നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിംഗ് 47ശതമാനം രേഖപ്പെടുത്തി. പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ മഴ കനത്തെങ്കിലും ആളുകൾ ബൂത്തിലെത്തുന്നതിൽ കുറവുണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖറും പ്രതികരിച്ചു. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും നിലമ്പൂരിലെ എൽഡി എഫ് യു ഡി എഫ് സ്ഥാനാർത്ഥികളായ സ്വരാജും ഷൗക്കത്തും. വീട്ടികുത്ത് ബൂത്തിൽ ആയിരുന്നു സ്ഥാനാർഥികൾ തമ്മിൽ കണ്ടു മുട്ടിയത്.
എന്നാൽ രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്ന് സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ വിമർശിച്ച് അൻവർ. താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും, സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണം പിന്നിൽ കൂടി പാര വെക്കരുതെന്നും അൻവർ പറഞ്ഞു.
എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സാമൂഹിക പരിതസ്ഥിതിയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്, നല്ല ആത്മവിശ്വാസമുണ്ട് അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ പകർന്നു നൽകിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. മാങ്കുത്ത് എൽപി സ്കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ് എം പി. സ്വതന്ത്ര സ്ഥനാർഥിയായി മത്സരിക്കുന്ന മുൻ എം എൽ എയായ പി വി അൻവർ പിടിക്കുക എൽ ഡി എഫിന്‍റെ വോട്ടുകളായിരിക്കുമെന്നും അൻവർ പിടിക്കുന്ന വോട്ടുകൾക്കനുസരിച്ച് യു ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടുമെന്നും അബ്ദുൾ വഹാബ് പറഞ്ഞു.
തമ്മിൽ കണ്ടപ്പോൾ എതിർ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അൻവർ. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അൻവർ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പിവി അൻവർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് വോട്ടു ചെയ്തുവെന്നും ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി വിവരം. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്. റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം, താൻ നിയമസഭയിലേക്കും പോകുമെന്നും പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25 % വോട്ടും യുഡിഎഫിൽ നിന്ന് 35 % വോട്ടും ലഭിക്കും, 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായിവിജയന്‍റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സി പി എമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് കെ.സി വേണുഗോപാല്‍ സമൂഹമാധ്യമത്തിലൂടെ തുറന്ന കത്തയച്ചു. അടിയന്തരാവസ്ഥയിൽ ജനസംഘവും ആർ എസ് എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികൾ അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി. കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകുന്നില്ലെന്നും പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്ത് വന്നതെന്നും ഗതികേടിന്റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കണ്ടതെന്നും കെ.സി വേണുഗോപാലിന്റെ കത്തിൽ വ്യക്തമാക്കുന്നു.
1975ലും 67 ലും 89 ലും സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89 ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്, ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ പറഞ്ഞു.
ആർഎസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്ന് പി വി അൻവർ. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകൾക്കൊപ്പമായിരിക്കാമെന്നും സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ക്ഷണിച്ചിരുന്നുവെന്നും ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് സത്യമാണ് പക്ഷേ കൂടുതൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.
രാജ്ഭവനിൽ നടന്ന സ്കൗട്ടിന്‍റെ സർട്ടിഫികറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോൾ തിയറ്ററിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാൽ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ് പ്രശംസ കൊണ്ട് മൂടിയത്. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിച്ചു.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയ്ക്കും തുടക്കമായി. പദ്ധതി ചരിത്രദൗത്യമാണെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പരിഗണനാ പട്ടികയിൽ എഡിജിപിമാരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം യുപിഎസ്‌സിക്ക് കത്ത് നൽകി. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഡിജിപി റാങ്കിൽ ഉൾപ്പെടുന്നവർ മാത്രo മതിയെന്നായിരുന്നു കേന്ദ്രനിലപാട്. ഇതോടെ പുതിയ പൊലിസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ്‌സി യോഗം വൈകാനാണ് സാധ്യത.
പാലക്കാട് മുണ്ടൂരിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ ഞാറക്കോട് സ്വദേശി കുമാരൻ(61) മരിച്ച സംഭവത്തിലാണ് പ്രതിഷേധം. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് വീടിന് സമീപത്താണ് കാട്ടാന ആക്രമണത്തിൽ കുമാരൻ കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാർ, ഉന്നത ഉദ്യോഗസ്ഥരെത്താതെ കുമാരൻ്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തു.
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഞാറക്കോട് സ്വദേശി കുമാരൻ കൊല്ലപ്പെട്ട സംഭവം ഖേദകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജനം പ്രകോപിതരാണ് എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആനയെ തുരത്താൻ പടക്കം മാത്രമാണ് ഇതുവരെ കൊടുത്തിരുന്നത്. അതുവച്ച് ഒന്നും ചെയ്യാനാവില്ല അതുകൊണ്ട് ഇന്ന് മുതൽ പുതിയ പരീക്ഷണം നടത്തുകയാണ് പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ സാധിക്കുമോയെന്നാണ് പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ അമൂല്യ രത്നങ്ങൾ പതിച്ച സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി. ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകൾ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തിൽ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസർ സച്ചിൻ, പണ്ടം പാത്ര രജിസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മൂന്നാർ ദേവികുളത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്കാണ് ഇന്നലെയും ഇന്നുമായി നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ഒരു കുട്ടിക്കും ഇന്ന് രാവിലെ അഞ്ചുപേർക്കുമാണ് കടിയേറ്റത്. എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ വച്ച് കടിയേറ്റത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളായ 5 പേരെ സ്കൂളിലേക്ക് വരും വഴി നായ ആക്രമിക്കുകയായിരുന്നു.
തൃശൂര്‍ പുതുക്കാട് സെന്ററിലെ തട്ടുകടകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ രണ്ട് കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ മറ്റുള്ള തട്ടുകടകള്‍ വൃത്തിയാക്കിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മമ്പറം സ്വദേശി റഫ്നാസ്, മുബഷിർ, ഫൈസൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുകഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
ഇസ്രയേലിൽ വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാൻ തയ്യാറെന്നും പുടിൻ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
ദില്ലി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു. ജഡ്ജി വർമ്മക്കെതിരെ നടപടിക്ക് ശുപാർശ നൽകുന്നതാണ് റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്മെൻ്റുമായി ബന്ധപ്പെട്ട് നാല് പേരെ എൻഐഎ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തു. അഹമ്മദ് അലി, ജവഹർ സാദിഖ് ,രാജാ അബ്ദുള്ള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. അറബിക് ക്ലാസിന്റെ മറവിൽ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്.
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു. ജൂലൈ പകുതി വരെയുള്ള സർവീസുകളെ എയർ ഇന്ത്യയുടെ തീരുമാനം പ്രതികൂലമായി ബാധിക്കും. അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലുള്ള അധിക പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണമെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.