മൂന്ന് പതിറ്റാണ്ട് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടിത്തറയിട്ട ആദ്യകാല നിക്ഷേപകര്‍ക്കായി ‘ഫൈനല്‍ ബോര്‍ഡിങ് കോള്‍’ മുഴങ്ങുന്നു. കാലങ്ങളായി ലാഭവിഹിതം കൈപ്പറ്റാത്ത 150-ഓളം ഓഹരി ഉടമകളെ കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണ് സിയാല്‍. നിലവിലെ വിപണി മൂല്യമനുസരിച്ച് അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന 1,07,890 ഓഹരികളാണ് ഉടമകളെ കാത്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 305 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍ പ്രവാസി മലയാളികളില്‍ നിന്ന് 13 കോടി രൂപയോളമാണ് സമാഹരിച്ചത്. ഇന്ന് 1,220 കോടി രൂപ വരുമാനവും 502 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായവും കൈവരിച്ച് 55 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നല്‍കുന്നത്. നിക്ഷേപകര്‍ക്കോ അവരുടെ അനന്തര അവകാശികള്‍ക്കോ തങ്ങളുടെ ഓഹരിയില്‍ അവകാശവാദം ഉന്നയിക്കാന്‍ 2026 ഒക്ടോബര്‍ 21 വരെയാണ് അവസാന സമയം. കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍, ഒക്ടോബര്‍ 28-ന് ഈ ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയിലേക്ക് മാറ്റും.
ആദ്യകാല നിക്ഷേപകരെ തേടി സിയാല്‍
