ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

 

ഭരണഘടനയ്ക്ക് മുകളിൽ അല്ല പ്രോട്ടോക്കോൾ എന്ന് സി.പി.എം. നേതാവ് ടി.എം.തോമസ് ഐസക്ക്. മന്ത്രിസഭ പറയുന്നത് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഗവണർ മാറുന്നു എന്നും ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് തോമസ് ഐസക്ക് വ്യക്തമാക്കി.

 

ഗവര്‍ണറുമായി നിലയ്ക്കാത്ത വിവാദം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, എല്ലാ ദിവസവും വിവാദങ്ങളിലേക്ക് പോകാനുള്ള ആവേശം ഗവര്‍ണര്‍ കാണിക്കുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഭാരതാംബ വിവാദത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം. പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.കഴിഞ്ഞദിവസം രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ‘ഭാരതാംബ’യുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു.

ദുബൈ-ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. വിമാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ദുബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള AI906, ദുബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള AI2204 വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്ന സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

നിലമ്പൂർ വോട്ടെടുപ്പിന് ശേഷം വിഎസ് ജോയിക്ക് നന്ദി പറയാൻ മറന്നുവെന്ന പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് സൈബർ പോരാളികൾ. ഇന്നലെ വൈകിട്ട് പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോൾ നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചാണ് വിമർശനം. മറ്റുള്ളവർ ഓർമ്മപ്പെടുത്തിയപ്പോളാണ് ഷൗക്കത്ത് ജോയിക്ക് നന്ദി പറഞ്ഞതെന്നും സൈബർ ലോകത്തെ വിമർശനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

 

സതീശനിസം’ എന്നൊന്നില്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല…പിണറായിസത്തിനും സതീശനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിൻ്റെ വോട്ട് പിവി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15 ന് തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.

 

അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാൻ എഐസിസിയുടെ തീരുമാനം. കൂടുതൽ പ്രകോപിതനാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകില്ല. പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് നിർദ്ദേശം. തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു‍ഡിഎഫിൻ്റെ ഭൂരിപക്ഷം അയ്യായിരത്തിൽ കുറയില്ലെന്ന് കോൺഗ്രസ് നതാവ് കെ മുരളീധരൻ. യുഡിഎഫ് വളരെ ഐക്യത്തിലാണ് പ്രവര്‍ത്തിച്ചത്. എം വി ഗോവിന്ദൻ്റെ ആർഎസ്എസ് പ്രസ്താവന യുഡിഎഫിന് ഗുണമായി. എം സ്വരാജിന്‍റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ല. നിലമ്പൂർ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നും മുരളീധരൻ പറഞ്ഞു.

 

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാനുള്ള സമയം നീട്ടി നല്‍കി. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല എന്ന് പൊലീസ് അറിയിച്ചു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു.

മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എടപ്പാൾ ഐഡിറ്റിആർൽ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും. മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെതാണ് നടപടി.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. ഇതുവരെ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

കഥാകൃത്തും മയ്യഴി മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍ (74) താനെ ജില്ലയിലെ താക്കുര്‍ളിയില്‍ അന്തരിച്ചു….1980-കളിലും 90-കളിലും മലയാള കഥാസാഹിത്യത്തില്‍ ശക്തമായസാന്നിധ്യമായിരുന്നു.

 

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയതോടെയാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക

 

ഇരിങ്ങാലക്കുടയില്‍ ബൈക്കിലെത്തി റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് 4000 രൂപ പിഴ. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് 25ല്‍ കെ എസ് ആര്‍ ടി സി റോഡില്‍ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ യുവാക്കള്‍ റോഡരികില്‍ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞ് കടന്ന് കളഞ്ഞത്. ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് പിഴ ഈടാക്കുകയായിരുന്നു

 

കണ്ണൂർ കായലോട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ​ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി കമ്മീഷണർ‌ നിതിൻ രാജ് വ്യക്തമാക്കി. . യുവാവിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

 

പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ കുടുംബം. യുവതി ജീവനൊടുക്കിയതിന്റെ കാരണം ആണ്‍സുഹൃത്താണെന്ന് മാതാവ് ആരോപിച്ചു. മരിച്ച റസീനയുടെ പണവും സ്വര്‍ണവും സുഹൃത്ത് തട്ടിയെടുത്തെന്നും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ നിരപരാധികളാണെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് പറഞ്ഞു.

 

വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്ന് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു.‌ ക്ലിനിക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന്നു. എല്ലാം നിസാരമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം. ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്.

 

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടർന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസിലേക്കാണ് ഡ്രൈവർ മദ്യപിച്ചെത്തിയത്.

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 21 ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. ജൂൺ 21 ന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.

 

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.ദുരഭിമാനക്കൊലയാണ് എന്നാണ് ദളിത്‌ ആക്റ്റിവിസ്റ്റുകൾ ആരോപിക്കുന്നത്.

 

കർണാടകയിലെ ബഡഗുണ്ടിയിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.തിമ്മപ്പ മുല്യ എന്നയാൾ ഭാര്യ ജയന്തിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവിൽ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും അസഭ്യവർഷം തുടർന്നു.

യുഎഇയിൽ ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിനോദസഞ്ചാരിയായ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവുണ്ട്. ദുബൈയിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ൽ സ്റ്റോറിൽ നിന്നുമാണ് ഏകദേശം 7000 ദിർഹം വിലമതിക്കുന്ന ബാ​ഗ് ഇവർ മോഷ്ടിച്ചത്.

രാജ്യത്തിന്റെ ആയുധ ശേഷി വ‌ർധിപ്പിക്കുന്നതിനായി ധനുഷ് ടോവ്ഡ് ഗൺ സിസ്റ്റങ്ങളുടെ മൂന്നാം റെജിമെന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവ‌ർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യ. ധനുഷിന്റെ രണ്ടാം റെജിമെന്റിന്റെ നി‌ർമാണ പ്രവ‌ർത്തനങ്ങൾ പൂ‌ർത്തിയാക്കിയതായും, മൂന്നാം യൂണിറ്റിനുള്ള കുറച്ചെണ്ണം ലഭിച്ചതായും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

 

പാക് ഹോക്കി ടീം ഇന്ത്യയിലേക്ക്. ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ പാകിസ്ഥാൻ മത്സരിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരുമായി സംസാരിക്കുമെന്നും ഭോലാനാഥ് സിംഗ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നവംബറിലാണ് ജൂനിയർ ഹോക്കി ലോകകപ്പ് തുടങ്ങുന്നത്.

ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ചർച്ച നടത്തും. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയിൽ വെച്ചാണ് ചർച്ച. തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്.

 

ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ഇസ്രയേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളാണ് തടഞ്ഞത്. ചാവുകടലിനു മുകളിലൂടെയെത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തവയിൽ ഉൾപ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.

 

ഇറാൻ ഇസ്രയേലിലെ നഗരങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ഇസ്രയേൽ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിൽ എത്തിനിൽക്കുകയാണ്.ഇസ്രയേലിന്‍റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്താണ് ഇറാന്‍റെ ആക്രമണം.

 

ക്രോ​ഗർ റെഫ്രിജറന്റ് സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റ ടെക്നിഷ്യന് നഷ്ടപരിഹാരമായി 75 മില്ല്യൺ ഡോളർ നൽകാൻ വിധിച്ച് കോടതി. 2022 -ലാണ് ക്രോ​ഗർ സ്റ്റോറിൽ ജോലി ചെയ്യവേ ടെക്നീഷ്യൻ ബ്രയാൻ മിയെറെൻഡോർഫിന് സ്ഫോടനത്തിൽ ​ഗുരുതര പരിക്കേറ്റത്.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറും കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്‌. ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

 

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ സീസണ്‍ മത്സരകലണ്ടറില്‍നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുറത്ത്. ഇതോടെ ഐഎസ്എലിന്‍റെ ഭാവി ചോദ്യചിഹ്നമായി.റിലയന്‍സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്‍റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തിപ്പുകാര്‍.

 

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിൽക്കക്കള്ളിയില്ലാതെവന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *