ട്വൻ്റി ട്വൻ്റി നേതാക്കൾക്കെതിരായി പി വി ശ്രീനിജൻ എം എൽ എ കൊടുത്ത ജാതി അധിക്ഷേപ പരാതിയിൽ അന്വേഷണ ഉദ്യോസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും. ആദ്യം പരാതിക്കാരനായ പി.വി ശ്രീനിജൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസ് അന്വേഷണം ആരംഭിക്കുക.
ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന കർഷകദിന പരിപാടിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിക്കും വിധം പെരുമാറി എന്ന പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം സ്ഥലം എം എൽ എ യായ തന്നോട് വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി.
കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും പിന്നീട് സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്‍റെ പരാതിയിൽ പറയുന്നു.