മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വൻ പ്രതിഷേധം. അപകടം നടന്ന ആനൂർക്കാവിൽ ജനങ്ങൾ പ്രതിക്കെതിരെ പ്രതിഷേധമുയർത്തി. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്നും ഇറക്കിയില്ല.പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്. അപകടമുണ്ടായതിൻ്റെ തലേ ദിവസം ഇരുവരും കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.