Untitled design 20250112 193040 0000

 

 

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 11 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്ന് വിട്ടു നൽകി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11വിദേശ വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും.

 

കഴിഞ്ഞ ദിനങ്ങൾ ദുർഘടം നിറഞ്ഞതാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. തൻ്റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം. അപകടം നടന്നയുടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിൽ ഗുജറാത്ത് സർക്കാരിൻ്റെയും നല്ല പിന്തുണ കിട്ടിയെന്നും മന്ത്രി പറ‍ഞ്ഞു‌. അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറ‍ഞ്ഞത്.

 

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിനും അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 25 ലക്ഷം രൂപയാണ് അടിയന്തിര സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെ‍ഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

 

സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളിൽ ഉൾപ്പടെ രൂക്ഷമായ വെള്ളകെട്ട ജനജീവിതത്തെ ബാധിച്ചു.പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയിൽ സ്കൂളിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു.സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്.

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

 

ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൺവൻഷനിൽ പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി.യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എം പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വമുള്ള അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി ജോസഫ്, വാഹന പരിശോധനക്കെതിരെ വിമർശനം ഉന്നയിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി. പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ പ്രതികരിച്ചില്ലെന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ‌ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.

.എച്ച്. മുഹമ്മദ് കോയപോലും ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി സി.എച്ചിന്റെ മകനും മുസ്‌ലിം ലീഗ് എംഎല്‍എയുമായ എം.കെ. മുനീര്‍. തന്റെ പിതാവ് ആ കാലഘട്ടത്തില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല..പിണറായി വിജയന് ഇത്തരം പ്രസ്താവനകള്‍ ഇറക്കാനുള്ള ധാര്‍മികതയില്ലെന്ന് മുനീര്‍ പറഞ്ഞു.

പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജില്‍ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാര്‍ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ വര്‍ക്കര്‍മാരുടെ സംസ്ഥാനതല സമരയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

 

കേരള തീരത്തിന് സമീപത്തുവെച്ച് തീപിടിച്ച സിംഗപ്പൂരിന്‍റെ വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത. തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസിൽ നിന്ന് പുറത്തിറങ്ങയതാണ് കാരണം.സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞു വിടുകയായിരുന്നു.

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയി ച്ചു. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും.

 

മൂവാറ്റുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി മരയ്ക്കാർ റോഡിൽ കല്ലറയ്ക്കൽ വീട്ടിൽ മിലൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരുത്തൻപാറ പ്രാർത്ഥന കേന്ദ്രത്തിലെ പാസ്റ്ററെയും അന്തേവാസിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിയൂർക്കോണം സ്വദേശി പി ദാസൻ (87), ബാലരാമപുരം സ്വദേശി കെ ചെല്ലമ്മ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കിണറ്റിൽ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടൽ മൂലം കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും. യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങിയത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഇതിലേക്ക് നയിച്ചത്.

 

തെലങ്കാനയിൽ സ്കൂളുകളില്ലാത്ത ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും 571 പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 20-ൽ കൂടുതൽ വിദ്യാർത്ഥികളുള്ള പ്രദേശങ്ങളിലാണ് സ്കൂളുകൾ സ്ഥാപിക്കുക. എല്ലാ സർക്കാർ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഹൽ​ഗാം ആക്രമണത്തിൽ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദിൽ ഹുസൈന്റെ ഭാര്യക്ക് ജോലി നൽകി സർക്കാർ. ​ജമ്മു കാശ്മീർ ​ഗവർണർ മനോജ് സിൻഹ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറി. പഹൽ​ഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.

കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.

 

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ഇടപെട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാൽ, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനെ അറിയിച്ചു.

ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിൽ ഇന്ത്യ. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകി.വലിയ യുദ്ധമായി ഇസ്രയേൽ – ഇറാൻ സംഘർഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാൻ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്.

 

ഇസ്രയേൽ ഇറാൻ സംഘര്‍ഷം കടുക്കുമ്പോൾ ഇറാന് പിന്തുണയുമായി പാകിസ്ഥാൻ. എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേൽ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞതായി ദുനിയാ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ രീതിയിലും ഇറാനോടൊപ്പം നിൽക്കുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.

ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ മാധ്യമങ്ങൾ. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

 

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശവുമായി, ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേൽ അധികൃതർ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അനാവിശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ആരംഭിച്ചു.

മധ്യപ്രദേശിലെ ബാലാഘട്ടില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. വന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.

 

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു. രാജ്യത്താകെ 268 പുതിയ കേസുകൾ കൂടിയാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ കേസുകൾ 7400 ആയി. 24 മണിക്കൂറിനിടെ 9 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതിൽ 3 മരണം കേരളത്തിലാണ് സംഭവിച്ചത്

ഐസിസി കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *