില്‍ അച്ചടക്കത്തിനു നിര്‍വചനം വേണമെന്ന് എം.കെ രാഘവന്‍ എംപി. കെപിസിസി പ്രസിഡന്റ് എന്തു തീരുമാനിച്ചാലും അംഗീകരിക്കും. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.

ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും സ്വാഭാവികമാണെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് തയാറാക്കിയാല്‍ ആരും അതിനു പുറത്തു പോകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ പതിന്നാലുകാരന് മര്‍ദ്ദനം. സൈക്കിള്‍ തട്ടിയതിന്റെ പേരിലാണ് അയല്‍വാസി മര്‍ദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റു. മര്‍ദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കടയ്ക്കലില്‍ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്കെതിര ലൈംഗികാതിക്രമം നടത്തിയെന്ന് അധ്യാപകനെതിരേ കേസ്. ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്നു പൊലീസ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഫോട്ടോഷൂട്ട് ആനയ്ക്കു മുന്നില്‍ നടത്തിയതിനു പിറകേ ആന ഇടഞ്ഞു. പാപ്പനെ കാലില്‍ പിടിച്ച് എടുത്തുയര്‍ത്താന്‍ ആന ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ ദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് സംഭവം.

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ ക്രിമിനല്‍ കേസുകളിലെ പ്രതി ടി എച്ച് റിയാസ് അറസ്റ്റില്‍. അഞ്ചര ഗ്രാം എംഡിഎംഎ സഹിതമാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.

2002 ലെ ഗുജറാത്ത് കലാപത്തില്‍ കോണ്‍ഗ്രസ് കലാപകാരികളെ സഹായിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. എന്നാല്‍ അക്രമികളെ ബിജെപി പാഠം പഠിപ്പിച്ചു. 2002 മുതല്‍ 2022 വരെ സംസ്ഥാനത്ത് കലാപം ആവര്‍ത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ മഹുധ നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്എല്‍വി സി 54 ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യന്‍ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചു. എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തില്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കും.

രാജ്യത്തിന്റെ ശക്തി ഭരണഘടനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തില്‍ സുപ്രീംകോടതിയില്‍ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കോടതികള്‍ ജനങ്ങളിലേക്ക് എത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

തിഹാര്‍ ജയിലില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ രാജകീയ ജീവിതം സംബന്ധിച്ച മൂന്നാമത്തെ വീഡിയോ പുറത്ത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാര്‍ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

വളര്‍ത്തുനായ കുരച്ചതിനാണ് ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇന്ത്യന്‍ നഴ്സ്. പിടിയിലായ രാജ്വീന്ദര്‍ സിങ് (38) ഡല്‍ഹി പോലീസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5.23 കോടി രൂപ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ക്വീന്‍സ് ലാന്‍ഡിനു സമീപത്തെ വാങ്കെറ്റി ബീച്ചില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്‌ലി (24) എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മാസ്‌ക് പറഞ്ഞു.

ബിസിസിഐയെ വെല്ലുവിളിച്ച് പിസിബി ചെയര്‍മാന്‍ റമീസ് രാജ. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നാണ് റമീസ് രാജയുടെ ഭീഷണി. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഗ്രൂപ്പ് സിയിലെ രണ്ടാം ഘട്ട മത്സരത്തില്‍ അര്‍ജന്റീന ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന്് മെക്സിക്കോയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് സിയിലെ 6.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോളണ്ട് സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സും ഡെന്മാര്‍ക്കും വൈകുന്നേരം 9.30 നുള്ള മത്സരത്തില്‍ നേര്‍ക്കുനേരെയെത്തുമ്പോള്‍ 3.30 നുള്ള മത്സരത്തില്‍ ടുണീഷ്യയാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

തുടര്‍ച്ചയായ രണ്ടാഴ്ച പിന്നിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണയശേഖരം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡോയില്‍, മറ്റ് കമ്മോഡിറ്റികള്‍ എന്നിവയുടെ വിലക്കുറവാണ് പ്രധാനമായും ഗുണമായത്. നാണയപ്പെരുപ്പ ഭീഷണി അയഞ്ഞതോടെ ഡോളറിന്റെ കുതിപ്പിന് മങ്ങലേല്‍ക്കുകയും രൂപ മേലോട്ട്് കയറുകയും ചെയ്തു. പലിശനിരക്ക് കുത്തനെ കൂട്ടുന്നതില്‍ നിന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പിന്മാറുന്നതും ഇന്ത്യയ്ക്ക് നേട്ടമാവുന്നു. നവംബര്‍ 18ന് സമാപിച്ച ആഴ്ചയില്‍ 254 കോടി ഡോളര്‍ ഉയര്‍ന്ന് 54,725 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നവംബര്‍ 11ന് സമാപിച്ചവാരം 1,473 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനയായിരുന്നു അത്. വിദേശ കറന്‍സി ആസ്തി 176 കോടി ഡോളര്‍ മെച്ചപ്പെട്ട് 48,429 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 31.5 കോടി ഉയര്‍ന്ന് 4,001 കോടി ഡോളറിലുമെത്തി.

യൂണിപാര്‍ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടക്കും. പ്രമോട്ടര്‍മാരും നിലവിലെ ഓഹരി ഉടമകളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.44 കോടി ഓഹരികളാണ് വിറ്റൊഴിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 548-577 രൂപയാണ് പ്രൈസ്ബാന്‍ഡ്. കുറഞ്ഞത് 25 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 50 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും മാറ്റിവച്ചിട്ടുണ്ട്. റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ളതാണ് 35 ശതമാനം. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

അമലാ പോള്‍ നായികയാകുന്ന ചിത്രമാണ് ‘ദ ടീച്ചര്‍’. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകന്‍. വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പി വി ഷാജി കുമാറാണ് തിരക്കഥ. ചിത്രത്തിലെ ‘കായലും കണ്ടലും’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്പി’. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊന്റാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ റിലീസ് ചെയ്യുക.

ഫെരാരി പോര്‍ട്ടോഫിനോ എം സ്വന്തമാക്കി ബോളിവുഡ് നടനും സീരിയല്‍ താരവുമായ റാം കപൂര്‍. ഫെരാരി നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ പോര്‍ട്ടോഫിനോ എം എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. പോര്‍ട്ടോഫിനോ എമ്മിന്റെ എക്സ്ഷോറും വില ഏകദേശം 4 കോടി രൂപയാണ്. റാം കപൂറും ഭാര്യം ഗൗതമി കപൂറും ചേര്‍ന്ന് വാഹനം ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുവന്ന നിറത്തിലുള്ള പോര്‍ട്ടിഫിനോ എം ആണ് റാം കപൂര്‍ വാങ്ങിയത്. പോര്‍ട്ടിഫിനോയുടെ കരുത്തു കൂടിയ വകഭേദമാണ് എം. അഡ്വാന്‍സിഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), വെന്റിലേറ്റഡ് സീറ്റുകളും തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ മോഡലിലുണ്ട്.

ലോകകപ്പില്‍ പലതുകൊണ്ടും ചരിത്ര പ്രാധാന്യം നേടിയ അറബ് സാന്നിധ്യങ്ങളിലൂടെ വായനക്കാരെ കൈപിടിച്ചുകൊണ്ടുപോകുന്നു ടി.സാലിം. ഫുട്ബോളില്‍ അറബ് ലോകത്തിന്റെ അന്തസ്സ്് ഉയര്‍ത്തിയ ടീമുകള്‍ മാത്രമല്ല, സുവര്‍ണതാരങ്ങളും മിഴിവാര്‍ന്നു നില്‍ക്കുന്നു ഈ രചനകളില്‍. ഫുട്ബോള്‍ പ്രേമികള്‍ക്കു മാത്രമല്ലചരിത്രാന്വേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകമായി മാറുന്നു ലോകകപ്പിലെ അറബിക്കഥകള്‍. ‘കളിക്കാഴ്ചകളുടെ മരുപ്പച്ചകള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൂഡില്‍സ് കഴിക്കുന്നത് തിരിച്ചടിയാകുമോ? നൂഡില്‍സ് കഴിക്കുന്നത് കുറയ്ക്കണോ? എത്രതവണ വരെ നൂഡില്‍സ് കഴിക്കാം? അതോ ഇത് പൂര്‍ണമായും ഒഴിവാക്കണോ? ഇങ്ങനെ സംശയങ്ങള്‍ നീളും. പ്രമുഖ ഡയറ്റീഷനായ സിമറാത് കതൂരിയ ഈ സംശയങ്ങള്‍ക്കുള്ള മറുപടി തരുന്നു. ഒരു പോര്‍ഷന്‍ മാഗിയില്‍ 205 കലോറി ആണുള്ളത്, 9.9 ഗ്രാം പ്രോട്ടീനും. മാഗിയിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഏകദേശം 131 ആണ്. പോഷകങ്ങള്‍ പരിശോധിക്കുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റിലും മാഗി കഴിക്കാമെന്നാണ് സിമറാത് പറയുന്നത്. മാഗി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണെങ്കിലും അത് ആരോഗ്യകരമായ ഓപ്ഷന്‍ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് വേണ്ട വിറ്റാമിനുകളോ ഡയറ്ററി ഫൈബര്‍, മിനറല്‍സ് തുടങ്ങിയവയോ നല്‍കാന്‍ മാഗിക്ക് കഴിയില്ല. അതേസമയം ദീര്‍ഘനാള്‍ കേടാകാതിരിക്കാന്‍ പല കെമിക്കലുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡയറ്റ് ചെയ്യുന്നതിനിടയില്‍ മാഗി കഴിച്ചാലും അത് ശരീരത്തിന് വേണ്ട ഗുണങ്ങള്‍ നല്‍കുന്നില്ലെന്ന് മനസ്സിലാക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ എന്ന നിലയില്‍ മാഗി കഴുക്കുന്നതിനെ ചുരുക്കികൊണ്ടുവരണം. പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.67, പൗണ്ട് – 98.75, യൂറോ – 85.06, സ്വിസ് ഫ്രാങ്ക് – 86.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.14, ബഹറിന്‍ ദിനാര്‍ – 216.58, കുവൈത്ത് ദിനാര്‍ -265.58, ഒമാനി റിയാല്‍ – 212.09, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.43, കനേഡിയന്‍ ഡോളര്‍ – 60.94.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *