തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ സെക്രട്ടറി ബി അനിലിന്റെ പരാതി.
ജീവൻ അപകടത്തിലാണെന്ന സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനിൽ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സണെ ചൊടിപ്പിച്ചത്.
എന്നാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് സെക്രട്ടറി ഫയലുകൾ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയിൽ പ്ലാൻ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിച്ചു. ഫയലുകളിൽ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവർ പ്രതികരിച്ചു.