പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജമ്മുകശ്മീരില്‍ യോഗദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള നന്മക്കായുള്ള പ്രതിനിധി ആയാണ് യോഗയെ ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, കിരണ്‍ റിജിജു, സഹമന്ത്രി ജോർജ് കുര്യൻ ഉള്‍പ്പെടെയുള്ളവർ ദില്ലിയിലെ യോഗദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.
സമൂഹത്തിന്‍റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. യോഗ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് നിയമസഭയിൽ
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകുമെന്നും, മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് ഈ ബസ് സ്റ്റാന്റ് അതിന്റെ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡിജിപി സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനിൽക്കുമെന്ന സിംഗിൾ ബെഞ്ച് പരാമർശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്‍റെ നിർഭയം എന്ന ആത്മകഥാ പുസത്കത്തിൽ സൂര്യനെല്ലി പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്നായിരുന്നു ആരോപണം. സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യുസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്‍റ് വളയല്‍ സമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്രമക്കേടിന് എതിരെ കോൺഗ്രസ് ദില്ലിയിലും, ലക്നൗവിലും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ഒആർ കേളു സി പി എമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ. കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പകരമെത്തുന്ന നിയുക്ത മന്ത്രി ഒ.ആര്‍ കേളുവിന് നല്‍കാത്തതിനെതിരെയാണ് ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദൻ രംഗത്തെത്തിയത്. ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദൻ ആരോപിച്ചു.
കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്കയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഫ്‌ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്. ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു.
ഇടതുപക്ഷത്തിന്റെ ഇന്നത്തെ സമ്പൂര്‍ണ തകര്‍ച്ചയുടെ കാരണം പിണറായി വിജയനും സിപിഎമ്മും നടത്തിയ അമിത വർഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വര്‍ഗീയതയെ പ്രീണിപ്പിച്ച് സ്വയംനശിക്കുന്ന അവസ്ഥയിലേക്ക് മാർക്സിസ്റ്റ് പാർട്ടിയെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്ത് കൊണ്ടാണ്. കൊടിക്കുന്നിലിന്‍റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും, ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷം സ്ഥാനാർത്ഥിയെ തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു. സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ ആണ് വെള്ളാപ്പള്ളിയുടെ ശ്രമം. മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ചോദിക്കുന്നു.
പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പ്രസംഗത്തിൽ വ്യക്തമാക്കുന്നു.
അട്ടപ്പാടിയിൽ സര്‍ക്കാര്‍ സ്കൂളിൻറെ ഫ്യൂസ് ഊരി കെഎസ്ഇബി. അഗളി ഗവ. വൊക്കേഷണൽ ഹയ൪സെക്കൻഡറി സ്കൂളിൻറെ വൈദ്യുതിയാണ് വിഛേദിച്ചത്. നാല് മാസത്തെ വൈദ്യുതി ബിൽ കുടിശ്ശികയായ 53,201 അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് എൻ ഷംസുദീൻ എം എൽ എയും കത്തു നൽകി.
തക്കാളി വില മുകളിലേക്ക്. പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട് ലറ്റുകളിൽ 110 രൂപ വരെയുമായി വില. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് വില. പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്.
ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്.
ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി രതീഷും അമ്മയും അറസ്റ്റിൽ. അഭിഭാഷകനെ പറ്റിച്ച പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് രതീഷ് നല്‍കിയത്. ഏറ്റുമാനൂര്‍സ്വദേശി രതീഷ്, അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.. ഹൈക്കോടതി അഭിഭാഷകനായ വിനോദാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കിയത്.
വാഹനാപകടത്തില്‍ 18കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ ബിനു ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കരിയാത്തന്‍പാറ ആദര്‍ശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സ്‌കൂട്ടര്‍ അരികിലേക്ക് ഒതുക്കുകയായിരുന്നു. ഇതിനിടയില്‍ തെന്നി വീഴുകയും ഇതേ ദിശയില്‍ വന്ന ചരക്കുലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം.
കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.
കള്ളിക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിലായി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി. സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ലെന്നും
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്. ദുരന്തത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് കൃത്യമായി അറിയിക്കണമെന്നും കോടതി അറിയിച്ചു.
അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോർട്ടുകൾ കണ്ടിരുന്നു.ഇതിലെല്ലാം സർക്കാരിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ എൻസിപി (എസ്പി) വിഭാഗം സ്ഥാനാർത്ഥി നിലേഷ് ലങ്കയോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സുജയ് വിഖേ പാട്ടിൽ ഇവിഎം പരിശോധിക്കാൻ അടച്ചത് 18.9 ലക്ഷം രൂപ. 40 ഇവിഎമ്മുകളുടെ പരിശോധന നടത്തുന്നതിനായാണ് ഇത്. വോട്ടിങ് മെഷിൻ്റെ മൈക്രോ കൺട്രോളർ പരിശോധിക്കാനാണ് സുജയ് വിഖേ പാട്ടിൽ വൻതുക കെട്ടിവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് സുജയ് വിഖേ പാട്ടീൽ പരാജയപ്പെട്ടത്.
പാകിസ്ഥാനിൽ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാൻ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഓസ്‌ട്രേലിയ. മഴ കളി മുടക്കിയ മത്സരത്തില്‍ 28-റണ്‍സിനാണ് ഓസീസിന്റെ ജയം. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ ഘട്ടത്തില്‍ ഓസീസിന് 72-റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതോടെ സൂപ്പര്‍ എട്ട് മത്സരം ജയത്തോടെ തുടങ്ങാന്‍ മാര്‍ഷിനും സംഘത്തിനും കഴിഞ്ഞു.