ജൂൺ രണ്ടാം തീയ്യതി സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട ഗവ. എച്ച്.എസ്.എൽ.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
സംസ്ഥാനത്ത് കാലവർഷം ശക്തമാകുമ്പോൾ തീരമേഖലയിലും ജാഗ്രത. കേരള തീരത്തെ വിവിധയിടങ്ങളിൽ അപകടങ്ങൾ നിരവധിയുണ്ടായി. നാളെ രാവിലെ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും ആവശ്യപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകളുള്‍പ്പെടെ പ്രവർത്തിക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. ജില്ലയില്‍ നാളെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച രാവിലെ മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയത് മാർച്ചിൽ കാലാവധി കഴിഞ്ഞ ശീതള പാനീയമാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പി.വി. അന്‍വര്‍ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിന്റെ അഭിപ്രായം അറിയിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതാണ് യുഡിഎഫിന്റെ അഭിപ്രായം. യുഡിഎഫ് അധ്യക്ഷനെന്ന നിലയില്‍ ഇതു പറയുക എന്ന ചുമതലയാണ് തനിക്കുള്ളത്. യുഡിഎഫില്‍ എല്ലാവരും ഇതുസംബന്ധിച്ച് ഒറ്റക്കെട്ടാണെന്നും സതീശന്‍ അറിയിച്ചു.
കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൊലയാളിയായ ഭർത്താവിനെ വധശിക്ഷക്ക് വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തിൽ ഭർത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പി വി അൻവർ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയിൽ അന്വേഷണം എവിടം വരെ എത്തിയെന്ന് അറിയിക്കാനാണ് നിർദ്ദേശം. ഇതുവരെ നടത്തിയ അന്വേഷണം എന്താണെന്നും അതിന്റെ പുരോഗതി എന്താണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ അറിയിക്കണം.
തൃശൂർ പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ തൃശ്ശൂരിൽ നിന്നുള്ള റവന്യൂ മന്ത്രി കെ രാജനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഹിതങ്ങൾ ഒന്നും ഉണ്ടാകാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതുകൊണ്ട് പൂരം ഇത്തവണ ഭംഗിയായി നടത്താൻ കഴിഞ്ഞു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ‘കറിവേപ്പില’ പരാമർശത്തില്‍ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രണ്ടാം ഘട്ടത്തില്‍ വായിലെ കാന്‍സര്‍ ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ നിപ ബാധയിൽ നിന്നും ഇവർ മുക്തയായെന്ന് സ്ഥിരീകരിച്ചു.
റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻആർ മധുവിനെതിരെ കേസ് എടുത്തത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള ചവിട്ടുപടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി എം. സ്വരാജ്. പലതവണ ഇടതുപക്ഷം വിജയിച്ച മണ്ഡലമാണിത്. എല്‍ഡിഎഫ് പോരാട്ടം എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികള്‍ക്കും എതിരെയാണെന്നും സ്വരാജ് പറഞ്ഞു.
കൊച്ചിയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ പോലീസ്. ഉത്തരേന്ത്യൻ സ്വദേശികളായ ആരിഫ്, ഫൈസൽ എന്നിവരെയാണ് തോട്ടക്കാട്ടുകരയിൽ വച്ച് റോഡ് വളഞ്ഞ് പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസിനെ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്ത ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി മാര്‍ ക്ലീമീസ് ബാവ സ്വീകരിച്ചു. പുതിയ മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുന്നതുവരെ മാര്‍ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
മദ്യത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം അതിഥി തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍കുമാര്‍ മിത്ര (34) ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തില്‍ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പ്രദേശത്തൂടെ കടന്നു പോകുന്ന ഒരാളാണ് മൃതശരീരം ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ തുല്യത നിലനിർത്താൻ ഒറ്റത്തവണയായി പരീക്ഷ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
പഞ്ചാബിൽ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 4 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. രാത്രി 1 മണിയോടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന 2 നില കെട്ടിടം തകർന്നു വീണു. നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മംഗളൂരുവിൽ ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
പഹൽഗാം ആക്രമണത്തിന്‍റെ സൂത്രധാരനുൾപ്പെടെയുള്ള കൊടുംഭീകരരുമായി പാക് നേതാക്കൾ വേദി പങ്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ സൈഫുള്ള കസൂരിയുള്‍പ്പെടെയുള്ള ഭീകരരുടെ കൂടെയാണ് പാക് നേതാക്കള്‍ വേദി പങ്കിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ മെയ് 28 ന് നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണത്തിലായിരുന്നു നേതാക്കള്‍ കൊടും ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടത്.
ലോക സുന്ദരിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 72 -ാമത് ലോകസൗന്ദര്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെക്ക് നാളെ ഹൈദരാബാദിലാണ് കൊടിയിറങ്ങുക. രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.ഇന്ത്യൻ പ്രതീക്ഷകളത്രയും പേറുന്നത് രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്തയാണ്. സെമി ബർത്ത് ഉറപ്പിച്ച നന്ദിനി എല്ലാ കടമ്പയും കടന്ന് സ്വപ്ന കിരീടത്തിൽ മുത്തമിട്ടാൽ ഇന്ത്യക്കും അത് അഭിമാന നിമിഷമാകും.
ബ്രഹ്മോസ് മിസൈൽ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസോര്‍ട്ട് ജീവനക്കാരിയായ 19-കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം. 2022-ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുകുലുക്കിയ അങ്കിത ഭണ്ഡാരി കൊലക്കേസിലാണ് കോട്‌വാറിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.
യുഎസിലെ ഭരണകാര്യക്ഷമതാ വിഭാഗത്തിൽനിന്ന് ഇലോൺ മസ്ക് പടിയിറങ്ങിയതിനു പിന്നാലെ പുതിയ നേതൃത്വത്തെ നിയോഗിക്കാൻ ട്രംപ്. ഇലോണ്‍ മസ്‌കിന്റെ അഭാവം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭയും നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
പാകിസ്താനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.