night news hd 27

 

അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നിന് 12.12 ശതമാനം വര്‍ധിപ്പിക്കും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ദ്ധിക്കും. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ… https://dailynewslive.in/price-hike-from-april-1-st/ )

പാകിസ്ഥാനിലേക്ക് പോകൂവെന്നു പ്രസംഗിക്കുന്നത് സഹോദരങ്ങളോടാണെന്ന് ഓര്‍ക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ഭരണകൂടങ്ങള്‍ നടപടിയെടുക്കുന്നില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി ചിലര്‍ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.

ഇടുക്കിയില്‍ നാശമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടരുതെന്ന ഹൈക്കോടതി നിലപാടിനു പിറകേ, ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടിക്കുന്നതിനോടു വിയോജിച്ച് ഹൈക്കോടതി. അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ കോടതി അറിയിച്ചു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ നാളെ വേറെ ആന വരില്ലേയെന്നു കോടതി ചോദിച്ചു.

ആനശല്യമുള്ള സ്ഥലത്ത് കേസു കൊടുത്തയാളും ജഡ്ജിയും ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടികൂടുന്നതില്‍ ഹൈക്കോടതി നിലപാട് നിരാശാജനകമാണ്. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ജനങ്ങളെ സംരക്ഷിക്കാത്ത തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. മന്ത്രി പറഞ്ഞു.

എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയില്‍ 120 കോടി രൂപയുടെ അഴിമതി. ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നില്‍. ജല്‍ജീവന്‍ മിഷനു വേണ്ടി കഴിഞ്ഞ വര്‍ഷം 900 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ കെ രമ എംഎല്‍എയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണി.

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.

സിപിഎം വനിത നേതാക്കള്‍ക്കെതിരേയ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. നടപടി ആവശ്യപ്പെട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമനാണ് പരാതി നല്‍കിയത്.

ദേശീയപാത നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പടത്തില്‍ സ്വന്തം പടം വച്ച് ഫ്‌ളക്‌സ് അടിപ്പിക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. സുരേന്ദ്രന്‍ പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് വിചാരണ തടവുകാരന്‍ എന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍ കപ്പയില്‍ വീട് (48) രമേഷ് – നടുവിനല്‍ വീട് (43) എന്നിവരാണ് മരിച്ചത്.

ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനംമൂലം പ്രവാസി മലയാളി മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു – 34) ആണ് മരിച്ചത്.

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷവിധി സ്റ്റേ ചെയ്ത് ഹൈക്കോടതി നടപടി വിശദമായി പരിശോധിക്കുമെന്നു സുപ്രീംകോടതി. അപൂര്‍വ്വമായേ ശിക്ഷവിധി സ്റ്റേ ചെയ്യേണ്ടതുള്ളൂവെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നീരീക്ഷിച്ചു.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികള്‍ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവര്‍ണ ക്ഷേത്രത്തിനു മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കൊച്ചി ബിനാലെയില്‍ സേവനങ്ങള്‍ ചെയ്തിട്ടുള്ള പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരം ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ചിത്രകല, ശില്‍പ നിര്‍മാണം, പ്രിന്റുകള്‍, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളില്‍ പ്രഗല്‍ഭനായിരുന്നു.

കുനോ ദേശീയ പാര്‍ക്കില്‍ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ ചീറ്റ ചത്തിരുന്നു.

ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ഉത്തരവ്. മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.

ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആതിഖ് അഹമ്മദിന് ഇന്നലെ പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷിച്ചു. വിധിച്ചത്. ബിഎസ്പി എം.എല്‍.എ ഉമേഷ് പാലിനെ 2006 -ല്‍ തട്ടിക്കൊണ്ടു പോയ കേസിലാണ് ആതിഖ് അഹമ്മദിനും രണ്ടു കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. അതിഖ് അഹമ്മദിനെതിരേ നൂറിലേറെ കേസുകളുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനം. ഇനി മുതല്‍ airindiaexpress.com എന്ന വെബ്‌സൈറ്റിലാകും ബുക്കിംഗ് സേവനം ലഭ്യമാകുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *