Untitled design 20250112 193040 0000 2

 

ഇത്തവണത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിലുള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സമയത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജൂണ്‍ മാസത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നും ഇത് ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

 

കേരള തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രതയുമായി ബന്ധപ്പെട്ട് കേരള തീരത്ത് നാളെ രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ദേശീയപാതയിൽ കുന്നിടിച്ചിലിൽ അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന നടത്താൻ തീരുമാനം. വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ഡ്രോൺ പരിശോധനയിലൂടെ മല മുകളിൽ വിള്ളലുകൾ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ജിയോളജി, മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവ്വേ നടത്താനും തീരുമാനിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

മാസപ്പിറ ദൃശ്യമായില്ല. കേരളത്തിൽ ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. അറഫ നോമ്പ് ജൂൺ ആറ് വെള്ളിയാഴ്ച ആയിരിക്കും.

 

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എസ്. നസീബിന്‍റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ റദ്ദാക്കി. കരാർ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിൻഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ തീരുമാനിച്ചത്. നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ യൂണിവേഴ്സിറ്റിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു.

 

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറിനോട് മയപ്പെടേണ്ടെന്ന നിലപാടിൽ യുഡിഎഫ്. യുഡിഎഫ് നേതൃയോഗത്തിലാണ് അഭിപ്രായം ഉയർന്നത്. അൻവറിൻ്റെ മത്സരിക്കുമെന്ന ഭീഷണി വിലപേശൽ എന്ന വിലയിരുത്തലിലാണ് യുഡിഎഫ് ഉള്ളത്. യുഡിഎഫിൽ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിൽ പിവി അൻവർ അബ്ദുൽ വഹാബ് എംപിയുടെ വീട്ടിലെത്തി ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് അൻവർ.

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിന് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

പി വി അൻവർ അടഞ്ഞ അധ്യായമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അൻവർ എൽ ഡി എഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും ടി പി അഭിപ്രായപ്പെട്ടു. അൻവറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കും. ഞങ്ങളെ അത് ബാധിക്കില്ല. ഇക്കാര്യത്തിൽ എൽ ഡി എഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും കൺവീനർ കൂട്ടിച്ചേർത്തു.

 

നിലമ്പൂരില്‍ പി വി അൻവറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫുമായുള്ള വിലപേശലിൽ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അൻവര്‍. താൻ അസന്തുഷ്ടനല്ലെന്നും എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അബ്ഗുള്‍ വഹാബ് എംപിയുടെ വീട്ടിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം പിവി അൻവര്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പിവി അൻവര്‍ വ്യക്തമാക്കി.

 

താൻ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ലെന്നും യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചാൽ തന്റെ നിലപാട് പറയുമെന്നും പി.വി. അൻവർ. യുഡിഎഫ് ആകുന്ന ബസിനകത്തും കോണിപ്പടിയിലും പുറത്തും സഞ്ചരിക്കാൻ തയ്യാറാണ്. തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും പ്രതീക്ഷയുണ്ടെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്‍റെ വ്യാപക പരിശോധന. ഓപ്പറേഷൻ ഫുവേഗോ മറീനോ എന്ന പേരിലായിരുന്നു പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതിൽ പുറത്ത് കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജിഎസ്ടി ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം സെർച്ച് നടത്തുന്നത്.

 

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിൽ പ്രതിയായ സുകാന്തിൻ്റെ മൊഴി പുറത്ത്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഒളിവിലായിരുന്നപ്പോൾ കഴിഞ്ഞിരുന്നതെന്ന് പ്രതി സുകാന്ത് പൊലീസിന് മൊഴി നൽകി. ധർമ്മസ്ഥൽ, മാംഗ്ലൂർ, കൊല്ലൂർ, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളിൽ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിൻ്റെ മൊഴിയിലുണ്ട്.സുകാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരിൽ അപകടമുണ്ടായത്.

വിപിന്‍ കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും നടന്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്‍റെ പ്രതികരണം.

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദൻ ഹർ‌‌ജിയിൽ പറയുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വിശദമായി പരിശോധിക്കും. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്. ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

 

മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിൽ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബിൽ അറിയിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസായി ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സുപ്രധാന നടപടി. വിരമിക്കൽ പ്രായം വര്‍ദ്ധിപ്പിക്കുകയെന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുള്‍ടൈം, പാര്‍ടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സായി.

 

ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമൻദീപ് കൗറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഏപ്രിലിൽ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അമൻദീപ് കൗറിനെതിരെ അഴിമതി കേസും ഫയൽ ചെയ്തു. ഏപ്രിലിൽ, 17.71 ഗ്രാം ഹെറോയിൻ കൈവശം വച്ചതിന് ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് (ANTF) പിടികൂടിയതിനെത്തുടർന്ന് കൗറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

ഭീകരവാദത്തിലൂടെ പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാർ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറിൽ പറഞ്ഞു.

 

കൊവിഡ് -19 കേസുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ, കർണാടക ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളം കൊവിഡ് -19 പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയിൽ പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പൗരന്മാരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

കൂട്ടനാടുകടത്തലുരൾക്കിടെയിൽ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

ഖത്തറിൽ ഇന്ന് മുതൽ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില ഈ വാരാന്ത്യം വരെ തുടരും. കിഴക്കൻ തീരപ്രദേശങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ ചിലയിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില 26 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തി സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ഖത്തർ സന്ദർശനം പൂർത്തിയാക്കി. എൻസി.പി നേതാവും പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിന്റെ സന്ദർശനത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി ചർച്ചകളും, ഉന്നതതല കൂടിക്കാഴ്ചകളും നടത്തി. ഖത്തറിലെ കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് സുപ്രിയ സുലെ എംപി വ്യക്തമാക്കി.

മലേഷ്യയിൽ നടക്കുന്ന ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മലേഷ്യയിലെ ക്വാലാലംപൂർ കൺവെൻഷൻ സെന്ററിൽ നടന്ന രണ്ടാമത്തെ ആസിയാൻ-ജിസിസി ഉച്ചകോടിക്കിടെ അമീർ മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് അമീർ മലേഷ്യയിലെത്തിയത്.

 

പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ കൂടുതൽ ആഗോള സഹകരണം വളർത്തിയെടുക്കുന്നതിനായി കുവൈത്ത് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഇന്ത്യയുടെ വിശാലമായ ഇടപെടലിന്റെ ഭാഗമായാണ് കുവൈത്തിലെത്തിയത്.പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽ മൗഷർജിയുമായി കൂടിക്കാഴ്ച നടത്തി.

 

ദോഹയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ്, ഉംറ ഏജൻസികൾക്കെതിരെ നടപടികളുമായി ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഒമ്പതാം പരീക്ഷണ വിക്ഷേപണം നാളെ. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുക. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നതിനാല്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമാണ് നാളത്തേത്.

 

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍, സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *