വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് ഗതാഗത മന്ത്രി നിർത്തണമെന്ന് സിഐടിയു യൂണിയൻ ആവശ്യപ്പെട്ടു. കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്ന് മന്ത്രിയും പ്രതികരിച്ചു. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണമെന്നും മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നതെന്നും, ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിന്റെ പ്രതിഷേധവും പ്രതികരണവും. അതേസമയം ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അതിനിടെ കെഎസ്ആർടിസിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ ജീവനക്കാരുടെ കത്തയക്കൽ ക്യാംപയിന് തുടക്കമായി. പതിനായിരം കത്തുകളാണ് തൊഴിലാളികൾ മുഖ്യമന്ത്രിക്ക് അയക്കുന്നത്. സിഎംഡിയെ കുറ്റപ്പെടുത്തുന്നതാണ് ഉള്ളടക്കം. എല്ലാ സംഘടനകളും എതിർപ്പ് അറിയിച്ചിട്ടും ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന ഉത്തരവ് പിൻവലിക്കാൻ മാനേജ്മെൻറ് തയ്യാറായിട്ടില്ല.