തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടർ ഹാരിസ് ചിറക്കല്‍. പരാതിയിൽ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി.ഡോക്ടർ ഹാരിസ് ചിറക്കലിൻ്റെ തുറന്ന് പറച്ചിലിൽ വൻ പ്രതിരോധത്തിലായതോടെയാണ് അന്വേഷണ സമിതിയെ രൂപീകരിച്ചത്.

സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാളെ രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഇന്ന് വൈകിട്ട് അദ്ദേഹം തിരുവനന്തപുരത്തെത്തും. നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

സംശയാസ്പദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിച്ച ഇവരെ പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

 

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചത്. വയനാട്ടിൽ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്.

വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്കു പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂൾ തുറന്നു.പിടിഎയുടെ ആവശ്യ പ്രകാരം സ്കൂൾ സമയത്തിൽ മാറ്റം വരുത്തി. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം.രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകാനും തീരുമാനമായി.

ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരെ ഇവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്.സ്ഥലംമാറ്റം സർക്കാർ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയെന്നാണ് വിവരം. രാജ്‌ഭവൻ്റെ ആവശ്യപ്രകാരം ഡിജിപിയാണ് ഇവരെ ഗവർണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

 

പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഭവിന്‍റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു.2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്.

കൊല്ലം കടയ്ക്കൽ കുമ്മിളിൽ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളിൽ അടക്കം വിൽപനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാർ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് ഓട്ടോറിക്ഷയിൽ കോഴിയിറച്ചി എത്തിച്ചത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചിട്ടുണ്ട്.

 

കോൺഗ്രസിൻ്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം. മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

 

ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാകുന്നതിനിടെ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ പേര് ശിവൻകുട്ടിയാണെന്നും സെൻസർ ബോർഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷത്തിൻറെ രൂക്ഷ വിമർശനം. വികസനം മാത്രം പറഞ്ഞിരുന്നാൽ കേരളത്തിൽ വോട്ട് കിട്ടില്ലെന്നും കോർപ്പറേറ്റ് രാഷ്ട്രീയം നേട്ടമാകില്ലെന്നുമായിരുന്നു പ്രധാന വിമർശനം. തൃശൂരിലെ നേതൃയോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാതിരുന്നതിലും വി മുരളീധരനും കെ സുരേന്ദ്രനും വിമർശനം ഉന്നയിച്ചു. യോഗത്തിലെ വിമർശനം തള്ളാതെയായിരുന്നു വാർത്താസമ്മേളനത്തിലെ കെ സുരേന്ദ്രൻറെ പ്രതികരണം.

 

സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനില്‍ വ്യക്തമാക്കി. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാലാം തീയതി മുതൽ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്യും.

 

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.

എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന അധ്യാപകന്‍ അവധി നല്‍കിയത്. എസ്എഫ്ഐയുടെ ആവശ്യം അനുവദിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്ന് പ്രധാന അധ്യാപകന്‍ വെളിപ്പെടുത്തി. വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി.

 

എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹെഡ്‍മാസ്റ്റര്‍ അവധി നൽകിയ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം.സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന് മാത്രമേ അവധി പ്രഖ്യാപനമുള്ളുവെന്നും പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന മറ്റു അണ്‍ ഏയ്ഡഡ്, സിബിഎസ്‍ഇ സ്കൂളുകളിൽ കൃത്യമായി ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും വിടി ബൽറാം കുറിച്ചു.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും. പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്.

 

വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ചു ലിറ്റർ ചാരായവും 147 ലിറ്റർ തെങ്ങിൻ കള്ളുമായി ചെത്തുതൊഴിലാളിയെ കുട്ടനാട് എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തു. കാവാലം പഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന ഉദയകുമാറി (54)നെയാണ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ എസ് സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ പൊലീസ് കണ്ടെത്തി. മൈസൂരിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലാണ് സംഭവം. പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി മൃഗങ്ങളുടെ കള്ളക്കടത്ത്. ബാങ്കോക്കിൽ നിന്നെത്തിയ 2 വിമാന യാത്രക്കാരാണ് നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ പിടിയിലായത്. 2 പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയും ആണ് ലഗേജിൽ ഒളിപ്പിച്ചുകടത്തിയത്.

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് ഇന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി.വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാൻഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെയാണ് ഭാരതീയ സംസ്കാരത്തെ തച്ചുടക്കാൻ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.ദില്ലിയിലെ ഇന്ത്യ ഇൻ്റർനാണൽ സെൻ്ററിലെ മൾട്ടിപ്പർപ്പസ് ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

ഭരണഘടനാ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഭരണഘടനയിൽ തൊട്ടാൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. പാവങ്ങൾ ഉയർന്ന് വരുന്നത് ആർ എസ് എസിന് സഹിക്കുന്നില്ല. അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ദഹിക്കാത്തതെന്നും ഖർഗെയുടെ പ്രതികരണം.

 

രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തി. അതിർത്തി കടന്ന് ഇന്ത്യയിലേക്കെത്താൻ ശ്രമിച്ച പാകിസ്ഥാൻ ദമ്പതികളായ രവി കുമാർ (17), ശാന്തി ബായി (15) എന്നിവരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദാഹവും നിർജ്ജലീകരണവും കാരണമാണ് ഇവർ മരിച്ചതെന്ന് സംശയിക്കുന്നതായി ജയ്സാൽമീർ പോപൊലീസ് സൂപ്രണ്ട് സുധീർ ചൗധരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം മറ്റന്നാൾ മുതൽ. ജുലൈ 2, 3 തീയതികളിലായി ഘാനയിലാണ് ആദ്യസന്ദർശനം. പിന്നാലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ മോദി എത്തും. തുടർന്ന് ഈ മാസ 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. പിന്നാലെ ഈ മാസം 9ന് മോദി നമീബീയിലേക്ക് മോദി പോകും.സന്ദർശനത്തിൽ പ്രധാനപ്പെട്ട ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും.നേരത്തെ ബുക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.

 

കർണാടക സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഖാർ​ഗെയുടെ പ്രസ്താവന. തീരുമാനം ഹൈക്കമാൻഡിൻറെ കൈകളിലാണ്.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ ഇറക്കി ഇറാൻിയൻ ഷിയാ നേതാവ് ആയത്തൊല്ല നാസെർ മകരേം ഷിറാസി. ട്രംപിനെയും നെതന്യാഹുവിനെയും ‘ദൈവത്തിന്റെ ശത്രുക്കൾ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആയത്തുള്ള നാസർ മകരേം ഷിരാസി ആഹ്വാനം ചെയ്തു.

 

ജമ്മു കശ്മീര്‍ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തിൽ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാൻ നിൽക്കുമെന്നും അസിം മുനിര്‍ പറഞ്ഞു.

 

കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്‍റെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ ‘അപരിഷ്കൃതമായ’ പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

 

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *