പ്രിയങ്ക ഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ചുകൊണ്ട് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് അദ്ദേഹം പറഞ്ഞു. 1982 ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തിൽ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓർമ്മകളും പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല തന്റെ സന്തോഷം പങ്കുവെച്ചത് . അന്ന് ആദ്യം ഇംഗ്‌ളീഷില്‍ സംസാരിക്കുമ്പോള്‍ തന്നോട് ഹിന്ദിയില്‍ പ്രസംഗിക്കാന്‍ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടെന്നും അതു പ്രകാരം ഹിന്ദിയിൽ പ്രസംഗിച്ചെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരന്‍ നാഗ്പൂരില്‍ വന്ന് ഹിന്ദിയില്‍ നമ്മളോട് സംസാരിക്കുന്നു, ഇതാണ് ദേശീയോദ്ഗ്രഥനം എന്നായിരുന്നു ഇന്ദിരാ ഗാന്ധി ആ പ്രസംഗത്തെ വിശേഷിപ്പിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.ആ ഗാന്ധി കുടുംബത്തിൽ നിന്നൊരാൾക്ക് കൂടി ഇന്ത്യൻ പാർലമെന്‍റിലേക്കെത്താൻ വയനാട് അരങ്ങൊരുക്കുന്നു എന്നതിലേറെ സന്തോഷിക്കാന്‍ എന്തു വേണം എന്ന് ചോദിച്ചുകൊണ്ടാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.