ലോക്സഭാ മണ്ഡല പുനർനിർണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ പ്രവർത്തകരോട് പറഞ്ഞു.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. ആ നിലയിൽ തന്നെ കളമശ്ശേരിയെ മുന്നോട്ട് കൊണ്ടുപോകും. ലഹരി വിഷയത്തിൽ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.
നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനം ഉപയോഗ ശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ബ്ലോക്ക് കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിലാണ് ആനന്ദകുമാർ ഇപ്പോള്‍. മൂവാറ്റുപുഴ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികൾ തമ്മിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നൽകിയ കേസ് റദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദ്ദറുദ്ദീന്‍റെ വിലയിരുത്തൽ.
മയക്കുമരുന്നിനെതിരെ എക്സൈസിന്‍റെ എൻഫോഴ്സ്മെന്‍റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്.മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയിൽ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രിപ്പുകൾ വൻ വിജയം. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി ഏകദേശം 106 ബസുകൾ ഉപയോഗിച്ച് അയ്യായിരത്തോളം ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കാൻ കെഎസ്ആര്‍ടിസിക്കായി. കൂടാതെ കെഎസ്ആർടിസി മെഡിക്കൽ കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആവശ്യമായ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.
പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവർത്തിച്ച ഓർത്തഡോക്‌സ് സഭ, മലങ്കര സഭയിലെ സമാധാനത്തിന് പാത്രയർക്കീസ് തുരങ്കം വയ്ക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റെയും കേന്ദ്ര ഏജൻസികളുടെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ചിന്‍റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ താൻ ഉൾപ്പെടെയുള്ള അർഹരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തത് ഉദ്യോഗസ്ഥരുടെ വലിയ വീഴ്ച കാരണമെന്ന് സിപിഐയുടെ പഞ്ചായത്ത് അംഗം ഷൈജ. അതേസമയം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ പ്രതിഷേധവുമായി കൂടുതൽ ദുരിതബാധിതർ രംഗത്തെത്തി.
കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന പ്രസ്താവനയുമായി മുൻ മന്ത്രി ജി. സുധാകരൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ് കേരളത്തിൽ. ഭൂമിയില്ല. അവർക്ക് ഒന്നുമില്ല കേരളത്തിൽ. വല്ല സർക്കാർ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളത്. കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ല. അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.
ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് . അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന അര്‍ഥമാക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ റെവന്യു ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്ത രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി. വിമാനത്താളവത്തില്‍നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ റന്യ റാവുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. രന്യയുടെ കൂട്ടുപ്രതിയായ തരുണ്‍ രാജുവിനെ 15 ദിവസത്തേക്കും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു.