ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ എംബസി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ, ഹെൽപ്‌ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനിലെ മസ്ഹദില്‍ നിന്നും വൈകീട്ട് 4.30 നും, രാത്രി 11.30 നും ഓരോ വിമാനങ്ങൾ ദില്ലിയിൽ എത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 3 വിമാനങ്ങളിലായി ഇറാനില്‍ നിന്നും എത്തിയത് 517 ഇന്ത്യാക്കാരാണ്.
ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് ജൂൺ 20 മുതൽ വിതരണം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത് ഇത് ജനത്തെ കബളിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചു. വ്യവസായം വരണമെങ്കിൽ ഭൂമി വേണം ഭൂ നിയമങ്ങളിൽ ഇളവ് വേണം അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര. ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതോടൊപ്പം ശശി തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേരള അതിർത്തി മേഖലയായ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
നിലമ്പൂരിൽ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പിവി അൻവർ. താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചരണം എന്നാൽ തെരഞ്ഞെടുപ്പ് ജനങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കാൻ കരുതിയതല്ല, യുഡിഎഫിന് പിന്തുണക്കാനായിരുന്നു തീരുമാനം എന്നാൽ പ്രതിപക്ഷ നേതാവിന്റെ സമീപനമാണ് മത്സരിക്കാൻ കാരണമെന്നും അൻവർ പറഞ്ഞു.
സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്നാണ് വിവരം. ഏപ്രിൽ 24 ന് തന്നെ പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയതെന്നാണ് വിവരം.
താരസംഘടനയായ അമ്മയില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. സംഘടനയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നാളെ നടക്കും. പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് വിവരം.
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിത്വതിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ തുടർന്നാണ് തിരിച്ചുപോക്ക് അനിശ്ചിതമായി നീളുന്നത്. വിമാനത്തിൻ്റെ അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയർമാർ എത്തുമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്നും യുവാവ് വെളിപ്പെടുത്തുന്നു. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്നു ലക്ഷത്തിലധികം ആളുകൾ യോഗാ സംഗമത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടൂത്ത് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്ഥാൻ നാമനിർദ്ദേശം ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശം.
ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്കൽ ഫാർബിയാർസ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഖലീലിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.
യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡോണൾഡ് ട്രംപ്. ഇസ്രായേൽ ഇറാനെതിരായ ആക്രമണങ്ങളിൽ ശ്രദ്ധേയമായ സൈനിക മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അവര്‍ക്ക് കപ്പാസിറ്റിയില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് പറഞ്ഞത്. അവർക്ക് ഒരു ചെറിയ ഭാഗം തകർക്കാൻ കഴിഞ്ഞേക്കും, പക്ഷേ അവർക്ക് വളരെ ആഴത്തിൽ പോകാൻ കഴിയില്ല കാരണം അവർക്ക് ആ കഴിവില്ല എന്നാണ് ട്രംപിന്‍റെ വാക്കുകൾ.
ദില്ലിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച് വാതിലിന് തകരാർ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്‍ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാർ നാപ്കിനുകൾ ഉപയോഗിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്.
കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും എയർ ഇന്ത്യ വിമാനങ്ങളുടെ സമഗ്ര സുരക്ഷ പരിശോധന ശക്തമാക്കിയെന്നും ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ വിശദമായ ആദ്യ പൊതു പ്രതികരണമാണിത്.
വൃന്ദാവനത്തിലെ ബങ്കെ ബിഹാരി മന്ദിറിന് ചുറ്റും ഇടനാഴി നിര്‍മാണത്തിനെതിരെയും ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രതിഷേധിച്ച് മഥുരയിലെ ഗോസ്വാമി സമുദായത്തിലെ സ്ത്രീകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തം കൊണ്ട് കത്തുകൾ എഴുതിയതായി റിപ്പോർട്ട്. നിർദ്ദിഷ്ട ഇടനാഴിയുടെ നിർമ്മാണത്തിനും ട്രസ്റ്റ് രൂപീകരണത്തിനും എതിരെ വെള്ളിയാഴ്ച നൂറുകണക്കിന് ഗോസ്വാമി സമുദായ അംഗങ്ങൾ കടകളും വീടുകളും പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
ബീഹാറിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ വലിയ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. പുതുക്കിയ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ ലഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുക ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാർ എക്സിൽ കുറിച്ചു.