ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പഴയ മുദ്രാവക്യം ഓര്‍ത്തുപോകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഇങ്ങനെയൊരു മുദ്രാവാക്യം എറിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ മോദി ഭക്തര്‍ കേസുകൊടുത്തിരുന്നു. വിരമിച്ചാല്‍ ന്യായാധിപ പ്രഭുക്കള്‍ക്കു രാജ്യസഭാംഗത്വവും ഗവര്‍ണര്‍ സ്ഥാനവുമെല്ലാം സമ്മാനിക്കുന്ന രാജ്യമാണിത്. അതേക്കുറിച്ചൊന്നും ഇവിടെ പറയുന്നില്ല. രാജ്യത്തെ വിറ്റുകൊണ്ടിരിക്കുന്ന ഭരണാധികാര ഹുങ്കിനെക്കുറിച്ചു മാത്രമാണ്. 31 വര്‍ഷം മുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കുകയും അനേകായിരങ്ങളെ കുത്തുപാളയെടുപ്പിക്കുകയും ചെയ്ത ഓഹരി കുംഭകോണത്തെ മറക്കാനാവില്ല. 10,000 കോടി രൂപയുടെ ഓഹരി കുംഭകോണം. ഹര്‍ഷദ് മേത്ത എന്ന കാളക്കൂറ്റന്‍ കയറി നിരങ്ങിയും കരടികളെ ഇറക്കിയുമെല്ലാം ഓഹരി വിപണിയെ കശക്കിയെറിഞ്ഞ വിശേഷം ലോകമെങ്ങും ചര്‍ച്ചയായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളില്‍നിന്നു കോടികള്‍ വായ്പയെടുത്തു കബളിപ്പിച്ചുള്ള അനുബന്ധ തട്ടിപ്പു വേറേയും. സിബിഐ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തി ഹര്‍ഷദ് മേത്ത അടക്കം കുംഭകോണത്തില്‍ പ്രതികളായവരെ പിടികൂടി ജയിലിലച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണവും ഉണ്ടായി. ഇതിനേക്കാള്‍ നൂറിരട്ടി പ്രഹരശേഷിയുള്ള കുംഭകോണ ആരോപണമാണ് ഏതാനും ആഴ്ചകളായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ, രാഷ്ട്രീയ വ്യവസ്ഥയെ എയറില്‍ നിര്‍ത്തിയിരിക്കുന്നത്.
ഒറ്റ വര്‍ഷംകൊണ്ട് ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്തേക്കു വളര്‍ന്ന ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരേയാണ് ആരോപണങ്ങള്‍. അമേരിക്കന്‍ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരേ പുറത്തുവിട്ടത് 88 ആരോപണങ്ങളാണ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം തന്ത്രപൂര്‍വം വന്‍തോതില്‍ പെരുപ്പിച്ചുകാട്ടി കൊള്ളലാഭമുണ്ടാക്കിയെന്നാണ് മുഖ്യ ആരോപണം. അദാനി ഗ്രൂപ്പ് കമ്പനികളുടെ അക്കൗണ്ടിംഗില്‍ തട്ടിപ്പുണ്ട്. കോര്‍പറേറ്റ് രംഗത്തു ദുര്‍ഭരണമാണ്. ബാങ്കുകള്‍ക്കു ഭീഷണിയാകുന്നത്രയും കടബാധ്യത ഗ്രൂപ്പിനുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യം അനുദിനം തകര്‍ന്നു. അദാനി ഗ്രൂപ്പിന് ഒറ്റ മാസംകൊണ്ട് മൂന്നേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. 15,500 കോടി ഡോളറുമായി ലോക ശതകോടീശ്വരന്മാരില്‍ മൂന്നാം സ്ഥാനം കഴിഞ്ഞ ഒക്ടോബറോടെ കൈയടക്കിയ അദാനി ഫെബ്രുവരി രണ്ടാം വാരത്തോടെ 11,900 കോടി ഡോളര്‍ ആസ്തിയോടെ 24 ാം സ്ഥാനത്തായി. അദാനി ഗ്രൂപ്പ് ഇരുപതു ലക്ഷം കോടി രൂപയുടെ ക്രമക്കേടു നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഓഹരി നിരക്കു വെട്ടിപ്പ്, കണക്കിലെ ക്രമക്കേട്, നികുതി വെട്ടിപ്പ്, അമിതമായ ബാങ്ക് വായ്പ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടികള്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപിപ്പിക്കല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ കുറ്റാരോപിതനു സംരക്ഷണം നല്‍കുന്ന കാഴ്ചയാണു കാണുന്നത്.
ഓഹരി ക്രമക്കേടുകളെക്കുറിച്ച് സെബി, ബാങ്ക് വായ്പകളെക്കുറിച്ച് റിസര്‍വ് ബാങ്ക്, ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വളരെ ഗൗരവത്തോടെ അന്വേഷിക്കേണ്ട ആരോപണങ്ങളാണ്. ബിബിസി അടക്കമുള്ള വിമര്‍ശകരെ മോദിയും അമിത് ഷായും അടിക്കടി അടിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ അദാനിയുടെ കാര്യത്തില്‍ നോക്കുകുത്തികളാക്കിയിരിക്കുന്
ലോകത്തെത്തന്നെ ഏറ്റവും വലിയ കോടീശ്വരനായി വളരാനുള്ള ഒത്താശകളെല്ലാം ചെയ്തുകൊടുത്തത് മോദിയുടെ കരുതല്‍തന്നെ. മോദിക്കു മാത്രമല്ല, പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാര്‍ക്കും അദാനി ദൈവമാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമത ബാനര്‍ജിയും, എന്തിനേറെ പറയണം, കേരളത്തിലെ കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം അദാനിക്കൊപ്പം നില്‍ക്കുന്നവരാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നടത്തുന്ന അദാനിക്കു 850 കോടി രൂപ വായ്പയെടുത്തു കൊടുക്കാനുള്ള നീക്കത്തിലാണു കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത്തരം വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണ്. സമസ്ത മേഖലയിലും അദാനിയുടെ വ്യവസായ സാമൃജ്യമുണ്ട്. അവയ്ക്കു ക്ഷീണമുണ്ടായാല്‍ ലക്ഷക്കണക്കിനു വികസന പദ്ധതികള്‍ ഇല്ലാതാകും. പതിനായിരക്കണക്കിനു ജീവനക്കാരും ഇടപാടുകാരും വഴിയാധാരമാകും. ആ സ്ഥാപനങ്ങള്‍ക്കു വായ്പ നല്‍കിയ ബാങ്കുകളും ആ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയ കോര്‍പറേറ്റു ഭീമന്മാരും കടപുഴകും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആടിയുലയും. അതുകൊണ്ടാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെ അദാനി ഗ്രൂപ്പ് ഇന്ത്യക്കെതിരായ നീക്കമെന്നു വിശേഷിപ്പിച്ചത്. ദേശീയതയെ മറയാക്കി തട്ടിപ്പില്‍നിന്നു രക്ഷപ്പെടാനാവില്ലെന്നും തട്ടിപ്പുകളിലൂടെ ഇന്ത്യയെ അദാനി കൊള്ളയടിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിക്കുകയും ചെയ്തു. ഓഹരി വില തകര്‍ത്ത് ചുളുവിലയ്ക്ക് ഓഹരി വാങ്ങി മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് വിദ്വാന്മാരാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനിക്കെതിരേ കോടാലി വീശിയതും അതിനുവേണ്ടിയാണ്.
അദാനിക്കെതിരേ ആരോപണം ഉന്നയിച്ച ഹിന്‍ഡന്‍ ബര്‍ഗിനെതിരേയും അദാനി ഗ്രൂപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചും അന്വേഷണവും നടപടികളും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേസുകളുണ്ട്. കോടതിയില്‍ വാദവും വിചാരണയുമെല്ലാം നടത്തി വിധി പ്രസ്താവിക്കട്ടെ. എന്നാല്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം ജനാധിപത്യ രാജ്യത്തെ പാര്‍ലമെന്റില്‍ വിലക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും അക്കാര്യം സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ വിഷയം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. രാജ്യത്തെ ഇളക്കി മറിച്ച ആരോപണങ്ങളെക്കുറിച്ച് ഒരക്ഷരംപോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉരിയാടിയില്ല. പകരം രാഹല്‍ഗാന്ധിയെയും കുടുംബത്തേയും അധിക്ഷേപിക്കുകയാണു മോദി ചെയ്തത്. വിഷയം ചര്‍ച്ച ചെയ്യാനോ അന്വേഷണത്തിനോ തയറാകാത്തതു ഭീതികൊണ്ടാകാം. സ്വന്തം കൈകള്‍ ശുദ്ധമല്ലാതാകുമ്പോഴാണ് ഇങ്ങനെ മറച്ചുവയ്‌ക്കേണ്ടി വരുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ട കാഴ്ചയാണു ലോകം കണ്ടത്. പാര്‍ലമെന്റിന്റെ കറുത്ത ദിനങ്ങള്‍. കൊള്ളയ്ക്കു കൂട്ടുനില്‍ക്കുന്നവരെ ചൗക്കീദാര്‍ ചോര്‍ ഹേ എന്നല്ല, കള്ളനു കഞ്ഞിവച്ചവന്‍ എന്നാണു മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്.