cover 8

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് ബഹിരാകാശത്തേക്കു കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രനിലേക്കു മനുഷ്യനെ എത്തിച്ചുള്ള പര്യവേഷണത്തിന്റെ സുപ്രധാന ഘട്ടമെന്ന നിലയില്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തെ ഇന്ത്യക്കാര്‍ മാത്രമല്ല ലോകമെങ്ങും ഉറ്റുനോക്കുകയാണ്. റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്നുച്ചയ്ക്ക് ആരംഭിച്ചു. ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും. കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുക. അഞ്ചു ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പുള്ള റോക്കറ്റാണിത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനായി ഈ റോക്കറ്റിനെയാണു മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിനുശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചാല്‍ അഞ്ചു ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ചു കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍ മൂന്നിന്റെ 1.4 ടണ്‍ ഭാരമുള്ള ലാന്‍ഡര്‍ വേര്‍പ്പെടുക. തുടര്‍ന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. തുടര്‍ന്നാണ് നിര്‍ണായകമായ ലാന്‍ഡിംഗ് പ്രക്രിയ. 80 കിലോഗ്രാം ത്രസ്റ്റുള്ള നാലു ത്രസ്റ്റേഴ്സിനെ ജ്വലിപ്പിച്ചാണ് ചന്ദ്രനിലെ മണ്ണിലേക്ക് ഇറക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ലാന്‍ഡിംഗ്. വിക്ഷേപണത്തിനു 40 ദിവസത്തിനു ശേഷം ഓഗസ്റ്റ് 23 നോ 24 നോ ആണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. മൂന്ന് ക്യാമറകളടക്കം ഒമ്പതു സെന്‍സറുകള്‍ ലാന്‍ഡറിലുണ്ട്. ഈ കാമറകളും സെന്‍സറുകളുമാണു ലാന്‍ഡിംഗ് നിയന്ത്രിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ 5 മുതല്‍ 10 വരെ മീറ്റര്‍ കനത്തില്‍ പൊടിയാണ്. പാറകളും ഗര്‍ത്തങ്ങളുമുണ്ട്. പാറയിലോ കുഴിയിലോ ചെന്നിറങ്ങിയാല്‍ പേടകം നശിക്കും. ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ പൊടി ഉയരും. പൊടി അടങ്ങുന്നതുവരെ കാത്തിരിക്കണം. അതിനുശേഷം ലാന്‍ഡറിലെ റാംപ് തുറന്ന് പരിശോധനാ ഉപകരണമായ റോവര്‍ പുറത്തിറങ്ങും. 25 കിലോ ഭാരമുള്ള റോവറില്‍ രണ്ട് പേ ലോഡ് ഉണ്ട്. അത് മണ്ണില്‍നിന്ന് സാംപിളുകള്‍ ശേഖരിക്കും. ആ ഡാറ്റ റോവര്‍ ലാന്‍ഡറിനു കൈമാറും. നാലു വര്‍ഷം മുന്‍പ് ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ദൗത്യത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുന്നത്. വിജയിച്ചാല്‍ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കിയ നാലാമത്തെ രാജ്യമാകും ഇന്ത്യ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *