24 മണിക്കൂറും റോന്തു ചുറ്റേണ്ട കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലെ വാഹങ്ങൾ കട്ടപ്പുറത്ത് . ഇന്ധനചിലവിനായി കാശില്ലാതെ നട്ടം തിരിയുകയാണ് പോലീസ് സ്റ്റേഷൻ ജീവനക്കാർ.12 കൺട്രോൾ റൂം വാഹനങ്ങളാണ് ദിവസങ്ങളായി എണ്ണയടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുന്നത്. പെട്രോൾ ബങ്കുകൾക്കും വർക് ഷോപ്പുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക.
എറണാകുളം കൺട്രോൾ റൂമിന്‍റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ റോന്തു ചുറ്റേണ്ടത്. ഇതിൽ 12 എണ്ണമാണ് കാശില്ലാത്തതിനാൽ എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനുമാകാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആർ ക്യാമ്പിൽ മാത്രം 5 പെട്രോളിങ് വാഹനങ്ങൾ ഒതുക്കിയിട്ടിട്ടുണ്ട്.
ഒരു വാഹനത്തിന് ശരാശരി 200 ലീറ്റർ ഡീസൽവ മാസം തോറും വേണമെന്നാണ് കണക്ക്. ഒരു വാഹനത്തിന് ശരാശരി ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കൺട്രോൾ റൂം വാഹനങ്ങൾക്ക് മാത്രം ശരാശരി പ്രതിമാസം 5 ലക്ഷത്തിലധികം ചെലവ് വരും. എംജി റോഡിലേതടക്കം മൂന്നു പെട്രോൾ ബങ്കുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. ഇവർക്ക് ലക്ഷങ്ങൾ കുടിശ്ശികയായതോടെയാണ് കടം വീട്ടാതെ ഇന്ധനമില്ലെന്ന് കമ്പനിക്കാർ തീർത്തു പറഞ്ഞത്. പതിവായി അറ്റകുറ്റപ്പണി നടത്തുന്ന വർക് ഷോപ്പുകളിലും ഇത് തന്നെയാണവസ്ഥ.
ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ യാത്രയിലടക്കം സുരക്ഷാ വീഴ്ചയുണ്ടാവുകയും നഗരത്തിൽ വാഹനത്തിനുളളിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവം പുറത്തുവരുന്ന ഈ അവസരത്തിൽ കൊച്ചി ഹൈടെക് പൊലീസിന്‍റെ ഈ ഗതികേട് അധികൃതർ കാണണം.