വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച നെഹ്‌റു ട്രോഫി വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാർ തീരുമാനം വരാത്തതോടെ പരിശീലനത്തിനായി ലക്ഷങ്ങൾ മുടക്കിയ ക്ലബ്ബുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. 120 ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ 80 ലക്ഷത്തോളം രൂപ ഓരോ ക്ലബ്ബുകൾക്കും ചിലവ് വരുന്നുണ്ട്. ഈ മാസം പത്തിന് നടക്കേണ്ടിയിരുന്ന നെഹ്‌റു ട്രോഫി വള്ളംകളിയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാറ്റി വച്ചത്.കേരള ബോട്ട് ക്ലബ് അസോസിയേഷൻ ഉൾപ്പടെ ഉള്ള സംഘടനകൾ ഓഗസ്റ്റിൽ തന്നെ വള്ളം കളി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.